Sub Lead

എസ് ക്യു ആര്‍ ഇല്യാസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കുക: എസ് ഡിപിഐ

എസ് ക്യു ആര്‍ ഇല്യാസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കുക: എസ് ഡിപിഐ
X

ന്യൂഡല്‍ഹി: ആക്റ്റിവിസ്റ്റും വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റുമായ എസ് ക്യൂ ആര്‍ ഇല്യാസിനെതിരെയുള്ള എഫ്‌ഐആര്‍ അങ്ങേയറ്റം അപമാനകരവും അപലപനീയവുമാണെന്ന് എസ് ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. പൗരത്വ പ്രക്ഷോഭത്തെ തുടര്‍ന്ന് ആരംഭിച്ച മുസ്‌ലിംവേട്ട യാതൊരു തത്വദീക്ഷയുമില്ലാതെ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മുസ്‌ലിംകള്‍ക്കും ആക്റ്റിവിസ്റ്റുകള്‍ക്കുമെതിരേ തങ്ങളുടെ വര്‍ഗീയ അജണ്ട എതിര്‍പ്പുകളില്ലാതെ നടപ്പാക്കാന്‍ കേന്ദ്രത്തിലെ ആര്‍എസ്എസ് സര്‍ക്കാറിന് ലോക്ഡൗണ്‍ ഒരു മറയായി മാറി. ആര്‍എസ്എസും കൂട്ടാളികളും സത്യത്തെ ഭയപ്പെടുകയാണ്. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന പ്രക്രിയയിലാണവര്‍. വിയോജിപ്പിന്റെ പേരില്‍ ബിജെപി സര്‍ക്കാര്‍ വേട്ടയാടുന്ന അവസാന ഇരയല്ല എസ് ക്യുആര്‍. ചാന്ദ്ബാഗില്‍ ''പ്രകോപനപരമായ'' പ്രസംഗം നടത്തിയെന്നതാണ് ഇദ്ദേഹത്തിനെതിരേയുള്ള ആരോപണം.

ഡല്‍ഹി സംസ്ഥാന തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി നേതാക്കളാണ് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയത്. സത്യത്തില്‍ ആ പ്രസംഗങ്ങളാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന ആക്രമണങ്ങള്‍ക്ക് പ്രചോദനമായതും. സര്‍ക്കാര്‍ നല്‍കുന്ന വ്യക്തിഗത സുരക്ഷയോടെ ഈ വിദ്വേഷ പ്രസംഗകര്‍ യാതൊരു നടപടികളും നേരിടാതെ വിലസുമ്പോള്‍, ജനിച്ചുവീണ രാജ്യത്ത് തങ്ങളുടെ പൗരത്വം ഉറപ്പുവരുത്താന്‍ ജനാധിപത്യപരമായി സമരം ചെയതവര്‍ക്കെതിരേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടി അതി വിചിത്രമാണ്. സ്വാതന്ത്ര്യപൂര്‍വ കാലത്തെ ബ്രിട്ടീഷ് പോലിസിനെയാണ് ഡല്‍ഹി പോലിസ് ഓര്‍മപ്പെടുത്തുന്നത്. മോദി-അമിത് ഷാ ദ്വയത്തിനു കീഴില്‍ സംഘപരിവാരത്തിന്റെ കൂലിപ്പട്ടാളക്കാരായി പോലിസ് മാറി. ഇത് സേനയ്ക്കു തന്നെ കളങ്കമാണ്. മുസ്‌ലിംകള്‍ക്കെതിരേഅക്രമികളുടെ കൂടെ നില്‍ക്കുകയും മുസ്‌ലിം സ്വത്തുവഹകള്‍ കൊള്ളയടിക്കാനും നശിപ്പിക്കാനും അവരെ സഹായിക്കുകയുമാണ് ഡല്‍ഹി പോലിസ് ചെയ്യുന്നത്. യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടാന്‍ ഭയപ്പെടുന്ന ഡല്‍ഹി പോലിസ് ഹിന്ദുത്വ വര്‍ഗീയതയ്‌ക്കൊപ്പമാണ് നിലകൊള്ളുന്നത്. കള്ളക്കേസില്‍ പെടുത്തി എസ് ക്യു ആര്‍ ഇല്യാസിനെതിരേ തയാറാക്കിയിട്ടുള്ള എഫ് ഐആര്‍ റദ്ദാക്കാനും ആക്റ്റിവിസ്റ്റുകള്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരേ കേസെടുക്കുന്ന ഭീരുത്വ നടപടികളില്‍ നിന്നു പിന്മാറാനും ഫൈസി അധികൃതരോട് ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ആര്‍എസ്എസ് നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികളെ ചോദ്യം ചെയ്യാനും ജനാധിപത്യ-മതേതര കക്ഷികള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Cancel FIR against SQR Ilyas: SDPI

Next Story

RELATED STORIES

Share it