Sub Lead

മാലിന്യം കടത്തുന്ന വാഹനങ്ങളിൽ നിറയെ മൃതദേഹങ്ങൾ; ഞെട്ടിക്കുന്ന കാഴ്‌ചകളുമായി രാജ്യത്തെ കൊവിഡ് രോഗവ്യാപനം

കഴിഞ്ഞ ദിവസം ഗുജറാത്തിൽ കൊവിഡ് രൂക്ഷമായ രോഗികൾക്ക് നൽകാനുള‌ള വെന്റിലേ‌‌റ്ററുകൾ മാലിന്യം നിറച്ച ലോറിയിൽ കൊണ്ടുപോയത് വാർത്തയായിരുന്നു.

മാലിന്യം കടത്തുന്ന വാഹനങ്ങളിൽ നിറയെ മൃതദേഹങ്ങൾ; ഞെട്ടിക്കുന്ന കാഴ്‌ചകളുമായി രാജ്യത്തെ കൊവിഡ് രോഗവ്യാപനം
X

റായ്‌പൂർ: അതിവേഗ കൊവിഡ് വ്യാപനം മൂലം പല സംസ്ഥാനങ്ങളും അതിരൂക്ഷമായ ആരോഗ്യ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന കാഴ്‌ചകളാണ് രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നും പുറത്തുവരുന്നത്. കൊവിഡ് പ്രതിരോധ വാക്‌സിൻ ക്ഷാമം മുതൽ ആശുപത്രികളിലെ കാര്യങ്ങൾ വരെ പ്രതിസന്ധിയിലാണ്.

കഴിഞ്ഞ ദിവസം ഗുജറാത്തിൽ കൊവിഡ് രൂക്ഷമായ രോഗികൾക്ക് നൽകാനുള‌ള വെന്റിലേ‌‌റ്ററുകൾ മാലിന്യം നിറച്ച ലോറിയിൽ കൊണ്ടുപോയത് വാർത്തയായിരുന്നു. അതോടൊപ്പം ആശുപത്രിയിൽ അഡ്മിഷനു വേണ്ടി ആംബുലൻസിൽ കാത്തിരിക്കുന്ന നിരവധി രോ​ഗികളുടെ ക്യൂവിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മ‌റ്റൊരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ഛത്തീസ്‌ഗഢിൽ നിന്നാണ് ആ കാഴ്‌ച.

പിപിഇ കി‌റ്റണിഞ്ഞ ആരോഗ്യ പ്രവർത്തകർ മാലിന്യം ശേഖരിക്കുന്ന പിക്കപ് ഓട്ടോയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുവന്നതാണ് വീഡിയോയിൽ. രാജ്‌നന്ദ്‌ഗാവൊൻ ജില്ലയിലെ ഒരു സമൂഹ ശ്‌മശാനത്തിലേക്കാണ് ഈ മൃതദേഹങ്ങൾ കൊണ്ടുവന്നത്. സംഭവം വിവാദമായതോടെ മൃതദേഹം കൊണ്ടുപോകാൻ വാഹനം ഏർപ്പെടുത്തുന്നത് സിഎംഒയുടെയും പഞ്ചായത്തിന്റെയും ചുമതലയാണെന്നായിരുന്നു മുഖ്യ മെഡിക്കൽ ഹെൽത്ത് ഓഫീസറുടെ പ്രതികരണം.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലൊന്നാണ് ഛത്തീസ്ഗഢ്. ഒരു ലക്ഷത്തിലേറെ ആക്‌ടീവ് കേസുകൾ സംസ്ഥാനത്തുണ്ട്. ഇന്നലെ 14,250 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപോർട്ട് ചെയ്‌തത്. 120 പേർ രോഗം ബാധിച്ച് മരിച്ചു. ഇതോടെ 4,86,244 പേർ‌ക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 5307 ആണ്. ഇവിടെ രോഗവ്യാപനം കുറയ്‌ക്കാൻ സർവകക്ഷിയോഗം ഇന്ന് വിളിച്ചുചേർത്തിരിക്കുകയാണ് സർക്കാർ.

അതേസമയം രാജ്യത്തെ രണ്ടാംഘട്ട കൊവിഡ് വ്യാപനത്തിന് മുഖ്യ കാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു. വ്യതിയാനം വന്ന ഈ വൈറസ് പത്ത് സംസ്ഥാനങ്ങളിലെങ്കിലുമുണ്ടെന്നാണ് കണ്ടെത്തൽ. ഡൽഹി, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ, കർണാടക, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പുതുതായി ലഭിക്കുന്ന സാംപിളുകളിൽ 60 ശതമാനവും ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസുകളാണെന്നാണ് പഠനം.

Next Story

RELATED STORIES

Share it