World

സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല': ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍

സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറില്ല: ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍
X

വാഷിങ്ടണ്‍: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാന്‍. അത്തരത്തിലൊരു ധാരണയോ ചര്‍ച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാന്‍ ഇറാന്‍ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്.

എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ അവകാശവാദം നുണയാണെന്നും അത്തരത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നുമാണ് ഇറാനിയന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള ആണവ ഉല്‍പ്പന്നങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്‍ മുന്നോട്ടു വെച്ച വ്യവസ്ഥകള്‍ പൂര്‍ണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ചാണ് തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ പൂര്‍ണമായും തള്ളുകയാണ് ഇറാനിയന്‍ കേന്ദ്രങ്ങള്‍.

ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികള്‍ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കാനുമുള്ള വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സമാധാന കരാര്‍ യാഥാര്‍ഥ്യമായാല്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താന്‍ അതില്‍ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ നീട്ടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളില്‍ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ഈ കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങുമെന്ന മുന്നറിയിപ്പും അമേരിക്ക നല്‍കിയിട്ടുണ്ട്.




Next Story

RELATED STORIES

Share it