Sub Lead

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊല: ഷിമോഗയില്‍ മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം; വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊല: ഷിമോഗയില്‍ മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമണം; വാഹനങ്ങള്‍ കത്തിച്ചു (വീഡിയോ)
X

ബംഗളൂരു: കര്‍ണാടകയിലെ ഷിമോഗയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ അഞ്ജാതന്‍ വെട്ടിക്കൊന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് കനത്ത സംഘര്‍ഷം. കൊലക്ക് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ലെങ്കിലും മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ചാണ് സംഘപരിവാര്‍ ആക്രമണം. മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളിലേക്കും കോളനികളിലേക്കും ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീടുകള്‍ക്ക് നേരെ കല്ലെറിയുന്നതിന്റേയും വാഹനങ്ങള്‍ തകര്‍ക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

ഷിമോഗ ജില്ലയിലെ ആസാദ് നഗറില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റേയും വാഹനം തകര്‍ക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

മറ്റൊരു പ്രദേശത്ത് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പോലിസ് നോക്കി നില്‍ക്കേയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കത്തിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജീപ്പ്, ഓട്ടോറിക്ഷ, ബൈക്കുകള്‍ തുടങ്ങി നിരവധി വാഹനങ്ങള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കത്തിച്ചിട്ടുണ്ട്.

വീടുകള്‍ക്ക് നേരെയും ആക്രമണം നടന്നു. നിരവധി വീടുകള്‍ക്ക് കേട്പാട് സംഭവിച്ചിട്ടുണ്ട്. മുസ് ലിംകളുടെ ഉടമസ്ഥതയിലുള്ള കടകള്‍ക്കും മറ്റു വ്യാപര സ്ഥാപനങ്ങള്‍ക്കും നേരെയും ആക്രമണം അഴിച്ചുവിട്ടു.

ഞായറാഴ്ച രാത്രി 9 മണിയോടെയായിരുന്നു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26)യെ കൊലപ്പെടുത്തിയത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ഷിമോഗയില്‍ ഇന്നലെ രാത്രി തന്നെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ഇന്ന് ഉച്ചയായിട്ടും അക്രമസംഭവങ്ങള്‍ക്ക് വിരാമമായിട്ടില്ല. അക്രമികളെ ഒതുക്കാന്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.

കനത്ത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് അകമ്പടിയായി നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ഹിജാബ് വിവാദവുമായി ഇന്നത്തെ കൊലപാതകത്തിന് ബന്ധമൊന്നുമില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് തെളിയുന്നതെന്ന് ആഭ്യന്തര മന്ത്രി അരാഗ് ജ്ഞാനേന്ദ്ര പറഞ്ഞു. 'ഹിജാബ് വിഷയത്തിന് ഈ സംഭവവുമായി ബന്ധമില്ല. വ്യത്യസ്ത കാരണങ്ങളാല്‍ ഇത് സംഭവിച്ചു'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് ചില സൂചകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിനുശേഷം ഷിമോഗയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it