Cricket

ട്വന്റി-20 ലോകകപ്പില്‍ ഒത്തുകളി ആരോപണം; ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ ഐസിസി അന്വേഷണം

ട്വന്റി-20 ലോകകപ്പില്‍ ഒത്തുകളി ആരോപണം; ചെന്നൈയില്‍ നടന്ന മല്‍സരത്തില്‍ ഐസിസി അന്വേഷണം
X

ചെന്നൈ: ക്രിക്കറ്റിന് നാണക്കേടായി വീണ്ടും ഒത്തുകളി ആരോപണം. ഇന്ത്യ വേദിയായ ട്വന്റി-20 ലോകകപ്പില്‍, കനാഡയുടെ മല്‍സരങ്ങളെക്കുറിച്ച് ഐസിസി അഴിമതി വിരുദ്ധ യൂണിറ്റ് അന്വേഷണം തുടങ്ങി. കനേഡിയന്‍ ഇന്‍വെസ്റ്റിഗേറ്റീവ് പ്രോഗ്രാമായ 'ദി ഫിഫ്ത് എസ്റ്റേറ്റ്' നിര്‍മിച്ച് സിബിസി ചാനല്‍ സംപ്രേഷണം ചെയ്ത 'കറപ്ഷന്‍, ക്രൈം ആന്‍ഡ് ക്രിക്കറ്റ്' എന്ന 43 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയിലാണ് ട്വന്റി-20 ലോകകപ്പിലെ ഒത്തുകളി തെളിവുസഹിതം വെളിപ്പെടുത്തുന്നത്. ഇതോടെയാണ് ചെന്നൈയില്‍ ഫെബ്രുവരി 17ന് നടന്ന കാനഡ ന്യൂസിലന്‍ഡ് മല്‍സരം ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റ് നിരീക്ഷിക്കുന്നത്.

ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ എട്ട് വിക്കറ്റിനാണ് കാനഡ തോറ്റത്. മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത കാനഡ നാല് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡ് 15.1 ഓവറില്‍ ലക്ഷ്യം മറികടന്നു. അഞ്ചാം ഓവര്‍ എറിഞ്ഞ കനേഡിയന്‍ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വ ഒത്തുകളിച്ചെന്നാണ് ഡോക്യുമെന്ററിയിലെ വെളിപ്പെടുത്തല്‍. ടൂര്‍ണമെന്റിന് മൂന്നാഴ്ച മുന്‍പ് മാത്രം ക്യാപ്റ്റനായി നിയമിതനായ ഓഫ് സ്പിന്നര്‍ കൂടിയായ ബാറ്റിങ് ഓള്‍റൗണ്ടര്‍ ബജ്വ, ന്യൂസിലന്‍ഡ് 35/2 എന്ന നിലയില്‍ തകര്‍ച്ച നേരിടുമ്പോഴാണ് പന്തെറിയാനെത്തിയത്.

ഒരു നോ ബോളോടെ ഓവര്‍ ആരംഭിച്ച ബജ്വ, പിന്നാലെ ലെഗ് സൈഡില്‍ ഒരു വൈഡ് എറിഞ്ഞു. ആ ഓവറില്‍ ആകെ 15 റണ്‍സാണ് താരം വഴങ്ങിയത്. അവിടെ നിന്നാണ് കിവീസിന്റെ തിരിച്ചുവരവ് തുടങ്ങിയത്. 39 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെ നിന്ന ഗ്ലെന്‍ ഫിലിപ്സും 36 പന്തില്‍ 76 റണ്‍സെടുത്ത രചിന്‍ രവീന്ദ്രയുമാണ് ബ്ലാക്ക് ക്യാപ്സിന്റെ വിജയം ഉറപ്പാക്കി സൂപ്പര്‍ എട്ടില്‍ ഇടം നേടിക്കൊടുത്തത്.

കാനഡയുടെ മുന്‍ പരിശീലകന്‍ ഖുറം ചൗഹാന്റെ ചോര്‍ന്ന ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ടാണ് ഡോക്യുമെന്ററിയിലെ രണ്ടാമത്തെ അന്വേഷണം. ചില കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ മുതിര്‍ന്ന ബോര്‍ഡ് അംഗങ്ങള്‍ തനിക്കുമേല്‍ സമ്മര്‍ദം ചെലുത്തിയതായി അദ്ദേഹം ആരോപിക്കുന്നു. 2024-ലെ ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി ടീം തിരഞ്ഞെടുപ്പില്‍ അനാവശ്യ സമ്മര്‍ദം ഉണ്ടായെന്ന് മുന്‍ പരിശീലകന്‍ പുബുദു ദസ്സനായകെയും ഡോക്യുമെന്ററിയില്‍ ആരോപിക്കുന്നുണ്ട്. അന്യായമായി പിരിച്ചുവിട്ടതിന് ക്രിക്കറ്റ് കാനഡയ്ക്കെതിരെ കേസ് നല്‍കിയിരിക്കുകയാണ് ദസ്സനായകെ.

കനേഡിയന്‍ ക്രിക്കറ്റിലെ അഴിമതി, ഭരണപരമായ വീഴ്ചകള്‍ എന്നിവയെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഡോക്യുമെന്ററി ഉന്നയിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ക്രിക്കറ്റ് കാനഡ ഭരണതലത്തില്‍ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ക്രിമിനല്‍ കേസുകളുടെ വിവരം മറച്ചുവെച്ചത് ഐസിസിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, സിഇഒ ആയി സല്‍മാന്‍ ഖാനെ നിയമിച്ചതും പിന്നീട് പുറത്താക്കിയതും ഇതില്‍ ഉള്‍പ്പെടും.






Next Story

RELATED STORIES

Share it