Sub Lead

70ലക്ഷം പേര്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്ന് മോദി ഉറപ്പു നല്‍കി; അഹമ്മദാബാദ് സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ്‌

50 മുതല്‍ 70 ലക്ഷം ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് അഹമ്മദാബാദില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

70ലക്ഷം പേര്‍ തന്നെ സ്വീകരിക്കാന്‍ എത്തുമെന്ന് മോദി ഉറപ്പു നല്‍കി; അഹമ്മദാബാദ് സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ്‌
X

വാഷിങ്ടണ്‍: ഇന്ത്യ സന്ദര്‍ശിക്കുന്ന തനിക്ക് ഉജ്ജ്വല സ്വീകരണം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതായും ട്രംപ് പറഞ്ഞു. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിലെത്തുമെന്ന വൈറ്റ് ഹൗസിന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളെ കാണാനെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ട്രംപ് അറിയിച്ചത്.

സന്ദര്‍ശനത്തിനിടെ, ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയുടെ മാതൃകയില്‍ ട്രംപിന് മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്വീകരണം നല്‍കാനും പദ്ധതിയുണ്ട്. അഹമ്മദാബാദില്‍ പുതുതായി നിര്‍മിച്ച മൊട്ടേറ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ട്രംപിന് കൂറ്റന്‍ സ്വീകരണമൊരുക്കുക. 'ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്, അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്'. ഇന്ത്യാസന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തോട് ട്രംപിന്റെ പ്രതികരണം ഇങ്ങനെ. 50 മുതല്‍ 70 ലക്ഷം ഇന്ത്യക്കാര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് അഹമ്മദാബാദില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം വരെ തന്നെ അനുഗമിക്കുമെന്ന് മോദി അറിയിച്ചതായി ട്രംപ് കൂട്ടിച്ചേര്‍ത്തു.

'കഴിഞ്ഞ ദിവസം നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തില്‍ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയില്‍ പണിതീര്‍ന്നു കൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയത്തിലേക്ക് ഇത്രയധികം ജനങ്ങളാണ് ആനയിക്കുന്നത്. ഇതൊക്കെ നല്ല കാര്യമല്ലേ'. ട്രംപ് പ്രതികരിച്ചു.

ന്യായമായ രീതിയിലാണ് ഇന്ത്യ മുന്നോട്ട് പോകുന്നതെങ്കില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഒപ്പു വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് ട്രംപ് സന്ദര്‍ശനം നടത്തുന്നത്.

2019ലെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഹൂസ്റ്റണില്‍ 50,000 അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമര്‍ശം വിവാദമായിരുന്നു.

Next Story

RELATED STORIES

Share it