Sub Lead

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍

ഇവരില്‍ 45 ശതമാനം പേര്‍ യമനികളും ബാക്കി മൂന്നു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 68 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

നിയമലംഘനം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 16,649 പ്രവാസികള്‍
X

റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘനങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 16,649 പ്രവാസികളെ പോലിസ് അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ, വിസാ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ കണ്ടെത്താനായി വിവിധ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും പേര്‍ പിടിയിലായത്. അതോടൊപ്പം വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടികൂടപ്പെട്ട് ഡീപ്പോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 12,765 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 15,782 പ്രവാസികള്‍ നാടുകടത്തപ്പെടുന്നതും കാത്ത് കഴിയുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ അടുത്ത കാലത്തായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടപ്പെട്ടവരാണ് ഇവരില്‍ ഭൂരിപക്ഷവും. ഇങ്ങനെ ഡീപ്പോര്‍ട്ടേഷന്‍ കേന്ദ്രങ്ങളില്‍ കഴിയുന്നവരില്‍ 13,415 പേര്‍ പുരുഷന്മാരും 2,367 പേര്‍ സ്ത്രീകളുമാണ്.

താമസ നിയമങ്ങള്‍ അഥവാ റെസിഡന്‍സി നിയമങ്ങള്‍ ലംഘിച്ച് സൗദിയില്‍ താമസിച്ചതിനാണ് കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ കാലാവധി അവസാനിച്ച ശേഷം അത് പുതുക്കുകയോ മറ്റൊരു തൊഴിലിലേക്ക് മാറുകയോ ചെയ്യാതെ രാജ്യത്ത് തുടരുക, വിവിധ കേസുകളില്‍ അകപ്പെടുക, തൊഴില്‍ വിസകളിലല്ലാതെ വിസിറ്റ്, ടൂറിസ്റ്റ്, തീര്‍ഥാടന വിസകളില്‍ വന്ന് നിശ്ചിത കാലാവധിക്ക് ശേഷം തിരികെ പോവാതെ രാജ്യത്ത് തുടരുക, യഥാര്‍ഥ തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുക, വിസയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലിയില്‍ ഏര്‍പ്പെടുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഇത്രയും പേര്‍ പിടിയിലായതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ 45 ശതമാനം പേര്‍ യമനികളും ബാക്കി മൂന്നു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി രാജ്യത്തിന് പുറത്ത് കടക്കാന്‍ ശ്രമിക്കവെ 68 പേരെയും അതിര്‍ത്തി രക്ഷാ സേന കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവരെയും അവയ്ക്ക് കൂട്ടുനില്‍ക്കുന്നവരെയും 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമാണ് കാത്തിരിക്കുന്നതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇവരെ താമസിപ്പിച്ച കെട്ടിടങ്ങളും സഹായിക്കാന്‍ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടുകയും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം അനധികൃത താമസക്കാരെയും നിയമ ലംഘകരെയും കുറിച്ച് വിവരമുള്ളവര്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് വിവരം കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it