Gulf

ബഹുഭാഷാ കണ്ടന്റ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്‌സിയോയില്‍ നിക്ഷേപമിറക്കി ക്രിസ് ഗോപാലകൃഷ്ണന്‍

ബഹുഭാഷാ കണ്ടന്റ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്‌സിയോയില്‍ നിക്ഷേപമിറക്കി ക്രിസ് ഗോപാലകൃഷ്ണന്‍
X

ദുബയ്: ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ റിസോഴ്‌സിയോ സ്റ്റാര്‍ട്ടപ്പില്‍ ഓഹരി ഉടമസ്ഥാവകാശം സ്വന്തമാക്കി. ബഹുഭാഷാ കണ്ടന്റ് അഗ്രിഗേറ്റര്‍ സ്റ്റാര്‍ട്ടപ്പായ റിസോഴ്‌സിയോ, തിരുവനന്തപുരം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ക്രിസ് ഗോപാലകൃഷ്ണന്റെ കുടുംബ സംരംഭമായ പ്രതിതി ഇന്‍വെസ്റ്റ്‌മെന്റ്‌സിലൂടെയാണ് നിക്ഷേപം നടത്തിയിരിക്കുന്നത്. വിജ്ഞാന കേന്ദ്രീകൃതമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കാനും പങ്കു വെക്കാനും അതിലൂടെ വരുമാനമുണ്ടാക്കാനും സഹായിക്കുന്ന ഇകൊമേഴ്‌സ് പഌറ്റ്‌ഫോമായാണ് റിസോഴ്‌സിയോ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ ദുബയില്‍ അറിയിച്ചു. വിവിധ വിഷയങ്ങളിലായി വ്യത്യസ്ത ഭാഷകളില്‍ റിസോഴ്‌സിയോയിലെ ഉള്ളടക്കങ്ങള്‍ ലഭ്യമാണ്. പ്രവര്‍ത്തനം തുടങ്ങി അഞ്ച് മാസത്തിനുള്ളില്‍ രണ്ട് ദശലക്ഷം യുണീക് വിസിറ്റേഴ്‌സിനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നേടാന്‍ റിസോഴ്‌സിയോയ്ക്ക് സാധിച്ചു.

''ഗുണനിലവാരമുള്ള ഉള്ളടക്കത്തിന്റെ ആവശ്യകത വര്‍ധിച്ചു വരികയാണ്. ഈ രംഗത്തെ വിപഌാത്മകമായ രീതിയില്‍ മാറ്റി മറിക്കുന്നതിന് സഹായിക്കുന്ന പ്രധാന ചുവടുവെപ്പാണ് റിസോഴ്‌സിയോ. ഏത് മേഖലകളെ നോക്കിയാലും കണ്ടന്റ് മാര്‍ക്കറ്റ് പ്‌ളേസ് എന്ന ആശയം വലിയ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിജ്ഞാന കേന്ദ്രീകൃത സമൂഹത്തിനായുള്ള ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്ന ഡിജിറ്റല്‍ സ്‌പേസായി റിസോഴ്‌സിയോ മാറിക്കഴിഞ്ഞു. കണ്ടന്റ് മാര്‍ക്കറ്റ് പ്‌ളേസിനെ ഉടച്ചു വാര്‍ക്കാനുള്ള ഒരു ശ്രമമാണ് ഈ സംരംഭം. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും പ്രഫഷണലുകള്‍ക്കുമായുള്ള ആഗോള പഌറ്റ്‌ഫോം എന്ന നിലയിലായിരിക്കും റിസോഴ്‌സിയോയുടെ പ്രവര്‍ത്തനം'' ക്രിസ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

വിപണിയിലെ പ്രമുഖ കമ്പനികള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ലേണിംഗ് കോഴ്‌സുകള്‍ക്ക് പൂരകമായി വര്‍ത്തിക്കുന്ന പഌറ്റ്‌ഫോമാണ് റിസോഴ്‌സിയോയെന്ന് കമ്പനിയുടെ സഹ സ്ഥാപകയും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഗീതിക സുദീപ് പറഞ്ഞു. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളിലെ ഹൈബ്രിഡ് രീതി തുടരുമെന്ന് തീര്‍ച്ചയാണ്. ഈ സാഹചര്യത്തിലാണ് റിസോഴ്‌സിയോയുടെ ബിസിനസ് മോഡല്‍ പ്രസക്തമാകുന്നത്. ഉള്ളടക്കം വാങ്ങാനും വില്‍ക്കാനും തിരയാനുമുള്ള ഓണ്‍ലൈന്‍ വിപണിയാണ് റിസോഴ്‌സിയോ. ഉപയോക്താക്കള്‍ തന്നെ സൃഷ്ടിക്കുന്ന ഉള്ളടക്കത്തില്‍ നിന്നും വരുമാനമുണ്ടാക്കാമെന്നതും വിവിധ പ്രാദേശിക ഭാഷകളില്‍ അത് സാധ്യമാണെന്നതുമാണ് റിസോഴ്‌സിയോയെ വേറിട്ട് നിര്‍ത്തുന്നതെന്നും ഗീതിക പറഞ്ഞു.

ബംഗളൂരു കേന്ദ്രമായ വിമന്‍ ഓണ്‍ട്രപ്രണേഴ്‌സ് ഫോറം പ്രസിദ്ധീകരിച്ച കേരളത്തില്‍ നിന്നുള്ള ടോപ് കോര്‍പറേറ്റ് വനിതാ നേതാക്കളുടെ പട്ടികയില്‍ അടുത്തിടെ ഗീതിക സുദീപ് ഉള്‍പ്പെട്ടിരുന്നു. ഇംഗഌഷ്, മലയാളം, തെലുഗു, തമിഴ്, കന്നഡ, സംസ്‌കൃതം, അറബിക് ഭാഷകളിലെ ഉള്ളടക്കങ്ങള്‍ നിലവില്‍ റിസോഴ്‌സിയോയില്‍ ലഭ്യമാണ്. ഈ വര്‍ഷം ജൂലൈ മാസത്തോടു കൂടി ഹിന്ദി, ബംഗാളി, ഭാഷകളിലെ കണ്ടന്റും ലഭ്യമായിത്തുടങ്ങും. വീഡിയോ കണ്ടന്റ് പോസ്റ്റ് ചെയ്യുന്ന സംവിധാനവും അധികം വൈകാതെയുണ്ടാകും.

Next Story

RELATED STORIES

Share it