Sub Lead

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍: കോഴിക്കോട് നഗരത്തില്‍ 10 ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു

ഇലക്ട്രിക് ഓട്ടോറിക്ഷകള്‍: കോഴിക്കോട് നഗരത്തില്‍ 10 ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ ഉദ്ഘാടനം ചെയ്തു
X

കോഴിക്കോട്: വൈദ്യുതി ഉല്‍പ്പാദനത്തില്‍ സോളാറിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൗണ്ടട് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ വീട്ടിലും പുരപ്പുറ സോളാര്‍ വെക്കാനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള വൈദ്യുതി എടുത്ത ശേഷം ബാക്കി വരുന്ന വൈദ്യുതി ബോര്‍ഡിന് വില്‍ക്കുമ്പോള്‍ ചെറിയ വരുമാനം ലഭിക്കുമെന്നത് കുടുംബത്തിന് ആശ്വാസമാവുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ മുഴുവന്‍ ഇഓട്ടോറിക്ഷ പദ്ധതി നടപ്പിലാക്കാന്‍ ആലോചനയുണ്ട്. ഇതിന് സഹായകരമാവുന്ന വിധത്തില്‍ വളരെ ചുരുങ്ങിയ പലിശയ്ക്ക് ഇ ഓട്ടോറിക്ഷ വാങ്ങിക്കാനുള്ള വായ്പ നല്‍കാമെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 250 രൂപ ദിവസം അടക്കുകയാണെങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ ഓട്ടോറിക്ഷ വാങ്ങിക്കാന്‍ പ്രയാസമുണ്ടാവില്ല. അങ്ങനെയാണെങ്കില്‍ മൂന്നു വര്‍ഷത്തിനകം വായ്പ അടച്ചു തീര്‍ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു.

ആദ്യ ചാര്‍ജിംഗ് സ്‌റ്റേഷന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. നന്മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ പറ്റിയ ഏറ്റവും നല്ല മണ്ണാണ് കോഴിക്കോടിന്റെതെന്ന് മന്ത്രി പറഞ്ഞു. ഇലക്ട്രിക് വെഹിക്കിള്‍ പോളിസി കേരളത്തില്‍ കൊണ്ടുവന്നത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്. നിലവില്‍ കേരളത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ കൂടുതലുള്ളത് കോഴിക്കോട്ടാണ്.

ഏറെ മാതൃകയാക്കാവുന്ന ഓട്ടോറിക്ഷാ തൊഴിലാളികളുള്ള നഗരം കൂടിയാണ് കോഴിക്കോട്. പാരിസ്ഥിതിക മലിനീകരണ ലഘൂകരണത്തിനും ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് കെഎസ്ഇബിയുടെ വൈദ്യുത തൂണുകളില്‍ ഘടിപ്പിക്കുന്ന പോള്‍ മൗണ്ടട് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിച്ചത്. സരോവരം ബയോ പാര്‍ക്കിനു സമീപം, എരഞ്ഞിപ്പാലം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗര്‍ ജംഗ്ഷന്‍, മുത്തപ്പന്‍കാവ്, മൂന്നാലിങ്കലിനു സമീപം, ശാസ്ത്രീ നഗര്‍, വെള്ളയില്‍ ഹാര്‍ബര്‍ പ്രവേശനകവാടം, കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സ് പരിസരം, മേയര്‍ ഭവന്‍ പരിസരം എന്നിവിടങ്ങളിലാണ് ചാര്‍ജിങ് പോയിന്റുകള്‍ ഒരുക്കിയത്. വൈദ്യുതി തൂണില്‍ ചാര്‍ജിങ് പോയിന്റ് ഉണ്ടാകും.മൊബൈല്‍ ആപ്പ് വഴി പണം ഇടപാട് നടത്താന്‍ പറ്റുന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ചാര്‍ജ് മോഡ് എന്ന് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാര്‍ജിംഗ് പോയിന്റ്എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനും സാധിക്കും.

ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ചാര്‍ജ് മോഡുമായി ചേര്‍ന്നാണ് കെഎസ്ഇബി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തു തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ കോഴിക്കോട്ടാണ് ആദ്യ പദ്ധതി നടപ്പിലാകുന്നത്. ജില്ലയിലാകെ 600 ഓട്ടോകള്‍ ഉണ്ട്. വാഹനം ഫുള്‍ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ ഓടാനാകും. ഏതാണ്ട് നാല് മണിക്കൂര്‍ സമയം വേണം ഇത്തരത്തില്‍ ചാര്‍ജ് കയറാന്‍. നിലവില്‍ സ്വകാര്യ ചാര്‍ജിങ് സ്‌റ്റേഷനുകളാണ് ഇവര്‍ ആശ്രയിക്കുന്നത്. ഇവിടങ്ങളില്‍ വലിയ തുക ഈടാക്കുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു. വൈദ്യുത തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൗണ്ട് ചാര്‍ജിങ് സ്‌റ്റേഷനുകള്‍ ഇതില്‍നിന്ന് ആശ്വാസമേകും.

കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ റംലത്ത്, പ്രവീണ്‍കുമാര്‍ , സോഫിയ അനീഷ്, ടി വി ബാലന്‍, എസ് കെ അബൂബക്കര്‍, കെ അനില്‍കുമാര്‍ , ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ ബി അശോക്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചന്ദ്രബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ആര്‍ സുകു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it