Sub Lead

പ്രവാസിയെ 'കള്ളനാ'ക്കി ആളുമാറി അറസ്റ്റ്; എസ്‌ഐയ്ക്ക് ഡിജിപിയുടെ ക്ലീന്‍ ചിറ്റ്

ഏറെ പ്രമാദമായ കേസില്‍ ഇരയ്ക്കു നീതിക്കു വേണ്ടി വീണ്ടും നിയമനടപടിയുമായി മുന്നോട്ടുപോവേണ്ടി വരുമെന്നാണു വിലയിരുത്തപ്പെടുന്നത്

പ്രവാസിയെ കള്ളനാക്കി ആളുമാറി അറസ്റ്റ്; എസ്‌ഐയ്ക്ക് ഡിജിപിയുടെ ക്ലീന്‍ ചിറ്റ്
X

കണ്ണൂര്‍: മാലമോഷണക്കേസില്‍ ആളുമാറി പ്രവാസിയെ ജയിലിലടച്ച വിവാദസംഭവത്തില്‍ എസ്‌ഐയ്ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന പോലിസ് മേധാവിയുടെ ക്ലീന്‍ ചിറ്റ്. ചക്കരക്കല്‍ എസ്‌ഐയായിരുന്ന പി ബിജു, എഎസ്‌ഐമാരായ ഉണ്ണിക്കൃഷ്ണന്‍, യോഗേഷ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരേ അന്യായമായി ജയിലിലടയ്ക്കപ്പെട്ടതിനും പീഡിപ്പിച്ചതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കതിരൂര്‍ സ്വദേശിയും പ്രവാസിയുമായ താജുദ്ദീന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി ശുദ്ധിപത്രം നല്‍കിയത്. താജുദ്ദീന്‍ ന്യൂനപക്ഷ കോര്‍പറേഷന്‍ മുമ്പാകെ നല്‍കിയ ഹരജിയില്‍ അന്വേഷണം നടത്തിയാണ് ഡിജിപി ലോകനാഥ് ബെഹ്‌റ റിപോര്‍ട്ട് നല്‍കിയത്. മാല മോഷണക്കേസില്‍ തന്നെ മനപൂര്‍വം പ്രതിചേര്‍ത്ത് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാല്‍ പരാതിയില്‍ പറയുന്ന വിധത്തില്‍ ശാരീരികമോ മാനസികമോ ആയ പീഡനം നടന്നതിനു യാതൊരു തെളിവുമില്ലെന്നും അറസ്റ്റ് ചെയതതിനു ശേഷം നടത്തിയ വൈദ്യ പരിശോധനയിലോ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സമയത്തോ ജയിലിലെ പ്രവേശന വേളയിലോ ഏതെങ്കിലും രീതിയിലുള്ള ശാരീരിക പീഡനം പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി താജുദ്ദീന്‍ പറഞ്ഞിട്ടില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതോടെ, ഏറെ പ്രമാദമായ കേസില്‍ ഇരയ്ക്കു നീതിക്കു വേണ്ടി വീണ്ടും നിയമനടപടിയുമായി മുന്നോട്ടുപോവേണ്ടി വരുമെന്നാണു വിലയിരുത്തപ്പെടുന്നത്.

2018 ജൂലൈ 5നു പെരളശ്ശേരിയില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസിലാണ് താജുദ്ദീനെ ആളുമാറി അന്നത്തെ ചക്കരക്കല്‍ എസ്‌ഐയായിരുന്ന പി ബിജു അറസ്റ്റ് ചെയ്തത്. സമീപത്തെ സിസിടിവിയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയോട് രൂപ സാദൃശ്യമുണ്ടായ താജുദ്ദീനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മകളുടെ വിവാഹാവശ്യത്തിനു നാട്ടിലെത്തിയ താജുദ്ദീന്‍ താന്‍ നിരപരാധിയാണെന്നു ആവര്‍ത്തിച്ചെങ്കിലും എസ്‌ഐ ചെവിക്കൊണ്ടില്ല. ഒടുവില്‍ സംഭവത്തില്‍ താജുദ്ദീന്‍ നിരപരാധിയാണെന്നും പോലിസ് അന്യായമായി പ്രതി ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി ഭാര്യ നസ്രീന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മോഷണക്കേസിലെ യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെ, താജുദ്ദീനെതിരായ നടപടികള്‍ അവസാനിപ്പിക്കുകയും ജയില്‍മോചിതനാവുകയും ചെയ്തു. ചക്കരക്കല്ലില്‍ വിവിധ വ്യത്യസ്ത പരിപാടികളിലൂടെ ഏറെ ശ്രദ്ധനേടിയ എസ്‌ഐ ബിജുവിനെ വിവാദത്തെ തുടര്‍ന്ന് കണ്ണൂര്‍ ട്രാഫിക് സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാല്‍, തന്നെ അകാരണമായി പ്രതിയാക്കുകയും മാനഹാനി വരുത്തുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് താജുദ്ദീന്‍ നിയമപോരാട്ടം നടത്തുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് താജുദ്ദീന്‍ ഹൈക്കോടതിയില്‍ നിയമപോരാട്ടം തുടരുകയാണ്. ഇതിനിടെയാണ്, പോലിസുകാരെ രക്ഷിച്ചുകൊണ്ടുള്ള പോലിസ് മേധാവിയുടെ അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നത്.



Next Story

RELATED STORIES

Share it