Gulf

അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, എന്തൊക്കെയെന്ന് പരിശോധിക്കാം

അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കേണ്ടതില്ല; ഖത്തറില്‍ മെയ് 21 മുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്, എന്തൊക്കെയെന്ന് പരിശോധിക്കാം
X

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നു. അടച്ചിട്ട സ്ഥലങ്ങളില്‍ ഇനി മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ല. പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല എന്നതാണ് പ്രധാന ഇളവ്. മെയ് 21ന് ശനിയാഴ്ച മുതല്‍ ഇളവുകള്‍ നിലവില്‍ വരും. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനിലെ ആസ്ഥാനത്ത് നടന്ന കാബിനറ്റ് പതിവ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

2022 മെയ് 21 മുതല്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നതുപോലുള്ള കൂടുതല്‍ കൊവിഡ് 19 നിയന്ത്രണങ്ങള്‍ നീക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് പൊതുജനാരോഗ്യമന്ത്രി ഹനാന്‍ ബിന്‍ത് മുഹമ്മദ് അല്‍ കുവാരി നല്‍കിയ വിശദീകരണം കേട്ടതിന് ശേഷമാണ് കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്.

രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് കൂടുതല്‍ ഇളവുകള്‍ക്ക് മന്ത്രിസഭ അനുമതി നല്‍കിയത്. കടകളിലും അടച്ചിട്ട കെട്ടിടങ്ങളിലും നേരത്തെ മാസ്‌ക് നിര്‍ബന്ധമായിരുന്നു. എന്നാല്‍, രാജ്യത്തേക്കുള്ള പ്രവേശനത്തിന് തുടര്‍ന്നും ഇഹ്തിറാസ് ആപ്പിലെ ഗ്രീന്‍ സിഗ്‌നല്‍ വേണം. ആശുപത്രികളിലും പൊതുഗതാഗതം ഉപയോഗിക്കുന്നവരും മാസ്‌ക് ധരിക്കുന്നത് തുടരണം. പൊതുപരിപാടികള്‍ നടത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി വേണം. രാജ്യത്ത് പുതുതായി 126 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

1. അടച്ചിട്ട എല്ലാ പൊതു ഇടങ്ങളിലേക്കുമുള്ള പ്രവേശന നിയന്ത്രണങ്ങള്‍ നീക്കി. അതേസമയം, പ്രവേശനത്തിനായി ഇഹ്തിറാസിലെ ഗ്രീന്‍ സ്റ്റാറ്റസ് പരിശോധിക്കുന്നത് തുടരും.

2. കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍, ഇവന്റുകള്‍ നടത്തുന്നതിന് പൊതുജനാരോഗ്യമന്ത്രാലയം നിശ്ചയിച്ചിട്ടുള്ള ആവശ്യകതകള്‍ പാലിക്കുന്നത് തുടരുക.

3. സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ എല്ലാ ജീവനക്കാരെയും അവരുടെ ജോലിസ്ഥലത്ത് നിന്ന് ജോലിചെയ്യാന്‍ അനുവദിക്കും.

4. പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ജീവനക്കാരെ നിര്‍ബന്ധിക്കില്ല.

5. അടച്ച പൊതുസ്ഥലങ്ങളില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും മാസ്‌ക് ധരിക്കേണ്ട. എന്നാല്‍, ആരോഗ്യകേന്ദ്രങ്ങളിലും പൊതുഗതാഗത സൗകര്യങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്.

6. പൊതുജനങ്ങളുമായി ഇടപഴകേണ്ട സര്‍ക്കാര്‍, സ്വകാര്യമേഖലകളിലെ ജീവനക്കാരും തൊഴിലാളികളും, തുറസ്സായ സ്ഥലങ്ങളില്‍ ജോലി സമയത്ത് മാസ്‌ക് ധരിക്കേണ്ടതില്ല, എന്നാല്‍, അടച്ചിട്ട സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

7. എല്ലാ പൗരന്‍മാരും താമസക്കാരും സന്ദര്‍ശകരും വീടിന് പുറത്തിറങ്ങുമ്പോള്‍ ഇഹ്തിറാസ് ആപ്പ് നിര്‍ബന്ധമാണ്.

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ണയിച്ചിട്ടുള്ള ആരോഗ്യ ആവശ്യകതകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ കൃത്യമായി പാലിക്കണം. ആരോഗ്യ ആവശ്യകതകള്‍, നടപടിക്രമങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, സ്ഥാപിതമായ നിയന്ത്രണങ്ങള്‍ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, വാണിജ്യ, വ്യവസായ മന്ത്രാലയം, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളും.

Next Story

RELATED STORIES

Share it