Sub Lead

അല്‍-ഖാഇദ ബന്ധം ആരോപിച്ച് ബംഗാളി യുവാക്കളുടെ അറസ്റ്റ്: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെന്ന് വസ്തുതാന്വേഷണ സംഘം

അറസ്റ്റിലായ ഒരാളുടെ വീട്ടില്‍ ഒരു 'തുരങ്കം' കണ്ടെത്തിയെന്നു ബംഗാളി പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ പൊതുജനങ്ങളുടെ അന്വേഷണത്തില്‍ ഇത് വീടിന്റെ ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്കാണെന്ന് കണ്ടെത്തി. എന്‍ഐഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്കു വേണ്ടി ഉപയോഗിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് വിശ്വസിക്കുന്നതായും മുഹമ്മദ് റഫീഖ് ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

അല്‍-ഖാഇദ ബന്ധം ആരോപിച്ച് ബംഗാളി യുവാക്കളുടെ അറസ്റ്റ്: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെന്ന് വസ്തുതാന്വേഷണ സംഘം
X

ന്യൂഡല്‍ഹി: അല്‍-ഖാഇദ ബന്ധം ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശികളായ മുസ് ലിം യുവാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ കരുനീക്കമാണിതെന്നു സംശയിക്കുന്നതായും വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സന്ദര്‍ശിച്ച മനുഷ്യാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്(എപിസിആര്‍) സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. അറസ്റ്റിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ന്യൂനപക്ഷ പ്രീണനം ലക്ഷ്യമിട്ട് തീവ്രവാദ പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണെന്ന ആരോപണവുമായി ആര്‍എസ്എസ് വര്‍ഗീയവല്‍ക്കരണത്തിനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. സപ്തംബര്‍ 19നാണ് ആറുപേരെ മുര്ഷിദാബാദില്‍ നിന്നും മൂന്നുപേരെ കേരളത്തില്‍ നിന്നും എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. അല്‍-ഖാഇദ ബന്ധമുള്ളവരാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണത്തിനു പദ്ധതിയിട്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

'അറസ്റ്റിലായവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചെന്നും കുറ്റാരോപിതരായ ഒമ്പതുപേരും സാധാരണ തൊഴിലാളികളാണ്. ഇവരില്‍ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. ആര്‍ക്കും യാതൊരുവിധ രാഷ്ട്രീയ പശ്ചാത്തലവുമില്ലെന്നും എപിസിആര്‍ പ്രതിനിധി അബ്ദുസ്സമദ് വ്യക്തമാക്കി. ദേശീയ തലത്തിലോ അന്തര്‍ദേശീയ തലത്തിലോ ഉള്ള രാഷ്ട്രീയത്തേക്കാള്‍ അവര്‍ ഉപജീവനമാര്‍ഗത്തിനാണ് പ്രാധാന്യം നല്‍കിയത്. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും അടുത്ത എട്ടുമാസത്തിനിടെ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇത് ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിശ്വസിക്കുന്നു. ഇത് പ്രാഥമിക സന്ദര്‍ശനമാണ്. സപ്തംബര്‍ 27ന് ശേഷം 12 മനുഷ്യാവകാശ സംഘടനകളുടെ ഒരു സംഘം മറ്റൊരു സന്ദര്‍ശനം നടത്തും. സത്യം പുറത്തുവരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അബ്ദുസ്സമദ് കൂട്ടിച്ചേര്‍ത്തു.

യുവാക്കളുടെ താമസസ്ഥലത്തു നിന്ന് രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും കണ്ടെടുത്തെന്നാണ് എന്‍ഐഎ അറിയിച്ചതെങ്കിലും അറസ്റ്റ് സംബന്ധിച്ച വിവരങ്ങളൊന്നും ഇവരുടെ കുടുംബങ്ങളോട് വ്യക്തമാക്കിയിട്ടില്ലെന്നു ജമാഅത്തെ ഇസ് ലാമി ഹിന്ദിന്റെ പശ്ചിമ ബംഗാള്‍ യൂനിറ്റ് മേധാവി അബ്ദുര്‍ റഫീഖ് പറഞ്ഞു. അറസ്റ്റിലായ ഒരാളുടെ വീട്ടില്‍ ഒരു 'തുരങ്കം' കണ്ടെത്തിയെന്നു ബംഗാളി പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. എന്നാല്‍ പൊതുജനങ്ങളുടെ അന്വേഷണത്തില്‍ ഇത് വീടിന്റെ ടോയ്‌ലറ്റിന്റെ സെപ്റ്റിക് ടാങ്കാണെന്ന് കണ്ടെത്തി. എന്‍ഐഎയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു. ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയ്ക്കു വേണ്ടി ഉപയോഗിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ധ്രുവീകരിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് വിശ്വസിക്കുന്നതായും മുഹമ്മദ് റഫീഖ് ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

എന്‍ഐഎ ബിജെപിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്ന് എപിഎച്ച്ആര്‍ വൈസ് പ്രസിഡന്റ് രഞ്ജിത് സുര്‍ പറഞ്ഞു. മുര്‍ഷിദാബാദില്‍ നിന്നും എറണാകുളത്ത് നിന്നും അറസ്റ്റിലായവരെക്കുറിച്ച് കൂടുതല്‍ അറിവില്ല. എന്നിരുന്നാലും, മഹാരാഷ്ട്രയിലെ എല്‍ഗാര്‍ പരിഷത്ത് കേസിന്റെ അന്വേഷണത്തില്‍ എന്‍ഐഎയുടെ പങ്ക്, ഛത്രധര്‍ മഹാത്തോയ്‌ക്കെതിരായ ഒരു കേസ് വീണ്ടും അന്വേഷിച്ചത് എന്നിവ എന്‍ഐഎയുടെ നീക്കങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യത്തെ ശക്തമായി സംശയിക്കാന്‍ പ്രേരിപ്പിക്കുന്നു. മുര്‍ഷിദാബാദില്‍ നിന്ന് അറസ്റ്റിലായവര്‍ സിഎഎയ്‌ക്കെതിരായ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. സിഎഎ വിരുദ്ധ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് അറസ്റ്റെന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ടെന്നും രഞ്ജിത് സുര്‍ ഫസ്റ്റ്‌പോസ്റ്റിനോട് പറഞ്ഞു.

അറസ്റ്റിനു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് തന്റെ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ സന്ദേശവും സംശയമുണര്‍ത്തുന്നതാണ്. 'ബംഗ്ലാദേശ് തീവ്രവാദികള്‍ മുതല്‍ സിമി, അല്‍-ഖാഇദ, ഐഎസ് എന്നിവയുടെ പ്രവര്‍ത്തകര്‍ വരെ പശ്ചിമ ബംഗാളിലെ നിരവധി ജില്ലകളില്‍ അഭയം തേടുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് അവര്‍ക്ക് അഭയം നല്‍കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അടുത്ത ദിവസം, പശ്ചിമ ബംഗാളിനെ 'പശ്ചിമ ബംഗ്ലാദേശായി' മാറ്റാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവും സര്‍ക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. 'മദ്‌റസകളെ നിയന്ത്രിക്കാതെ സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് ലാദന്‍ ഫാക്ടറികള്‍ സൃഷ്ടിക്കുകയാണെന്ന് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത് ഇവിടെ ജനിച്ചുവളര്‍ന്നവരാണ്. 30 ശതമാനം വരുന്ന സമൂഹത്തെ പ്രീണിപ്പിക്കാന്‍ ഏത് പരിധിവരെയും പോകാനുള്ള മുഖ്യമന്ത്രിയുടെ നയത്തിന് നന്ദി എന്നായിരുന്നു ബസുവിന്റെ ആക്ഷേപം.

2011 ലെ സെന്‍സസ് അനുസരിച്ച് സംസ്ഥാനത്തെ ജനസംഖ്യയുടെ 27 ശതമാനമുള്ള മുസ് ലിംകളെ പരാമര്‍ശിക്കാന്‍ ബംഗാള്‍ ബിജെപി നേതാക്കള്‍ സാധാരണയായി '30 ശതമാനം' എന്നാണ് ഉപയോഗിക്കാറുള്ളത്. തീവ്രവാദ ശൃംഖലകളുടെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ആര്‍എസ്എസ് പ്രാദേശിക തലവന്‍ അജയ് കുമാര്‍ പറഞ്ഞത്. ഇത്തരത്തില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളുടെ പരാമര്‍ശങ്ങള്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിനു വേണ്ടിയാണ് അറസ്റ്റ് നടപടികളെന്ന് സംശയിക്കുന്നതായും അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി.

Arrests of Muslims by NIA Seen as Part of Assembly Poll Build-up in Bengal





Next Story

RELATED STORIES

Share it