Cricket

പോലിസ് വിലക്ക് മറികടന്ന് വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു തീരുമാനിച്ചത് ആര്‍സിബി

പോലിസ് വിലക്ക് മറികടന്ന് വിജയാഘോഷം ബുധനാഴ്ച തന്നെ വേണമെന്നു തീരുമാനിച്ചത് ആര്‍സിബി
X

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിജയത്തിന്റെ ആഘോഷങ്ങള്‍ ബുധനാഴ്ച തന്നെ നടത്തണമെന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു ടീം മാനേജ്‌മെന്റിന് നിര്‍ബന്ധമുണ്ടായിരുന്നതായി റിപോര്‍ട്ടുകള്‍. ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ നഗരത്തില്‍ 'വിക്ടറി പരേഡ്' നടത്തിയാലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കര്‍ണാടക പോലിസ് ആര്‍സിബി മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതായി ഒരു ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് ബെംഗളൂരു നഗരത്തിലെ വിജയാഘോഷങ്ങള്‍ക്കിടെയിണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ചിരുന്നു.

ബംഗളൂരു ടീമിന്റെ 'വിക്ടറി പരേഡ്' കാണാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് കഴിഞ്ഞ ദിവസം നഗരത്തിലേക്ക് ഇരച്ചെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത് 5,000 പോലിസ് ഉദ്യോഗസ്ഥര്‍ മാത്രം. കിരീട വിജയത്തിന്റെ ആവേശം അത്രയേറെയുണ്ടായിരുന്നതിനാല്‍ ബുധനാഴ്ച ആഘോഷങ്ങള്‍ സംഘടിപ്പിക്കരുതെന്നായിരുന്നു ടീമിന് പോലിസ് നല്‍കിയ നിര്‍ദേശം. സര്‍ക്കാരിനെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ വിദേശതാരങ്ങള്‍ക്ക് അടക്കം ആഘോഷങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ ടീമിനുള്ള സ്വീകരണം ബുധനാഴ്ച തന്നെ വേണമെന്ന നിലപാടിലായിരുന്നു ഫ്രാഞ്ചൈസി.

അടുത്ത ഞായറാഴ്ച ബെംഗളൂരു നഗരത്തില്‍ ടീമിനെ സ്വീകരിക്കാമെന്നായിരുന്നു പോലിസ് ഫ്രാഞ്ചൈസിക്കു മുന്നില്‍വച്ച നിര്‍ദേശം. എന്നാല്‍ ടീം മാനേജ്‌മെന്റ് ഇത് അംഗീകരിച്ചില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വീകരണ പരിപാടികള്‍ക്കായി വിദേശ താരങ്ങളെ കാത്തുനിര്‍ത്താനാകില്ലെന്നും അവരെ തിരിച്ചയക്കേണ്ടതുണ്ടെന്നും പറഞ്ഞാണ്, ബുധനാഴ്ച തന്നെ സ്വീകരണവും വിക്ടറി പരേഡും ഫ്രാഞ്ചൈസി സംഘടിപ്പിച്ചത്. അഹമ്മദാബാദില്‍നിന്ന് ബെംഗളൂരുവിലെത്തിയ ആര്‍സിബി താരങ്ങളെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിലാണു സ്വീകരിച്ചത്.

ബുധനാഴ്ച തന്നെ കിരീടവിജയം ആഘോഷിക്കുന്നതില്‍നിന്ന് പിന്‍വാങ്ങാന്‍ സര്‍ക്കാരിനെയും ആര്‍സിബി ടീം മാനേജ്‌മെന്റിനെയും പ്രേരിപ്പിച്ചിരുന്നതായി കര്‍ണാടക പോലിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു വെളിപ്പെടുത്തി.



Next Story

RELATED STORIES

Share it