Cricket

ടി20 പരമ്പര തൂത്തുവാരി ടീം ഇന്ത്യ

ടി20 പരമ്പര തൂത്തുവാരി ടീം ഇന്ത്യ
X

ചെന്നൈ: വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടി20 മല്‍സരത്തിലും ജയം ആവര്‍ത്തിച്ച് ഇന്ത്യ. ആറു വിക്കറ്റിനാണ് കരീബിയന്‍ പടയെ രോഹിതും സംഘവും തകര്‍ത്തത്. ആദ്യ രണ്ട് മല്‍സരങ്ങളും ജയിച്ച് പരമ്പര നേരത്തേ സ്വന്തമാക്കിയ ഇന്ത്യ മികച്ച പ്രകടനത്തോടെയാണ് പരമ്പര തൂത്തുവാരിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ (4) തുടക്കത്തിലേ നഷ്ടമായെങ്കിലും ശിഖര്‍ ധവാന്റെയും (62 പന്തില്‍ 92) റിഷഭ് പന്തിന്റെയും (38 പന്തില്‍ 58) തകര്‍പ്പന്‍ ബാറ്റിങാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. രണ്ടു സ്‌ക്‌സറുകളും 10 ബൗണ്ടറികളും അടങ്ങിയതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. കെഎല്‍ രാഹുല്‍ 17 റണ്‍സെടുത്തു. അതേസമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ചരിത്രം കുറിക്കുമോയെന്നറിയാന്‍ ഉറ്റുനോക്കിയ ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വന്നു. ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ റെക്കോഡ് 69 റണ്‍സ് കൂടി നേടിയാല്‍ ഹിറ്റ്മാന്‍ രോഹിതിനു മുന്നില്‍ വഴിമാറുമായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റിന്‍ഡീസ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തു. ഡാരന്‍ ബ്രാവോ (43), നിക്കോളാസ് പൂരന്‍ (52) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യൂസ്‌വേന്ദ്ര ചാഹില്‍ രണ്ട് വിക്കറ്റെടുത്തു.

മികച്ച തുടക്കമാണ് ഷായ് ഹോപ്പും (22 പന്തില്‍ 24), ഷിംറോണ്‍ ഹെറ്റ്‌മെയറും (21 പന്തില്‍ 26) വിന്‍ഡീസിന് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 51 റണ്‍സെടുത്തു. എന്നാല്‍ ഹോപ്പിനെ പുറത്താക്കി ചാഹല്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. സ്പിന്നര്‍ കുല്‍ദീപ് യാദവ്, ഫാസ്റ്റ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടി20 അഞ്ചു വിക്കറ്റിനു വിജയിച്ച ഇന്ത്യ ലഖ്‌നോവില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ 71 റണ്‍സിനു വിജയിച്ച് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.




Next Story

RELATED STORIES

Share it