Pravasi

നിക്ഷേപത്തിന്റെ പേരില്‍ കോടികള്‍ കബളിക്കപ്പെട്ടതായി പ്രവാസി മലയാളികള്‍

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജടായൂ ടൂറിസം പദ്ധതിയില്‍ നിക്ഷേപം നടത്തിയ പ്രവാസികളെ പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ വഞ്ചിച്ചതായി നടത്തിയതായി യുഎഇയിലെ നിക്ഷേപകരായ പ്രവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ദുബയ്: കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ജടായൂ ടൂറിസം പദ്ധതിയില്‍ നിക്ഷേപം നടത്തിയ പ്രവാസികളെ പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ വഞ്ചിച്ചതായി നടത്തിയതായി യുഎഇയിലെ നിക്ഷേപകരായ പ്രവാസികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊല്ലം ജില്ലയില്‍ ചടയമംഗലത്ത് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 65 ഏക്കര്‍ സ്ഥലത്ത് പദ്ധതി നടപ്പാക്കാന്‍ നിയോഗിച്ചത് സിനിമാ പ്രവര്‍ത്തകനും ശില്പിയുമായ രാജീവ് അഞ്ചലിനെയായിരുന്നു. മുപ്പത് വര്‍ഷത്തേക്ക് വാടക കരാറില്‍ ബിഒടി വ്യവസ്ഥയില്‍ ഈ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് പ്രവാസികളില്‍ നിന്നും നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. യുഎഇയില്‍ നിന്ന് മാത്രം 100ലധികം പ്രവാസികള്‍ കോടിക്കണക്കിന് രൂപ ഈ പദ്ധതിയില്‍ നിക്ഷപിച്ചിട്ടുണ്ട്. ജടായൂപാറ ടൂറിസം െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെയാണ് ഇതിലേക്ക് പ്രവാസികളുടെ നിക്ഷേപം സ്വീകരിച്ചിരുന്നത്. കൊല്ലം ചടയമംഗലത്ത് പുരാണത്തിന്റെ അടിസ്ഥാനത്തില്‍ ചരിത്രപ്രാധാന്യമുള്ള കൂറ്റന്‍ പാറയിലാണ് ജടായൂ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ളത്. സമുദ്രനിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ടൂറിസം പദ്ധതിക്ക് ഏറെ വികസന സാധ്യത മുന്നില്‍ കണ്ടാണ് പ്രവാസികള്‍ ഇതില്‍ നിക്ഷേപം നടത്തിയത്. 2015ല്‍ തുടങ്ങിയ പദ്ധതി ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടും നിക്ഷേപകര്‍ക്ക് ഇതുവരെ അതിന്റെ ലാഭവിഹിതം നല്‍കിയിട്ടില്ല. കമ്പനിയുടെ ജനറല്‍ ബോഡി വിളിക്കാന്‍ പോലും തയ്യാറായില്ലെന്ന് മാത്രമല്ല ഇപ്പോള്‍ ക്രമക്കേടിലൂടെ പ്രവാസികള്‍ അംഗങ്ങളായ ഹോള്‍ഡിംഗ് കമ്പനിയെ പുറത്താക്കി പകരം ഇതിന്റെ നടത്തിപ്പുകാരനായ വ്യക്തിയുടെ കുടുംബാംഗങ്ങള്‍ മാത്രമുള്ള കമ്പനിയുടെ ഉടമസ്ഥതയിലേക്ക് പദ്ധതി മാറ്റിയെന്നാണ് പറയുന്നത്. ജെടിപിഎല്‍ കമ്പനിയിലേക്ക് പ്രവാസികള്‍ 40 കോടി മുടക്കിയെങ്കിലും ഇപ്പോള്‍ രേഖകളില്‍ 10 കോടിയുടെ ആസ്തി മാത്രമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ബാക്കി തുക നടത്തിപ്പുകാരന്‍ രൂപീകരിച്ച ഷെല്‍ കമ്പനികളിലേക്ക് മാറ്റിയിരിക്കുന്നതായി നിക്ഷേപകര്‍ പറയുന്നു. പ്രവാസി നിക്ഷേപകരില്‍ നിന്നും മറച്ചു വെച്ചാണത്രെ ഈ വഞ്ചന നടത്തിയിട്ടുള്ളത്. വാര്‍ഷിക ജനറല്‍ ബോഡി വിളിച്ച് നിക്ഷേപകരുടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും കമ്പനി ചെയര്‍മാന്‍ അതിന് വഴങ്ങിയിട്ടില്ലെന്നും നിക്ഷേപകര്‍ പറഞ്ഞു. പ്രവാസി നിക്ഷേപകര്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വിശ്വസിച്ചാണ് സര്‍ക്കാരിന്റെ പങ്കാളിത്തമുള്ള ബിഒടി പദ്ധതിയിലേക്ക് പലരും നിക്ഷേപിക്കാന്‍ തയ്യാറായത്. ഭാവിയില്‍ എന്തെങ്കിലും വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ഈ പദ്ധതിയില്‍ മുടക്കിയത്. ചെറിയ തുക മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ മുടക്കിയവര്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. നിക്ഷേപ വഞ്ചനയുടെ ക്രമക്കേടും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ടൂറിസം വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്. ഇക്കോടൂറിസം വകുപ്പിന്റെ കീഴിലാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ വകുപ്പിലെ ഉദ്യോഗസ്ഥരും നടത്തിപ്പുകാരന്റെ കൂടെയാണ്. നിക്ഷേപ തട്ടിപ്പിനെതിരെ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലില്‍ നിക്ഷേപകര്‍ നല്‍കിയ കേസില്‍ നടത്തിപ്പുകമ്പനിക്കോ മറ്റുള്ളവര്‍ക്കോ യാതൊരു ഓഹരി വ്യവഹാര നടപടികളും നടത്തേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു. കമ്പനിയെ ശരിയായ രീതിയില്‍ നടത്തിക്കൊണ്ടുപോവുന്നതിന് കോടതിയെ സമീപിക്കുമെന്നും സര്‍ക്കാരില്‍ സമര്‍ദ്ദം ചെലുത്തുമെന്നും നിക്ഷേപകര്‍ അറിയിച്ചു. പ്രവാസികളെ കൂടാതെ നാട്ടിലുള്ള നിരവധി പാവപ്പെട്ട കുടുംബങ്ങളും ഈ വഞ്ചനയില്‍ കുടുങ്ങിയിട്ടുണ്ട്. നിക്ഷേപകരെ പുറത്താക്കി നടത്തിപ്പുകാര്‍ ഇതിന്റെ ഉടമസ്ഥാവകാശം കൈവശപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സര്‍ക്കാര്‍ ഏജന്‍സികളും കൂട്ടുനില്‍ക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. ദുബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പദ്ധതിയിലെ നിക്ഷേപകരായ പ്രവീണ്‍ രാജ്, ബാബു വര്‍ഗീസ്, രഞ്ജി കെ ചെറിയാന്‍, അന്‍സാരി വര്‍ക്കല, ഡേവിഡ്‌സണ്‍ ജോര്‍ജ്, ദീപു ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it