Feature

യൂറോപ്പ്യന്‍ ഫുട്‌ബോളിനെ വീഴ്ത്താന്‍ ഒരുങ്ങി സൗദി പ്രൊ ലീഗ്

സൗദി പ്രോ ലീഗ് ഇന്ന് ലോക ഫുട്‌ബോളില്‍ പിന്തള്ളാന്‍ പറ്റാത്ത ശക്തിയാവാന്‍ ഒരുങ്ങിയിരിക്കുകയാണ്.

യൂറോപ്പ്യന്‍ ഫുട്‌ബോളിനെ വീഴ്ത്താന്‍ ഒരുങ്ങി സൗദി പ്രൊ ലീഗ്
X

ലോക ക്ലബ്ബ് ഫുട്‌ബോളിന്റെ ഈറ്റില്ലമാണ് യൂറോപ്പ്. യൂറോപ്പിലെ ഫുട്‌ബോള്‍ ടോപ് ഫൈവ് ലീഗുകളെ വെല്ലാന്‍ ലോകത്ത് ഒരു ലീഗും പിറന്നിട്ടില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ താരങ്ങളെയെല്ലാം സ്വന്തമാക്കിയാണ് യൂറോപ്പ് ഫുട്‌ബോള്‍ ലോകത്തെ രാജാക്കന്‍മാരായത്. ലാറ്റിന്‍ അമേരിക്കയിലെയും ഏഷ്യയിലെയും ലീഗുകള്‍ക്ക് തലപൊക്കാന്‍ കഴിയാത്ത വിധമാണ് യൂറോപ്പിലെ ലീഗുകളുടെ വളര്‍ച്ച. ഇതിന് കടിഞ്ഞാണിടാനാണ് സൗദി പ്രൊ ലീഗിന്റെ ശ്രമം. മുമ്പ് അമേരിക്കയിലെ മേജര്‍ ലീഗ് യൂറോപ്പിനെ വെല്ലാന്‍ ഒരു ശ്രമം നടത്തിയിരുന്നു.അന്ന് യൂറോപ്പിലെ പ്രമുഖ താരങ്ങളായ ഡേവിഡ് ബെക്കാം, തിയറി ഹെന്ററി, വെയ്ന്‍ റൂണി, സാള്‍ട്ടണ്‍ എന്നിവരെ ലീഗില്‍ എത്തിച്ചിരുന്നു. ഏറ്റവും പുതിയതായി അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും അവര്‍ സ്വന്തമാക്കി. മുമ്പ് ചൈനയും ഫുട്‌ബോള്‍ ലീഗിന് തുടക്കമിട്ടിരുന്നു. ആന്ദ്രെ ഇനിയേസറ്റ്, മറൗന്‍ ഫെല്ലെയ്‌നി, പൗളീന്യോ, ഓസ്‌കര്‍, ഹള്‍ക്ക്, കാര്‍ലോസ് ടെവസ് എന്നിവരെ ചൈനയിലെത്തിച്ചു. എന്നാല്‍ കാര്യമായ ചലനമുണ്ടാക്കാതെ അവര്‍ പത്തി താഴ്ത്തി.


ഇപ്പോള്‍ ലോക ഫുട്‌ബോളിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ് സൗദി അറേബ്യ. കഴിഞ്ഞ സീസണില്‍ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അല്‍ നസര്‍ സ്വന്തമാക്കിയിരുന്നു. ലോക റെക്കോഡ് തുക നല്‍കിയാണ് ക്രിസ്റ്റിയെ അവര്‍ ടീമിലെത്തിച്ചത്. റൊണാള്‍ഡോ സൗദിയിലെത്തിയതോടെ സൗദി പ്രോ ലീഗിന്റെ കാഴ്ചക്കാരുടെ എണ്ണം നാലിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ലോകത്ത് മുഴുവന്‍ സൗദി പ്രൊലീഗിന് ഇപ്പോള്‍ ആരാധകരാണ്.


റൊണാള്‍ഡോ വരുന്നത് അല്‍ നസറിന് വേണ്ടി മാത്രമല്ലെന്നും സൗദി അറേബ്യയെ ലോക ഫുട്‌ബോളിന്റെ സിരാകേന്ദ്രമാക്കാന്‍ വേണ്ടിയാണെന്നും അന്ന് സൗദി പ്രോ ലീഗ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അന്ന് ഈ വാക്കിനെ വെറും വാക്കായി കണ്ടവര്‍ ഇന്ന് ഞെട്ടിയിരിക്കുകയാണ്. റൊണാള്‍ഡോ എന്ന താരത്തെ ഒരു ബ്രാന്‍ഡ് ആക്കുന്നതില്‍ സൗദി വിജയിച്ചിരിക്കുന്നു. സൗദി പ്രോ ലീഗ് ഇന്ന് ലോക ഫുട്‌ബോളില്‍ പിന്തള്ളാന്‍ പറ്റാത്ത ശക്തിയാവാന്‍ ഒരുങ്ങിയിരിക്കുകയാണ്.


യൂറോപ്പിലെ നമ്പര്‍ വണ്‍ താരങ്ങളെയാണ് പുതിയ ട്രാന്‍സഫര്‍ ജാലകത്തില്‍ സൗദി ക്ലബ്ബുകള്‍ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. നിലവില്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ ശ്രദ്ധാകേന്ദ്രം സൗദിയാണ്. ഏതൊരു പ്രമുഖ താരത്തിന്റെയും പിന്നില്‍ സൗദി ക്ലബ്ബിന്റെ ഓഫറുണ്ടാവും. ബാലണ്‍ ഡി ഓര്‍ ജേതാവ് കരീം ബെന്‍സിമയാണ് സൗദിയിലെ ഈ സീസണിന് തുടക്കമിട്ട ആദ്യ ട്രാന്‍സ്ഫര്‍. റയല്‍ മാഡ്രിഡ് താരത്തെ സ്വന്തമാക്കിയത് സൗദി ലീഗിലെ കിരീട ജേതാക്കളായ അല്‍ ഇത്തിഹാദാണ്. 882 കോടിയാണ് ബെന്‍സിമയ്ക്ക് ഒരു സീസണില്‍ ലഭിക്കുക.


2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡര്‍ എന്‍ഗോളോ കാന്റെയെയും അല്‍ ഇത്തിഹാദ് ടീമിലെത്തിച്ചു. ചെല്‍സിയുടെ പ്രധാന കിരീട നേട്ടങ്ങളിലെ കൂന്തുമുനയായ കാന്റെയ്ക്ക് ഒരു സീസണില്‍ ലഭിക്കുക 100 മില്ല്യണ്‍ പൗണ്ടാണ്. സഹതാരമായ ബെന്‍സിമയ്‌ക്കൊപ്പം കാന്റെയും ഇക്കുറി സൗദിയിലിറങ്ങും.


ചെല്‍സിയുടെ പ്രധാന മൂന്ന് താരങ്ങളാണ് ഇക്കുറി സൗദിയില്‍ കളിക്കാന്‍ ഇറങ്ങുന്നത്. സെന്‍ഗല്‍ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡി, ലോകത്തിലെ ഒന്നാം നമ്പര്‍ പ്രതിരോധ താരങ്ങളിലൊരാളായ സെനഗലിന്റെ കലിദോ കൗലിബാലി, മൊറോക്കോയുടെ മുന്നേറ്റ താരം ഹക്കിം സിയാച്ച് എന്നിവരും ഇതിനോടകം സൗദി ക്ലബ്ബുകളുമായി കരാറിലേര്‍പ്പെട്ടു. മെന്‍ഡിയെ അല്‍ അഹ്ലിയാണ് സ്വന്തമാക്കിയത്. കൗലിബാലി അല്‍ ഹിലാലിന് വേണ്ടി പന്ത് തട്ടുമ്പോള്‍ ഹക്കിം സിയെച്ച് ക്രിസ്റ്റിയാനോയ്‌ക്കൊപ്പം അല്‍ നസറില്‍ കളിക്കും.


വോള്‍വ്‌സിന്റെ പോര്‍ച്ചുഗല്‍ താരം റൂബന്‍ നെവസിനെ സ്വന്തമാക്കിയത് അല്‍ ഹിലാലാണ്.ഇവിടെ തീര്‍ന്നില്ല സൗദിയുടെ യൂറോപ്പ്യന്‍ താരങ്ങളുടെ മേലുള്ള നോട്ടം. ബെല്‍ജിയത്തിന്റെ സൂപ്പര്‍ താരം റൊമേലു ലൂക്കാക്കു, സ്‌പെയിനിന്റെ സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, ജോര്‍ഡി ആല്‍ബി , ആല്‍വാരോ മൊറാട്ട, പോര്‍ച്ചുഗ്രീസിന്റെ സിറ്റി താരം ബെര്‍ണാഡോ സില്‍വ എന്നിവര്‍ക്കായി വമ്പന്‍ ഓഫര്‍ എറിഞ്ഞാണ് സൗദി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ കണ്ണും നട്ട് ഇരിക്കുന്നത്. കാല്‍പന്തുകളിയില്‍ മായാജാലം തീര്‍ക്കുന്ന താരങ്ങള്‍ സൗദിയില്‍ എത്തിയതോടെ പുതിയ സീസണില്‍ സൗദി പ്രോ ലീഗ് ആരാധകര്‍ക്കൊരുക്കുക വശ്യ മനോഹരമായ മല്‍സരങ്ങളാവുമെന്നുറപ്പ്.സൗദി ക്ലബ്ബുകള്‍ക്ക് താരങ്ങളെ വില്‍ക്കുന്നത് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ നിര്‍ത്തണമെന്ന് മുന്‍ ഇംഗ്ലിഷ് ഫുട്‌ബോള്‍ താരം ഗാരി നെവില്ലേയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാക്കാം സൗദിയെ അവര്‍ എത്രമാത്രം ഭയപ്പെടുന്നുണ്ട്. പണത്തിന് വേണ്ടി പ്രീമിയര്‍ ലീഗ് താരങ്ങളെ സൗദിയ്ക്ക് വില്‍ക്കരുതെന്നും പ്രീമിയര്‍ ലീഗിന്റെ നിലനില്‍പ്പിനാണ് ഇത് ഭീഷണിയെന്നും നെവില്ലേ പറയുന്നു.



സൗദിയിലെ അറബ് ശതകോടീശ്വരന്‍മാര്‍ കോടികള്‍ പുഷ്പം പോലെ എറിഞ്ഞാണ് താരങ്ങളെ സ്വന്തമാക്കുന്നത്. മെസ്സിയ്ക്കായി വലവിരിച്ചെങ്കിലും ആ ശ്രമം വിഫലമാവുകയായിരുന്നു. എങ്കിലും സൗദി ഭീമന്‍മാര്‍ പിന്നോട്ടില്ല. അവരുടെ ലക്ഷ്യം യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളെ വീഴ്ത്തണമെന്നാണ്. നിലവില്‍ ലോകത്തിലെ മുന്‍നിര ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡ് എന്നിവയുടെയെല്ലാം ഉടമകള്‍ സൗദി ശതകോടീശ്വരന്‍മാരാണ്. ലോക ഫുട്‌ബോളിനെ കൈപിടിയിലൊതുക്കാന്‍ തന്നെയാണ് സൗദിയുടെ ശ്രമം. ഈ ശ്രമം അവര്‍ അനായാസം ജയിക്കുമ്പോള്‍ ഏഷ്യന്‍ ഫുട്‌ബോളും ലോകത്തിന്റെ നെറുകെയിലേക്ക് കുതിച്ചുയരും.






Next Story

RELATED STORIES

Share it