Sub Lead

ഹരിയാനയില്‍ വ്യവസായിയെ കൊള്ളയടിച്ച് കാറില്‍ പൂട്ടിയിട്ട് ചുട്ടു കൊന്നു

ഹന്‍സിയിലെ ഭട്‌ലഡാറ്റാ റോഡിലെ ഡാറ്റാ വില്ലേജിലെ താമസക്കാരനായ 35കാരനായ രാം മെഹര്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കവര്‍ച്ചാസംഘം തടഞ്ഞുനിര്‍ത്തുകയും പണം കവര്‍ന്ന് കാറില്‍ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നു.

ഹരിയാനയില്‍ വ്യവസായിയെ കൊള്ളയടിച്ച് കാറില്‍ പൂട്ടിയിട്ട് ചുട്ടു കൊന്നു
X

ഹിസാര്‍: ഹരിയാനയില്‍ അജ്ഞാത സംഘം 11 ലക്ഷം രൂപ കൊള്ളയടിച്ച ശേഷം വ്യവസായിയെ കാറിലിട്ട് ചുട്ടുകൊന്നു. ഹിസാര്‍ ജില്ലയിലെ ഹാന്‍സി പ്രദേശത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഹന്‍സിയിലെ ഭട്‌ലഡാറ്റാ റോഡിലെ ഡാറ്റാ വില്ലേജിലെ താമസക്കാരനായ 35കാരനായ രാം മെഹര്‍ കാറില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കവര്‍ച്ചാസംഘം തടഞ്ഞുനിര്‍ത്തുകയും പണം കവര്‍ന്ന് കാറില്‍ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നു.

സംഭവമറിഞ്ഞ് പോലിസ് സ്ഥലത്തെത്തുമ്പോഴേക്കും വ്യവസായി മരിച്ചിരുന്നു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റിലൂടെ ആളെ തിരിച്ചറിഞ്ഞ പോലിസ് ബന്ധുക്കളുമായി ബന്ധപ്പെടുകയായിരുന്നു. ബര്‍വാലയില്‍ ഡിസ്‌പോസിബിള്‍ കപ്പുകളും പ്ലേറ്റുകളും നിര്‍മിക്കുന്ന ഫാക്ടറിയുടെ ഉടമയായ മെഹര്‍ ബാങ്കില്‍ നിന്ന് 11 ലക്ഷം രൂപ പിന്‍വലിച്ച ശേഷം ഹിസാറില്‍ നിന്ന് ഡാറ്റാ വില്ലേജിലേക്ക് തിരിച്ചുവരികയായിരുന്നുവെന്ന് ഇരയുടെ കുടുംബം പോലിസിനോട് പറഞ്ഞു.

അജ്ഞാതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ഹന്‍സി പോലീസ് വക്താവ് സുഭാഷ് പറഞ്ഞു. സംഭവത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

കാട്ടു ഭരണം നിലനില്‍ക്കുന്ന ഹരിയാനയില്‍ കുറ്റവാളികള്‍ സ്വതന്ത്രമായി വിലസുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല കുറ്റപ്പെടുത്തി. ബിസിനസുകാരനെ റോഡിന് നടു റോഡില്‍ കൊള്ളയടിക്കുകയും പിന്നീട് ചുട്ടുകൊല്ലുകയും ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it