വ്യാപക വോട്ടുകച്ചവടം; കിര്‍ഗിസ്താന്‍ പാര്‍ലമെന്റിലേക്കും പ്രസിഡന്റ് ഓഫിസിലേക്കും ജനക്കൂട്ടം ഇരച്ചുകയറി, തിരഞ്ഞെടുപ്പ് റദ്ദാക്കി, പ്രധാനമന്ത്രി രാജിവച്ചു
700ലധികം ആളുകളാണ് പോലിസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ആശുപത്രിയിലായത്. ഒരുമരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലിസ് കണ്ണീര്‍വാതകവും സ്റ്റണ്‍ ഗ്രനേഡുകളും ജലപീരങ്കിയുമെല്ലാം ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ ഭവനവും ഉള്‍പ്പെടുന്ന 'വൈറ്റ് ഹൗസ്' വളഞ്ഞു.
ബിഷ്‌കെക്: കിര്‍ഗിസ്താനില്‍ ഞായറാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വ്യാപകമായ വോട്ടുകച്ചവടം നടന്നുവെന്നാരോപിച്ച് ജനക്കൂട്ടം തെരുവിലിറങ്ങി. രോഷാകുലരായ ആളുകള്‍ കിര്‍ഗിസ്താന്‍ പാര്‍ലമെന്റിലേക്കും പ്രസിഡന്റിന്റെ ഓഫിസിലേക്കും ഇരച്ചുകയറി. ജനങ്ങള്‍ രാജ്യത്തെമ്പാടും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കൈയേറി. അക്രമാസക്തരായ ജനക്കൂട്ടത്തിന്റെ ആവശ്യം പരിഗണിച്ച് ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിതരായി. തിരഞ്ഞെടുപ്പ് അസാധുവായതിനെത്തുടര്‍ന്ന് കിര്‍ഗിസ്താന്‍ പ്രധാനമന്ത്രി കുബത്‌ബെക്ക് ബൊറനോവ് രാജി പ്രഖ്യാപിച്ചു.
മുന്‍ റഷ്യന്‍ പ്രസിഡന്റായ സൂര്‍നോബി ജീന്‍ ബെക്കോവയുടെ ബന്ധുകൂടിയാണ് കുബത്‌ബെക്ക്. സഡ്യര്‍ ജാപറോവാണ് പുതിയ പ്രധാനമന്ത്രി. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ഒരു ഹോട്ടലില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് ജാപറോവയെ പ്രധാമന്ത്രിയായി തിരഞ്ഞെടുത്തത്. ബൊറനോവ് അധികാരത്തിലേറുന്നതിനെതിരേ രാജ്യത്തുടനീളം വലിയതോതിലുള്ള പ്രക്ഷോഭമാണ് അലയടിച്ചത്. 700ലധികം ആളുകളാണ് പോലിസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ആശുപത്രിയിലായത്.
ഒരുമരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലിസ് കണ്ണീര്‍വാതകവും സ്റ്റണ്‍ ഗ്രനേഡുകളും ജലപീരങ്കിയുമെല്ലാം ഉപയോഗിച്ചെങ്കിലും പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും പ്രസിഡന്റിന്റെ ഭവനവും ഉള്‍പ്പെടുന്ന 'വൈറ്റ് ഹൗസ്' വളഞ്ഞു. മണിക്കൂറുകളോളമാണ് സംഘര്‍ഷം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന നിരവധി വീഡിയോകളില്‍ വൈറ്റ് ഹൗസിലെ കെട്ടിടങ്ങള്‍ കത്തുന്നതായി കാണാം. പ്രസിഡന്റ് സൂറോണ്‍ബേ ജീന്‍ബെകോവിന്റെ ഓഫിസില്‍നിന്ന് ജനങ്ങള്‍ ഫയലുകളും മറ്റും പുറത്തേക്കെറിയുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ജനക്കൂട്ടം ഇതിനുശേഷം മറ്റ് ഭരണകേന്ദ്രങ്ങളിലേക്ക് നീങ്ങി. ദേശീയസുരക്ഷാ സമിതി ഓഫിസിലേക്കും ജനം ഇരച്ചുചെന്നു. ഇത് കണ്ട ഉദ്യോഗസ്ഥര്‍ കെട്ടിടത്തിന്റെ മുകളിലേക്ക് കയറിനിന്ന് കൈകളുയര്‍ത്തി.
'ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പ'മാണെന്ന് അവര്‍ പ്രഖ്യാപിച്ചു. ജനം മുന്‍ പ്രസിഡന്റ് അല്‍മാസ്‌ബേക് അറ്റമാബേവിനെയും മറ്റ് രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാനാവശ്യപ്പെട്ടു. അഴിമതി അടക്കമുള്ള ആരോപണങ്ങളുന്നയിച്ചാണ് ഇവരെ ജയിലിലിട്ടിരുന്നത്. അറ്റമാബേവും, ജയിലിലാക്കപ്പെട്ട മറ്റുള്ളവരും അധികം താമസിയാതെ കെട്ടിടംവിട്ട് പുറത്തിറങ്ങിവന്നു. തലസ്ഥാനത്തെ ഭരണസിരാകേന്ദ്രങ്ങള്‍ കീഴടക്കപ്പെട്ടതോടെ രാജ്യത്തെമ്പാടും സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് ജനം കയറിച്ചെന്നു. മേയര്‍മാരും മറ്റ് ഉദ്യോഗസ്ഥരും രാജിവച്ചു തുടങ്ങി. ബുധനാഴ്ച വൈകീട്ട് എട്ട് പാര്‍ട്ടികളുടെ പ്രതിനിധികള്‍ സര്‍ക്കാര്‍ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ രണ്ട് പ്രസിഡന്റുമാരെയാണ് കിര്‍ഗിസ്താനില്‍ അട്ടിമറിച്ചത്. ഞായറാഴ്ചത്തെ വോട്ടെടുപ്പിനെത്തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധം വ്യാപിച്ചതില്‍ സഖ്യകക്ഷിയായ റഷ്യ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച നടത്തിയ പ്രാഥമിക ഫലപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ അനുകൂല കക്ഷികള്‍ക്ക് വന്‍ വിജയം പ്രഖ്യാപിച്ചതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സര്‍ക്കാര്‍ അനുകൂല കക്ഷികളില്‍ മൂന്ന് കക്ഷികള്‍ മാത്രം ചേര്‍ന്ന് 120 സീറ്റില്‍ 107 എണ്ണവും കൈക്കലാക്കി. പ്രതിപക്ഷ കക്ഷികള്‍ ഒരു സീറ്റില്‍പോലും വിജയിച്ചില്ല.
തിങ്കളാഴ്ച പുറത്തുവന്ന പ്രാഥമിക ഫലങ്ങളില്‍നിന്ന് പ്രസിഡന്റിന്റെ സഹോദരന്റെ പാര്‍ട്ടിയായ ബിരിംഡിക് പാര്‍ട്ടിക്കും മേകെനിം കിര്‍ഗിസ്താന്‍ എന്ന ഭരണാനുകൂല കക്ഷിക്കും 24 ശതമാനം വീതം വോട്ടുകള്‍ ലഭിച്ചുവെന്നാണ്. മറ്റ് ഭരണാനുകൂല കക്ഷികള്‍ക്ക് 10 ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റിലെത്താനാവശ്യമായ വോട്ട് ലഭിച്ചില്ല. വലിയ ചട്ടലംഘനങ്ങളാണ് തിരഞ്ഞെടുപ്പില്‍ നടന്നതെന്നാണ് ആരോപണമുയര്‍ന്നത്. വന്‍തോതില്‍ വോട്ടുകച്ചവടം നടന്നു. വോട്ടര്‍മാര്‍ക്കെതിരേ ഭീഷണികളും സമ്മര്‍ദങ്ങളുമുണ്ടായി. ഇതെല്ലാം വോട്ടിങ് പ്രക്രിയയെ സ്വാധീനിച്ചുവെന്ന് പ്രതിപക്ഷ കക്ഷികള്‍ സംയുക്തമായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT