Sub Lead

ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണം മുഴുവന്‍ ദേശസ്‌നേഹികളുടെയും ഉത്തരവാദിത്തം: ഇ എം അബ്ദുറഹ്മാന്‍

ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണം മുഴുവന്‍ ദേശസ്‌നേഹികളുടെയും ഉത്തരവാദിത്തം: ഇ എം അബ്ദുറഹ്മാന്‍
X

കരുനാഗപ്പള്ളി (കൊല്ലം): ദേശവിരുദ്ധരായ തീവ്രഹിന്ദുത്വ ശക്തികള്‍ തകര്‍ത്ത ബാബരി മസ്ജിദിന്റെ ഓര്‍മകള്‍ നിലനിര്‍ത്തേണ്ടതും പുനര്‍നിര്‍മാണത്തിന് വേണ്ടി ശബ്ദമുയര്‍ത്തേണ്ടതും മുഴുവന്‍ ദേശസ്‌നേഹികളുടെയും ഉത്തരവാദിത്തമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വൈസ് ചെയര്‍മാന്‍ ഇ ഇ എം അബ്ദുര്‍റഹ്മാന്‍. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ബാബരി മസ്ജിദ്: ഒരുനാള്‍ നീതി പുലരും' നീതി പ്രതിജ്ഞാ സമ്മേളനം കരുനാഗപ്പള്ളി ശെയ്ഖ് മസ്ജിദിന് സമീപം ശഹീദ് അലവിക്കുഞ്ഞ് മൗലവി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


നൂറ്റാണ്ടുകളായി മുന്‍ഗാമികള്‍ ആരാധന നിര്‍വഹിച്ചിരുന്ന മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലത്ത് ഇപ്പോള്‍ ക്ഷേത്രമുയര്‍ന്നുകൊണ്ടിരിക്കുന്നത് സര്‍ക്കാരിന്റെ കാര്‍മികത്വത്തിലും പരമോന്നത നീതിപീഠത്തിന്റെ നിര്‍ദേശപ്രകാരവുമാണെന്നത് നമ്മുടെ രാഷ്ട്രം മതേതരത്വത്തില്‍നിന്ന് മതവര്‍ഗീയതയിലേയ്ക്ക് നിലംപൊത്തിയതിന്റെ അടയാളമാണ്. ഒരു ന്യൂനപക്ഷ മതവിഭാഗത്തിന്റെ മതസ്വാതന്ത്ര്യവും ആരാധനാ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ദുരുപയോഗത്തിലൂടെ നിഷേധിക്കപ്പെടുമ്പോള്‍ അസ്വസ്ഥതകളും സംഘര്‍ഷങ്ങളും നാട്ടില്‍ വ്യാപിക്കുകയാണ്. ഇതിന് വിലകൊടുക്കേണ്ടിവരുന്നത് മതന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ ഒരു ജനവിഭാഗത്തിനും വരും കെടുതികളില്‍നിന്ന് വിട്ടുനില്‍ക്കാനാവില്ല.


അനീതി അരങ്ങുവാഴുന്നിടത്ത് സമാധാനം നിലനില്‍ക്കുകയില്ലെന്ന രാഷ്ട്രീയ യാഥാര്‍ഥ്യവും ചരിത്രപാഠവും എല്ലാവരും ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഫാഷിസ്റ്റ് ഭീകരവാഴ്ചക്കെതിരേ ഇരകളാക്കപ്പെടുന്നവര്‍ക്കൊപ്പം ഹിന്ദു സമാജത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. ഭൂരിപക്ഷ വോട്ടുബാങ്കുകളില്‍ കണ്ണ് നട്ട് ഹിന്ദുത്വ അജണ്ടയ്‌ക്കൊപ്പം നീങ്ങുന്ന ബിജെപി ഇതര പാര്‍ട്ടികള്‍ മതേതര നിലപാടുകളിലേക്ക് മടങ്ങണം. മൃദു ഹിന്ദുത്വരാഷ്ട്രീയം തങ്ങളെ തന്നെ തുടച്ചുനീക്കുമെന്ന് വടക്കേ ഇന്ത്യയിലെയും ബംഗാളിലെയും ത്രിപുരയിലേയും ദയനീയപരാജയങ്ങളില്‍നിന്ന് കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പടെയുള്ളവര്‍ മനസ്സിലാക്കണം.

1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന മതേതര എതിര്‍ശബ്ദങ്ങള്‍ പലതും 2019ലെ സുപ്രിംകോടതി വിധിക്കുശേഷം അവിടെ രാമക്ഷേത്രം നിര്‍മിക്കുന്നതിന് അനുകൂലമായത് മതേതര രാഷ്ട്രീയത്തിന്റെ പരാജയമാണ്. ബദല്‍ രാഷ്ട്രീയത്തിന്റെ പുതുവഴികള്‍ തേടാന്‍ ഈ മതേതര ചുവടുമാറ്റങ്ങള്‍ മുസ്‌ലിംകളെയും സമാനദു:ഖിതരെയും നിര്‍ബന്ധിതരാക്കിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇമാംസ് കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഫത്തഹുദ്ദീന്‍ റഷാദി അധ്യക്ഷത വഹിച്ചു. സി ആര്‍ മഹേഷ് എംഎല്‍എ മുഖ്യാതിഥിയായി.

ഹാഫിസ് അബ്ദുശുക്കൂര്‍ ഖാസിമി (ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്), കാരാളി ഇ കെ സുലൈമാന്‍ ദാരിമി (കെഎംവൈഎഫ്), തുളസീധരന്‍ പള്ളിക്കല്‍ (എസ്ഡിപിഐ), എസ് അര്‍ഷദ് അല്‍ ഖാസിമി (ഉലമ സംയുക്ത സമിതി), കരമന അഷ്‌റഫ് മൗലവി, അര്‍ഷദ് മുഹമ്മദ് നദ്‌വി, എം ഇ എം അഷ്‌റഫ് മൗലവി, കെ കെ മജീദ് ഖാസിമി, സെയ്ദ് മുഹമ്മദ് അല്‍ ഖാസിമി, കോട്ടയം, സക്കീര്‍ ഹുസൈന്‍ ബാഖവി (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍), അഡ്വ. കെ എ ജവാദ് (കരുനാഗപ്പള്ളി താലൂക്ക് ജമാഅത്ത് യൂനിയന്‍) എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it