Sub Lead

ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയെന്ന് ആന്‍ഡ്രൂസ് താഴത്ത്; എതിര്‍പ്പുമായി കാസ

ക്രിസ്ത്യന്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയെന്ന് ആന്‍ഡ്രൂസ് താഴത്ത്;  എതിര്‍പ്പുമായി കാസ
X

കൊച്ചി: ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 'ദീപിക'യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാരത കത്തോലിക്ക സഭ മെത്രാന്‍ സമിതി അധ്യക്ഷനും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രതികരണം.

ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ടെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നുണ്ട്. ഇങ്ങനെ വര്‍ഗീയത വളര്‍ത്തുന്നതില്‍ ചില സംഘടനകള്‍ക്കും പങ്കുണ്ട്. അങ്ങനെയുള്ള സംഘടനകള്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുമുണ്ട്. പിന്നാലെ ഓരോ വര്‍ഷവും കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ സജീവമാകുകയാണ് എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

താഴത്തിന്റെ പരാമര്‍ശത്തില്‍ പരോക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് അനുകൂല ക്രൈസ്തവ സംഘടനയായ കാസ രംഗത്തെത്തി. ക്രൈസ്തവ തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് തുറന്നുപറയണമെന്ന് കാസ ആവശ്യപ്പെട്ടു. ക്രൈസ്തവരില്‍ വര്‍ഗീയത സൃഷ്ടിക്കാന്‍ ചില സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നുമായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പരാമര്‍ശം. ഇത് കാസ-ആര്‍എസ്എസ് ബന്ധത്തെ കുറിച്ചാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് കാസയുടെ പ്രസ്താവന.

സഭയുടെ കാര്യങ്ങളില്‍ ചില സംഘടനകള്‍ ഇടപെടുന്നുവെന്നും ഒരുമിച്ചുനില്‍ക്കുന്ന സഭാവിഭാഗത്തെ ഭിന്നിപ്പിക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെയാണ് മാര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പരാമര്‍ശിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതനുസരിച്ച്, അവരുടെ പദ്ധതികളില്‍ ഒന്ന് സിറോ മലബാര്‍ സഭയില്‍ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകള്‍ കുറയുന്നതിന്റെ ഫലം സഭ നേരിടുകയാണ്. വീടുകളില്‍ കുട്ടികള്‍ കുറയുകയാണ്, ഒരുപാട് പേരുടെ വിവാഹം നടക്കാതെ വരികയാണ്. പന്ത്രണ്ടാം ക്ളാസിലെത്തിയാല്‍ എങ്ങനെയെങ്കിലും വിദേശത്തേക്ക് കടന്നാല്‍ മതിയെന്നാണ് കുട്ടികളുടെ മനസ്സില്‍ ഉള്ളത്. ഇതിന് രാഷ്ട്രീയ സ്ഥിതിയും കാരണമാണ് എന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നുണ്ട്.

Next Story

RELATED STORIES

Share it