Sub Lead

അറസ്റ്റു കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്ന് പി അബ്ദുല്‍ മജീദ് ഫൈസി

അറസ്റ്റു കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്ന് പി അബ്ദുല്‍ മജീദ് ഫൈസി
X

തിരുവനന്തപുരം: അറസ്റ്റു കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്ന് എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റു ചെയ്ത ഇഡി നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് അന്യായവും അപലപനീയവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വഴിയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ രൂപം

അറസ്റ്റു കൊണ്ട് തളര്‍ത്താനാവില്ല.

എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ അറസ്റ്റ് ചെയ്ത ഇഡി നടപടി അന്യായവും ദുരുപദിഷ്ഠിതവുമാണ്. എന്ത് കൊണ്ട് ?

കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് വഴിയില്‍ വെച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നിയമത്തിന് മുന്നില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് കോടതിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

ഞങ്ങള്‍ പിടിച്ചുവെന്ന് വീര്യം പറയാനുള്ള ഒരുപായം മാത്രമായിരുന്നു ഈ അറസ്റ്റ്.രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസാണിത്. അതില്‍ എം കെ ഫൈസിയെ സമന്‍സ് അയച്ച് വരുത്തി ചോദ്യം ചെയ്യുന്നത് ഒരു വര്‍ഷത്തിന് ശേഷം മാത്രം (2024 ജനുവരി 3ന് .തുടര്‍ച്ചയായി മൂന്ന് ദിവസം അദ്ദേഹം ഇഡിയുടെ മുന്നില്‍ ഹാജറായി. മൊഴിയെടുത്ത് അന്വേഷണം അവസാനിച്ചുവെന്ന രീതിയില്‍ വിട്ടയച്ചതാണ്. അത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നതില്‍ ദുരൂഹതയും ഗൂഢാലോചനയും വ്യക്തമല്ലെ.

ഇക്കാലയളവില്‍ അദ്ദേഹം പൊതുരംഗത്ത് സജീവമായുണ്ടായിരുന്നു. നാട്ടിലും വീട്ടിലും എല്ലാം ഉണ്ടായിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിയാത്തവരല്ല. എന്നിട്ടും എന്ത് കൊണ്ടിപ്പോള്‍ നാടകീയമായ ഒരറസ്റ്റ് എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. 'കിരാതമായ വഖ്ഫ് ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ ഉയര്‍ത്തി കൊണ്ട് വന്ന ജനരോഷം കേന്ദ്ര ഭരണകൂടത്തെ വിറളി പിടിപ്പിച്ചിരിക്കുന്നു'

അത് കൊണ്ട് തന്നെ എം കെ ഫൈസിയുടെ അറസ്റ്റ് എസ്ഡിപിഐയുടെ ഒരു പാര്‍ട്ടി വിഷയമായി അവസാനിക്കേണ്ടതല്ല. ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ളവരെല്ലാം ഇതിനെതിരെ രംഗത്ത് വരേണ്ടതുണ്ട്.

മുമ്പ് അറസ്റ്റിലായ ഡല്‍ഹിയിലെ മൂന്ന് പേര്‍ക്ക് ജാമ്യം നല്‍കുമ്പോള്‍ ഇവരുടെ മേല്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി പരാമര്‍ശിച്ച കേസിലാണ് ഒരു ദേശീയ നേതാവിനെ ഇഡി പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരും നെറിയും നോക്കിയല്ല; നേതാവിനെ കുറച്ച് ദിവസം ജയിലിലടച്ച് ഒരു പ്രസ്ഥാനത്തെ സമൂഹത്തിന് മുന്നില്‍ കരി വാരി തേക്കാമെന്ന വ്യാമോഹത്തിലാണ് സംഘ് പരിവാര്‍ ഇത്തരം വികൃതികള്‍ കാണിക്കുന്നത്.

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ഏജന്‍സികളെ ഉപയോഗിക്കുന്നത് സംഘ്പരിവാറിന്റെ ഹോബിയായി മാറി കഴിഞ്ഞിരിക്കുകയാണ്. പി ചിദംബരം, ഹേമന്ത് സോറന്‍ മുതല്‍ കെജ്‌രിവാള്‍ വരെയുള്ള നൂറുക്കണക്കിന് രാഷ്ട്രീയ നേതാക്കള്‍ അതിന്റെ ഇരകളാണ്. എം കെ ഫൈസിയെയും ആ ലിസ്റ്റില്‍പെടുത്തി സന്തോഷം കൊള്ളുന്ന സംഘപരിവാര്‍ കേന്ദ്രങ്ങളോട് ഒന്നേ പറയാനുള്ളൂ. 'തല'ക്കടിച്ച് തളര്‍ത്താമെന്നാണ് ധാരണയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റ് പറ്റി.

എസ്ഡിപിഐയുടെ കേഡര്‍മാര്‍ക്ക് തലപ്പാവില്ലെങ്കിലും തലയെടുപ്പുണ്ട്. ആത്മാഭിമാനത്തിനാണ് അവര്‍ ജീവനേക്കാള്‍ വില കല്‍പ്പിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ കാല്‍ക്കല്‍ കാണിക്ക വെക്കാനോ ഷൂ നക്കി മാപ്പപേക്ഷ നല്‍കാനോ ഈ പ്രസ്ഥാനത്തിലെ ഒരു കുഞ്ഞും വരില്ല. മനുഷ്യരെ തടവറയില്‍ അടച്ചിടാം. എന്നാല്‍ നിലപാടുകളെ തടവിലിട്ട് കൊല്ലാന്‍ ഒരു ഫറോവക്കും ഇത് വരെ സാധിച്ചിട്ടില്ല.

Next Story

RELATED STORIES

Share it