Tennis

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം കാര്‍ലോസ് അല്‍ക്കരാസിന്; റെക്കോഡ് നേട്ടങ്ങളും

ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം കിരീടം കാര്‍ലോസ് അല്‍ക്കരാസിന്; റെക്കോഡ് നേട്ടങ്ങളും
X

മെല്‍ബണ്‍: ആധുനിക ടെന്നീസ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത് സ്പാനിഷ് താരവും ലോക ഒന്നാം നമ്പറുമായ കാര്‍ലോസ് അല്‍ക്കരാസ്. ഇതിഹാസ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിചിന്റെ 25 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളെന്ന സ്വപ്ന നേട്ടത്തിനു ഒരിക്കല്‍ കൂടി തടയിട്ട് അല്‍ക്കരാസ് കരിയറില്‍ ആദ്യമായി ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി.

ഇതോടെ 22 വയസില്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം നേടി ഈ നേട്ടം സ്വന്തമാക്കുന്ന ആധുനിക ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ഇതിഹാസവും സ്വന്തം നാട്ടുകാരനുമായ റാഫേല്‍ നദാലിന്റെ റെക്കോര്‍ഡാണ് അല്‍ക്കരാസ് പഴങ്കഥയാക്കിയത്. 24 വയസുള്ളപ്പോഴാണ് നദാല്‍ കരിയര്‍ ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയത്. നദാലിനെ സാക്ഷിയാക്കിയാണ് താരം ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്.

2 വീതം ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുള്ള അല്‍ക്കരാസിനു ഇതുവരെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ അന്യമായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ താരം ചരിത്രത്തിലാദ്യമായി ഫൈനലിലെത്തി കിരീടം പിടിച്ചെടുത്താണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 22 വയസില്‍ 7 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളുമായി താരം നില്‍ക്കുന്നു.

നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ അതിവേഗ ഗെയിമാണ് അല്‍ക്കരാസ് പുറത്തെടുത്തത്. പല ഘട്ടത്തിലും പ്രായം ജോക്കോയുടെ മുന്നേറ്റത്തെ ബാധിച്ചു. ആദ്യ സെറ്റ് നേടി ഗംഭീരമായി തുടങ്ങിയ ജോക്കോയെ പിന്നീട് ഒരു ഘട്ടത്തിലും തിരിച്ചു വരാന്‍ സമ്മതിക്കാതെ ആധികാരികമായിരുന്നു അല്‍ക്കരാസിന്റെ മുന്നേറ്റം. സ്‌കോര്‍: 2-6, 6-2, 6-3, 7-5.

ഏറ്റവും പ്രായം കുറഞ്ഞ കരിയര്‍ സ്ലാം നേട്ടം അല്‍ക്കരാസ് സ്വന്തമാക്കുമ്പോള്‍ മറുഭാഗത്ത് ചരിത്രത്തിലാദ്യമായി ജോക്കോവിച് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ തോല്‍വി വഴങ്ങിയെന്ന സവിശേഷതയുമുണ്ട്. 10 ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ജോക്കോ 11ാം കിരീടവും 25ാം ഗ്രാന്‍ഡ് സ്ലാം നേട്ടവുമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഒരിക്കല്‍ കൂടി ആ സ്വപ്നം സഫലമാകാതെ താരം മടങ്ങി.





Next Story

RELATED STORIES

Share it