Sub Lead

രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സങ്ങള്‍ ഏറെ; 27% വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ ഇല്ല: എന്‍സിഇആര്‍ടി സര്‍വേയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍

വൈദ്യുതി തടസ്സവും അഭാവവും പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ആശങ്കയായി 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയതായും എന്‍സിഇആര്‍ടി സര്‍വേ പറയുന്നു. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ അധ്യാപകരുടെ പോരായ്മ മൂലം ഓണ്‍ലൈന്‍ പഠനം പൂര്‍ണമായി കാര്യക്ഷമമാകുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തിന് തടസ്സങ്ങള്‍ ഏറെ;  27% വിദ്യാര്‍ഥികള്‍ക്കും സ്മാര്‍ട്ട്‌ഫോണോ ലാപ്‌ടോപ്പോ ഇല്ല:  എന്‍സിഇആര്‍ടി സര്‍വേയില്‍ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍
X

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ പഠനത്തിന് തടസ്സങ്ങള്‍ ഏറെയെന്ന് എന്‍സിഇആര്‍ടി സര്‍വ്വേ.ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികള്‍ക്കും സ്മാര്‍ട്ട്‌ഫോണോ ലാപ്പ്‌ടോപ്പോ ഇല്ലെന്നും സര്‍വേയില്‍ കണ്ടെത്തി. വൈദ്യുതി തടസ്സവും അഭാവവും പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രധാന ആശങ്കയായി 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയതായും എന്‍സിഇആര്‍ടി സര്‍വേ പറയുന്നു. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ അധ്യാപകരുടെ പോരായ്മ മൂലം ഓണ്‍ലൈന്‍ പഠനം പൂര്‍ണമായി കാര്യക്ഷമമാകുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ 34,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി രാജ്യത്ത് ഓണ്‍ലൈന്‍ പഠനമാണ് നടക്കുന്നത്. 27 ശതമാനം വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ലാപ്പ്‌ടോപ്പും സ്മാര്‍ട്ട്‌ഫോണും ലഭ്യമല്ല. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണിനെയാണ് ആശ്രയിക്കുന്നതെന്നും സര്‍വേ ഫലം പറയുന്നു.

സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുളള കഴിവ് ഓണ്‍ലൈന്‍ ക്ലാസിന്റെ വിജയത്തിന് അനിവാര്യമാണ്. എന്നാല്‍ പല വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ പിന്നിലാണ്. അധ്യാപകര്‍ പോലും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ ഒട്ടും വൈദഗ്ധ്യം കാണിക്കാത്തത് പഠനത്തിന്റെ നിലവാരം കുറയാന്‍ ഇടയാക്കുന്നുണ്ടെന്നും എന്‍സിഇആര്‍ടിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

36 ശതമാനം കുട്ടികള്‍ ടെക്സ്റ്റ്ബുക്കുകളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. ടീച്ചര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഇടയില്‍ ലാപ്പ്‌ടോപ്പിന് രണ്ടാം സ്ഥാനം മാത്രമേയുളളൂ. ടെലിവിഷനെയും റേഡിയോയെയും ആശ്രയിക്കുന്നവര്‍ കുറവാണ്. പഠനനിലവാരം ഉയര്‍ത്താന്‍ കഴിയുംവിധം ടീച്ചര്‍മാരുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ ആശയവിനിമയം നടക്കാത്തതും ഒരു പോരായ്മയായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെങ്കിലും സ്‌കൂളുകളും കോളജുകളും ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദീര്‍ഘകാല അടച്ചുപൂട്ടലാണ് ക്ലാസ് റൂം അധ്യാപനത്തില്‍നിന്നു ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറാന്‍ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും അധ്യാപകരെയും നിര്‍ബന്ധിതരാക്കിയത്.

എന്‍സിആര്‍ടിയുടെ കണ്ടെത്തലുകളെഅടിസ്ഥാനമാക്കി വിദ്യാര്‍ഥികളുടെ പഠനം മെച്ചപ്പെടുത്താന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിവിധ മാര്‍ഗനിര്‍ദേശങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it