Sub Lead

കര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം, നിരോധനാജ്ഞ

Stone pelting in Karnataka city during Milad procession

കര്‍ണാടകയിലെ ശിമോഗയില്‍ നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്‍ഷം, നിരോധനാജ്ഞ
X

ശിമോഗ: കര്‍ണാടകയിലെ ശിമോഗ ജില്ലയില്‍ നബിദിന റാലിക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷം. ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ശിമോഗ നഗരത്തില്‍ ഞായറാഴ്ച നടത്തിയ മീലാദ് ഘോഷയാത്രയ്ക്കിടെയാണ് ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് കല്ലേറുണ്ടായത്. വിവരമറിഞ്ഞ് റാപിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍എഎഫ്) സ്ഥലത്തെത്തി നേരിയ തോതില്‍ ലാത്തിവീശഉകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ആക്രമണത്തില്‍ കുടുങ്ങിയ ഏഴുപേരെ രക്ഷപ്പെടുത്തിയതായും പോലിസ് അറിയിച്ചു.

ടിപ്പു സുല്‍ത്താന്റെ കട്ടൗട്ടിലെ എഴുത്ത് അധിക്ഷേപമുണ്ടാക്കുന്നതാണെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ രംഗത്തെത്തുകയും പോലിസ് മായ്ച്ചുകളയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതിനെ ഒരുവിഭാഗം എതിര്‍ത്തു. തുടര്‍ന്ന് എസ്പി മിഥുന്‍ കുമാര്‍ സമുദായ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ടിപ്പു സുല്‍ത്താന്റെ കട്ടൗട്ടിലെ വാക്കുകള്‍ ഒഴിവാക്കാന്‍ ധാരണയിലെത്തിയിരുന്നെങ്കിലും റാലി റാഗിഗുഡ്ഡ പ്രദേശത്തെത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സംഘര്‍ഷ സമയത്ത് പ്രതിഷേധക്കാര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് ചെയ്തത്. ഇതില്‍ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

നേരത്തെയും സാമുദായിക സംഘര്‍ഷം അരങ്ങേറിയിരുന്ന നഗരമാണ് ശിവമോഗ. ഗണേശോല്‍സവത്തിന്റെയും നബിദിനാഘോഷത്തിന്റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ 15 ദിവസമായി പോലിസ് വകുപ്പ് കനത്ത ജാഗ്രതയിലാണ്. ജില്ലാ ആംഡ് റിസര്‍വിന്റെ 12ഓളം പ്ലാറ്റൂണുകളും സ്ഥലത്തെത്തിയിട്ടുണ്ട്. കര്‍ണാടക സ്‌റ്റേറ്റ് റിസര്‍വ് പോലിസിന്റെ രണ്ടു പ്ലാറ്റൂണുകളും 2,500ഓളം പോലിസുകാരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ ശിമോഗ നഗരത്തില്‍ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം നടന്നത് ഇവിടെയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ വീര്‍ സവര്‍ക്കറുടെ ബാനറുകളും പോസ്റ്ററുകളും സ്ഥാപിച്ചതും സംഘര്‍ഷത്തിന് കാരണമാക്കിയിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 144 പ്രകാരം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് 43 പേരെ പോലിസ് അറസ്റ്റ് ചെയ്തു. മറ്റ് മതസ്ഥരുടെ മതപരമായ ഘോഷയാത്രകള്‍ക്ക് നേരെ ആളുകള്‍ കല്ലെറിയുന്നത് സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റാഗിഗുഡ്ഡയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ ശിവമോഗ ജില്ലാ ഭരണകൂടം തിങ്കളാഴ്ച തീരുമാനിച്ചിരുന്നു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും മുഖ്യമന്ത്രി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. 'മറ്റൊരു മാര്‍ഗവുമില്ലാതെയാണ് പോലിസ് നടപടിയെടുത്തത്. സംഭവത്തില്‍ ആകെ 43 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഏതെങ്കിലും മതപരമായ ചടങ്ങില്‍, മറ്റുള്ളവരുടെ മതപരമായ ഘോഷയാത്രയെ തടസ്സപ്പെടുത്തുന്ന രീതിയില്‍ കല്ലെറിയുന്നത് തെറ്റാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. സാധാരണയായി വലിയ സമ്മേളനങ്ങളും ആഘോഷങ്ങളും കൊണ്ട് സമ്പന്നമായിരുന്ന നബിദിന ഘോഷയാത്രകള്‍ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു.

Next Story

RELATED STORIES

Share it