World

അമേരിക്കയില്‍ കൊവിഡ് ഭേദമായ ആള്‍ക്ക് 8.35 കോടിയുടെ ആശുപത്രി ബില്‍

മെയ് അഞ്ചിന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ഫ്‌ളോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സീറ്റില്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ കൊവിഡ് ഭേദമായ ആള്‍ക്ക് 8.35 കോടിയുടെ ആശുപത്രി ബില്‍
X

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ഭേദമായ ആള്‍ക്ക് ലഭിച്ച ആശുപത്രി ബില്‍ ഏകദേശം 8.35 കോടി. മൈക്കേല്‍ ഫ്‌ളോര്‍ എന്ന 70 കാരനാണ് ആശുപത്രിയില്‍നിന്ന് ഇത്രയും തുകയുടെ ബില്ല് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് നാലിനാണ് മൈക്കേല്‍ ഫ്‌ളോര്‍ കൊവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിച്ചത്. 62 ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്ന ഫ്‌ളോര്‍ മരണത്തിന്റെ വക്കോളമെത്തിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.

മരണത്തോടടുത്തിരുന്ന മൈക്കള്‍ ഫ്‌ളോറിന് അവസാനമായി ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ നഴ്‌സുമാര്‍ ഫോണ്‍ കൈമാറിയിരുന്നു. എന്നാല്‍, മെയ് അഞ്ചിന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായ ഫ്‌ളോറിന് 181 പേജുള്ള ആശുപത്രി ബില്ലാണ് ലഭിച്ചതെന്ന് സീറ്റില്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. ഐസിയു ചാര്‍ജായി ദിവസവും 9,736 ഡോളറാണ് ഈടാക്കിയിരിക്കുന്നത്. 29 ദിവസത്തെ വെന്റിലേറ്ററിന് 82,000 ഡോളറും രോഗനിര്‍ണയത്തിന് ഒരുലക്ഷത്തോളം ഡോളറുമാണ് ഈടാക്കിയിരിക്കുന്നത്.

അതേസമയം, രോഗിക്ക് മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ആരോഗ്യപരിരക്ഷ പദ്ധതി ഉണ്ടായിരുന്നതിനാല്‍ സ്വന്തം കൈയില്‍നിന്ന് പണം ചെലവാക്കേണ്ടിവന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ആരോഗ്യപരിരക്ഷയ്ക്ക് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. എന്നാല്‍, ചികില്‍സയുടെ സാമൂഹികവല്‍ക്കരണമെന്ന ആവശ്യം ഏറെ അകലെയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്കാണ് ചികില്‍സാ ആനുകൂല്യങ്ങള്‍ കൂടുതലും ലഭിക്കുന്നത്.

Next Story

RELATED STORIES

Share it