Sub Lead

അട്ടപ്പാടി മധു കൊലകേസ്: 15ാം സാക്ഷി മെഹറുന്നീസയെ ഇന്ന് വിസ്തരിക്കും

പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നല്‍കിയ വ്യക്തി കൂടിയാണ്. കോടതിയില്‍ കൂറുമാറിയ 10, 11, 12, 14 സാക്ഷികളും രഹസ്യമൊഴി നല്‍കിയവരാണ്.

അട്ടപ്പാടി മധു കൊലകേസ്: 15ാം സാക്ഷി മെഹറുന്നീസയെ ഇന്ന് വിസ്തരിക്കും
X

പാലക്കാട്: തുടര്‍കൂറുമാറ്റങ്ങള്‍ക്കിടെ അട്ടപ്പാടി മധു കേസില്‍ പതിനഞ്ചാം സാക്ഷി മെഹറുന്നീസയെ ഇന്ന് വിസ്തരിക്കും. പ്രോസിക്യൂഷന്‍ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നല്‍കിയ വ്യക്തി കൂടിയാണ്. കോടതിയില്‍ കൂറുമാറിയ 10, 11, 12, 14 സാക്ഷികളും രഹസ്യമൊഴി നല്‍കിയവരാണ്.

13ആം സാക്ഷി സുരേഷ് ആശുപത്രിയില്‍ ആയതിനാല്‍ വിസ്താരം പിന്നീടായിരിക്കും നടത്തുക. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനില്‍കുമാറിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ വാച്ചറായിരുന്നു അനില്‍കുമാര്‍.

അട്ടപ്പാടി മധുകേസില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്നതിന്റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. ഇക്കാര്യം പറഞ്ഞ് പൊട്ടിക്കരഞ്ഞ് മധുവിന്റെ സഹോദരി സരസു നേരത്തെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു. കൂറുമാറാതിരിക്കാന്‍ സാക്ഷികള്‍ പണം ആവശ്യപ്പെടുകയാണ്. കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ക്ക് വലിയ സമ്മര്‍ദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാന്‍ പണം ചോദിക്കുന്ന സാക്ഷികള്‍. ഇതിനിടെ, അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നല്‍കി.

മണ്ണാര്‍ക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികള്‍ക്കും മധുവിന്റെ കുടുംബത്തിനും പോലിസ് സംരക്ഷണം നല്‍കണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു.

പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍ ചുമതലയേറ്റശേഷമാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികള്‍ ചേര്‍ന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറിയിരുന്നു. പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പ്രോസിക്യൂട്ടറെ മാറ്റുന്നതുവരെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാന്‍ വിചാരണ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് മധുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങിയത്.

Next Story

RELATED STORIES

Share it