Gulf

ബഹ്‌റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം രൂപ പിഴ

ഇത്തരം കേസുകളില്‍ സൗദിയില്‍ വിദേശി കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്.

ബഹ്‌റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം രൂപ പിഴ
X

ദമ്മാം: ബഹ്‌റൈനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് ട്രയിലറില്‍ മദ്യം കടത്തിയ മലയാളി യുവാവിന് സൗദി അറേബ്യയില്‍ 11 കോടിയോളം രൂപ പിഴയും,നാടുകടത്തലും വിധിച്ച് ദമ്മാം ക്രിമിനല്‍ കോടതി.കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുല്‍ മുനീറിനാണ്(26)ദമ്മാം ക്രിമിനല്‍ കോടതി കനത്ത പിഴയും നാടുകടത്തലും വിധിച്ചത്.

നാലു വര്‍ഷമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.52,65,180 സൗദി റിയാല്‍ (11 കോടിയിലധികം ഇന്ത്യന്‍ രൂപ) ആണ് കോടതി ചുമത്തിയിരിക്കുന്ന പിഴ.ഇത്തരം കേസുകളില്‍ സൗദിയില്‍ വിദേശി കുറ്റവാളികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ് ഇത്.

മൂന്ന് മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സൗദി അറേബ്യയേയും ബഹ്‌റൈനിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേയില്‍ കസ്റ്റംസ് പരിശോധനക്കിടെ ഇയാള്‍ പിടിയിലാകുകയായിരുന്നു. നാലായിരത്തോളം മദ്യകുപ്പികളാണ് ഇയാളുടെ ട്രയിലറില്‍ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചത്. എന്നാല്‍ ട്രയിലറില്‍ മദ്യക്കുപ്പികളായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് യുവാവ് കോടതിയില്‍ വാദിച്ചെങ്കിലും തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നു.

കാന്‍സര്‍ ബാധിതനാണന്നും സഹോദരന്റേതുള്‍പ്പടെ ചികില്‍സക്കായി സുഹൃത്തിന്റെ സഹായം തേടിയ താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നുമുള്ള ഷാഹുല്‍ മുനീറിന്റെ അപേക്ഷ കേട്ട കോടതി കേസില്‍ അപ്പീല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഒരു മാസം സമയം അനുവദിച്ചു.പിഴയടച്ചാല്‍ കരിമ്പട്ടികയില്‍പെടുത്തി നാടുകടത്തും. പിടികൂടിയ മദ്യത്തിന്റെ വിലക്കനുസരിച്ചാണ് ഇത്തരം കേസുകളില്‍ പിഴ ചുമത്തുന്നത്. പിഴ അടച്ചില്ലെങ്കില്‍ പിഴക്ക് തുല്യമായ കാലയളവില്‍ ജയിലില്‍ കഴിയേണ്ടി വരും. പിന്നീട് സൗദി അറേബ്യയിലേക്ക് തിരിച്ചുവരാനാകില്ല.

ദമ്മാമിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ ശിക്ഷയനുഭവിക്കുന്ന 180 ഓളം ഇന്ത്യക്കാരില്‍ പകുതിയിലധികം ആളുകളും മദ്യക്കടത്തുമായി ബന്ധപ്പെട്ടവരാണ്.അതില്‍ അധികവും ബഹ്‌റൈനില്‍ നിന്ന് മദ്യം കടത്തുന്നതിനിടയില്‍ പിടിക്കപ്പെട്ടവരാണ്.

Next Story

RELATED STORIES

Share it