World

ഖസാക്കിസ്താനില്‍നിന്ന് സമാധാന സേനാംഗങ്ങള്‍ പിന്‍വാങ്ങിത്തുടങ്ങി; മടങ്ങിയത് അര്‍മേനിയ, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍ സൈനികര്‍

അര്‍മേനിയ, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിഎസ്ടിഒയുടെ സമാധാനപാലക യൂനിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ പിന്‍വാങ്ങിയത്.

ഖസാക്കിസ്താനില്‍നിന്ന് സമാധാന സേനാംഗങ്ങള്‍ പിന്‍വാങ്ങിത്തുടങ്ങി;  മടങ്ങിയത് അര്‍മേനിയ, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍ സൈനികര്‍
X
നൂര്‍സുല്‍ത്താന്‍: ഇന്ധന വിലവര്‍ധനക്കെതിരേ ജനകീയ പ്രക്ഷോഭം ആളിക്കത്തിയ ഖസാക്കിസ്താനില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ രാജ്യത്തെ പ്രസിഡന്റ് വിളിച്ചുവരുത്തിയ കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓര്‍ഗനൈസേഷന്റെ (സിഎസ്ടിഒ) സുരക്ഷാ സേനാംഗങ്ങള്‍ രാജ്യത്തുനിന്ന് പിന്‍വാങ്ങിത്തുടങ്ങിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്യുന്നു. അര്‍മേനിയ, താജിക്കിസ്താന്‍, കിര്‍ഗിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിഎസ്ടിഒയുടെ സമാധാനപാലക യൂനിറ്റുകളാണ് ആദ്യ ഘട്ടത്തില്‍ പിന്‍വാങ്ങിയത്. അര്‍മേനിയന്‍ സൈനികരെയും താജിക്ക് സൈനികരെയും വാഹനങ്ങളേയും വഹിച്ചുകൊണ്ട് അല്‍മാട്ടി വിമാനത്താവളത്തില്‍ നാല് റഷ്യന്‍ ഐ.എല്‍76 സൈനിക വിമാനങ്ങള്‍ അവരവരുടെ രാജ്യങ്ങളിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


കിര്‍ഗിസ് സേനാംഗങ്ങള്‍ സൈനിക വാഹനങ്ങളിലാണ് കസാഖ്സ്ഥാനില്‍ നിന്ന് മടങ്ങിയത്. വ്യാഴാഴ്ച ദൗത്യം അവസാനിപ്പിച്ചതായി സിഎസ്ടിഒ പ്രഖ്യാപിക്കുകയും സുരക്ഷാ സേനയെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നു.

കസാഖ്സ്ഥാനിലെ ജനകീയ പ്രക്ഷോഭം രൂക്ഷമായിരുന്ന 14 ഇടങ്ങളിലും തീവ്രവാദ ഭീഷണി നേരിടുന്ന റെഡ് ലെവല്‍ നിര്‍ദേശങ്ങള്‍ റദ്ദ് ചെയ്തതായി ദേശീയ സുരക്ഷാ സമിതി വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ജനകീയ പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് കസാഖ്സ്ഥാന്‍ പ്രസിഡന്റ് ഖാസിംജോമാര്‍ത്ത് തൊഖേയേവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് റഷ്യ നേതൃത്വം നല്‍കുന്ന സിഎസ്ടിഒയുടെ സേനാംഗങ്ങള്‍ രാജ്യത്തെത്തിയത്.

പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവച്ച് കൊല്ലാന്‍ തൊഖയേവ് സുരക്ഷാ സേനയോട് ഉത്തരവിട്ടിരുന്നു. ഇതുവരെ പ്രതിഷേധ പ്രകടനത്തിനിടെ രണ്ട് കുട്ടികള്‍പ്പടെ 164പേര്‍ കൊല്ലപ്പെടുകയും 6000ലധികം ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it