Sub Lead

ഓരോ വീട്ടിലും ഒരു കോടി രൂപ, മിനി ഹെലികോപ്റ്റര്‍, ചന്ദ്രനിലേക്ക് യാത്ര..; സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം...!

ഓരോ വീട്ടിലും ഒരു കോടി രൂപ, മിനി ഹെലികോപ്റ്റര്‍,   ചന്ദ്രനിലേക്ക് യാത്ര..; സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം...!
X
ചെന്നൈ: കിറ്റും പെന്‍ഷനും ചെറിയ വീടും മാസംതോറും 6000 രൂപ തരുമെന്നും വാഗ്ദാനം ചെയ്യുന്ന രാഷ്ട്രീയക്കാരെ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍, ജയിച്ചാല്‍ ഓരോ വീട്ടിലും ഒരു കോടി രൂപ, ഒരു മിനി ഹെലികോപ്റ്റര്‍, വിവാഹങ്ങള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍, മൂന്ന് നില വീട്, കൂടാതെ ചന്ദ്രനിലേക്ക് യാത്രയും വാഗ്ദാനം ചെയ്താലോ. നിങ്ങള്‍ അയാള്‍ക്ക് വോട്ട് ചെയ്യുമോ. എന്നാല്‍, അത്തരമൊരു കിടിലന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത് നമ്മുടെ തൊട്ടടുത്ത സംസ്ഥാനത്തെ സ്ഥാനാര്‍ഥിയാണ്. ഏപ്രില്‍ 6ന് തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലെ മധുര സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന തുലാം സരവണനാണ് പ്രകടനപത്രികയില്‍ വാഗ്ദാനങ്ങള്‍ നിരത്തിയിരിക്കുന്നത്. 13 സ്ഥാനാര്‍ത്ഥികള്‍ ഉള്ള മണ്ഡലത്തില്‍ ഇദ്ദേഹത്തിന്റെ പത്രികയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

'രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനത്തില്‍ വീഴുന്നവരില്‍ അവബോധം വളര്‍ത്തുക എന്നതാണ് എന്റെ ലക്ഷ്യം. സാധാരണക്കാരും എളിയവരുമായ നല്ല സ്ഥാനാര്‍ത്ഥികളെ അവര്‍ തിരഞ്ഞെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്' മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സ്ഥാനാര്‍ഥിയായി മാറിയ 33 കാരന്‍ പറഞ്ഞു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പല വാഗ്ദാനങ്ങളും പറഞ്ഞ് വഞ്ചിക്കുന്നതിനെതിരേയാണ് അദ്ദേഹത്തിന്റെ പ്രചാരണം. വോട്ടെടുപ്പ് ചിഹ്നമാവട്ടെ ഡസ്റ്റ്ബിന്‍ ആണ്. ഒരിക്കലും നിറവേറ്റാന്‍ കഴിയാത്ത വാഗ്ദാനങ്ങളില്‍ നിങ്ങള്‍ വീഴുന്നെങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ മാനില്യപ്പെട്ടി ചിഹ്നത്തില്‍ ചെയ്യാമെന്നാണ് സരണന്റെ അഭിപ്രായം.

മേല്‍പ്പറഞ്ഞവ കൊണ്ടൊന്നും വാഗ്ദാനം തീര്‍ന്നില്ല. വീട്ടമ്മമാരുടെ ജോലിഭാരം കുറയ്ക്കാന്‍ ഒരു റോബോട്ട്, ഓരോ കുടുംബത്തിനും ബോട്ട് സവാരി നടത്താന്‍ ഒരു ബോട്ട്, മണ്ഡലം ശീതീകരിക്കാന്‍ 300 അടി ഉയരമുള്ള കൃത്രിമ മഞ്ഞു പര്‍വതം, ബഹിരാകാശ ഗവേഷണ കേന്ദ്രം, റോക്കറ്റ് വിക്ഷേപണ പാഡ് എന്നിവയും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. തന്റെ നിര്‍ധനരും പ്രായമായതുമായ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന അവിവാഹിതനായ സരവണന്‍, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ 20,000 രൂപ പലിശയ്ക്ക് കടമെടുത്താണ് നല്‍കിയത്.

രാഷ്ട്രീയത്തെ പണസമ്പാദനത്തിനു വേണ്ടി മാറ്റുന്നതിനും ജനക്ഷേമത്തെ അവഗണിക്കുന്നതിനും അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തുന്നു. 'അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ ജോലി നല്‍കാനോ കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാനോ ശുദ്ധവായു ഉറപ്പാക്കാനോ നദികളെ പരസ്പരം ബന്ധിപ്പിക്കാനോ പ്രവര്‍ത്തിക്കുന്നില്ല. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് അവര്‍ പണം വലിച്ചെറിയുകയും ശരിയായ തീരുമാനമെടുക്കാന്‍ അനുവദിക്കാതെ ആളുകളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത്. അവര്‍ രാഷ്ട്രീയം മലിനമാക്കി. സമ്പന്നരുടെ സംരക്ഷണമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം അഞ്ച് ലക്ഷം കോടി കടബാധ്യതയിലാണെന്ന് അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടില്‍ മൂന്നാമതും അധികാരം ലക്ഷ്യമിടുന്ന എഐഎഡിഎംകെ സൗജന്യ വാഷിങ് മെഷീനുകള്‍, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,500 രൂപ, ഓരോ കുടുംബത്തിനും ആറ് സിലിണ്ടര്‍, ഓരോ കുടുംബത്തിനും സര്‍ക്കാര്‍ ജോലി എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെയാവട്ടെ പെട്രോള്‍ വില ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് ലിറ്ററിന് 4 രൂപയും കുറയ്ക്കുമെന്നാണ് വാഗ്ദാനം ചെയ്തത്. കൂടാതെ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുന്നതിനൊപ്പം ഇന്റര്‍നെറ്റിനൊപ്പം സൗജന്യ ടാബ് നല്‍കുമെന്നും പറഞ്ഞിട്ടുണ്ട്.

കമല്‍ ഹാസന്റെ എംഎന്‍എം ആദ്യമായി വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്ന ആശയമാണ് അവതരിപ്പിച്ചത്. എല്ലാ മാസവും 3,000 രൂപ, സര്‍ക്കാര്‍ പദ്ധതികള്‍ ആക്‌സസ് ചെയ്യുന്നതിനുള്ള പൊതുവിഭവമായി എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ഉള്ള സൗജന്യ കംപ്യൂട്ടറുകള്‍, അമ്പത് ലക്ഷം പേര്‍ക്ക് ജോലികള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു. മുന്‍കാലങ്ങളില്‍, ദ്രാവിഡ പാര്‍ട്ടികള്‍ സൗജന്യമായി കളര്‍ ടിവികളും ലാപ്‌ടോപ്പുകളും മിക്‌സര്‍ ഗ്രൈന്‍ഡറുകളും നല്‍കിയിരുന്നു. പ്രചാരണത്തിന് തന്റെ പക്കല്‍ പണമില്ലെന്നും തന്റെ സന്ദേശം എത്തിക്കാന്‍ സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായം തേടിയതായും സരവണന്‍ പറഞ്ഞു. 'എന്നാല്‍ എന്റെ വാട്ട്‌സ്ആപ്പ് സന്ദേശം വൈറലായി. ആളുകള്‍ എന്റെ വാഗ്ദാനങ്ങളെക്കുറിച്ചും അതിന്റെ പിന്നിലുള്ള ചിന്തയെക്കുറിച്ചും ചിന്തിക്കുന്നുണ്ട്. ഇത് തന്റെ വിജയമാണെന്നും സരവണന്‍ ഉറച്ചുപറയുന്നു.

Next Story

RELATED STORIES

Share it