Sub Lead

ശ്രീലങ്കന്‍ ആക്രമണത്തിന് ക്രൈസ്റ്റ്ചര്‍ച്ചുമായി ബന്ധമില്ലെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി

ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു മനസ്സിലാക്കുന്നു. ശ്രീലങ്കയുടെ അവകാശവാദം തെളിയിക്കുന്നതിനാവശ്യമായ ഒരു രഹസ്യാന്വേഷണ വിവരങ്ങളും തങ്ങള്‍ക്കില്ലെന്നു ആര്‍ഡേനിന്റെ വക്താവ് അറിയിച്ചു.

ശ്രീലങ്കന്‍ ആക്രമണത്തിന് ക്രൈസ്റ്റ്ചര്‍ച്ചുമായി ബന്ധമില്ലെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി
X

വെല്ലിങ്ടണ്‍: ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ നിഷ്ഠൂരമായ വെടിവയ്പിന് തിരിച്ചടിയായാണ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളൊന്നും തന്റെ സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജെസീന്ദ ആര്‍ഡേന്‍. 320 പേരുടെ ജീവന്‍ അപഹരിച്ച ചര്‍ച്ചുകളിലും ഹോട്ടലുകളിലുമുണ്ടായ സ്‌ഫോടന പരമ്പര ക്രൈസ്റ്റ് ചര്‍ച്ചിലെ മസ്ജിദുകളിലുണ്ടായ വെടിവയ്പുകള്‍ക്കുള്ള തിരിച്ചടിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജയ് വര്‍ധന പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ പ്രസ്താവന ജെസീന്ദ ആര്‍ഡേനിന്റെ ശ്രദ്ധയില്‍പെട്ടിരുന്നതായി അവരുടെ ഓഫിസ് അറിയിച്ചു.


ആക്രമണം സംബന്ധിച്ചുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു മനസ്സിലാക്കുന്നു. ശ്രീലങ്കയുടെ അവകാശവാദം തെളിയിക്കുന്നതിനാവശ്യമായ ഒരു രഹസ്യാന്വേഷണ വിവരങ്ങളും തങ്ങള്‍ക്കില്ലെന്നു ആര്‍ഡേനിന്റെ വക്താവ് അറിയിച്ചു.

അതിനിടെ, രാജ്യത്തെ നടുക്കിയ ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടന പരമ്പരയ്ക്ക് തൊട്ടു മുമ്പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ആക്രമണം സംബന്ധിച്ച് ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ധരിപ്പിച്ചിരുന്നുവെന്ന റിപോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി നേരിട്ട് ബന്ധമുള്ള മൂന്നു ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.


ദ്വീപ് രാഷ്ട്രത്തിലെ മൂന്നു ചര്‍ച്ചകളിലും നാലു ഹോട്ടലുകളിലുമായി ഞാറാഴ്ച രാവിലെയുണ്ടായ സ്‌ഫോടന പരമ്പരയില്‍ 321 പേര്‍ കൊല്ലപ്പെടുകയും 500ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഒരു ദശാബ്ദം മുമ്പ് ആഭ്യന്തര കലഹം അവസാനിച്ചതു മുതല്‍ ഏറെക്കുറെ ശാന്തമായ ദ്വീപ് രാഷ്ട്രത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് സ്‌ഫോടന പരമ്പര.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ചൊവ്വാഴ്ച സായുധസംഘമായ ഐഎസ് ഏറ്റെടുത്തെങ്കിലും അവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങളൊന്നും സംഘടന പുറത്തുവിട്ടിട്ടില്ല. ചര്‍ച്ചകള്‍ക്കുനേരെ ശക്തമായ ആക്രമണമുണ്ടാകുമെന്ന് കാണിച്ച് ആദ്യ ആക്രമണം ഉണ്ടാകുന്നതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നതായി ശ്രീലങ്കന്‍ ആഭ്യന്തര വിഭാഗവും ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.ആദ്യ ആക്രമണത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് മുന്നറിയിപ്പ് വന്നിരുന്നതായി മറ്റൊരു ശ്രീലങ്കന്‍ പ്രതിരോധ വൃത്തവും സമ്മതിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി ഇന്ത്യയില്‍നിന്ന് ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചിരുന്നതായി മറ്റൊരു ശ്രീലങ്കന്‍ വൃത്തവും അറിയിച്ചു. ഏപ്രില്‍ നാലിനും ഏപ്രില്‍ 20നും ഇടയില്‍ സമാനമായ മറ്റൊരു മുന്നറിയിപ്പ് സന്ദേശം ശ്രീലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിരുന്നതായി ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് ശ്രീലങ്കന്‍ ഭരണകൂടമോ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല.

Next Story

RELATED STORIES

Share it