World

കൊവിഡിന്റെ ഉത്ഭവം: പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന

അന്വേഷണ ഫലങ്ങൾ സംബന്ധിച്ച് പിന്നീട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അന്വേഷണത്തിൽ സുതാര്യതയില്ലാത്ത പ്രശ്നമുണ്ടെന്നും വിവരങ്ങൾ പലതും ലഭ്യമാവാതിരുന്ന പ്രശ്നമുണ്ടെന്നും അടക്കം വിമർശനങ്ങളുയർന്നു.

കൊവിഡിന്റെ ഉത്ഭവം: പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ലോകാരോഗ്യ സംഘടന
X

ന്യൂയോർക്ക്: സാർസ് കൊവി-2 വൈറസിന്റെ ഉത്ഭവം നിർണ്ണയിക്കാൻ ലോകാരോഗ്യ സംഘടന പുതിയ ഉപദേശക സംഘത്തെ രൂപീകരിച്ചു. കൊറോണ വൈറസിന്റെ ഉത്ഭവത്തെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും അവസാനിപ്പിക്കാൻ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന ഒരു സംഘത്തെ രൂപീകരിക്കുന്നത്. ഈ ആവശ്യത്തിനായി അന്താരാഷ്ട്ര ടീമുകൾ ഇതിനകം രണ്ടുതവണ ചൈന സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം 2020 ജനുവരിയിൽ ചൈനയിലെ വുഹാൻ സന്ദർശിച്ചിരുന്നു. ഒരു വർഷത്തിനു ശേഷം, മറ്റൊരു വിദഗ്ദ്ധ സംഘം കൊവിഡ് -19 മനുഷ്യരിൽ ആദ്യം റിപോർട്ട് ചെയ്യപ്പെട്ട വുഹാൻ സന്ദർശിച്ചു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള സംഘം വുഹാൻ നഗരത്തിലും പരിസരത്തുമായി നാലാഴ്ച ചെലവഴിച്ചിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരുമായി ചേർന്ന് സംഘം മാർച്ചിൽ ഒരു സംയുക്ത റിപോർട്ട് സമർപ്പിക്കുകയും ചെയ്തു.

എന്നാൽ, അന്വേഷണ ഫലങ്ങൾ സംബന്ധിച്ച് പിന്നീട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. അന്വേഷണത്തിൽ സുതാര്യതയില്ലാത്ത പ്രശ്നമുണ്ടെന്നും വിവരങ്ങൾ പലതും ലഭ്യമാവാതിരുന്ന പ്രശ്നമുണ്ടെന്നും അടക്കം വിമർശനങ്ങളുയർന്നു. വൈറസ് വ്യാപനത്തിന്റെ ആദ്യ ദിവസങ്ങൾ സംബന്ധിച്ച അസംസ്കൃത വിവരങ്ങളുടെ അഭാവം അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നും ലാബ് ഓഡിറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞിരുന്നു. വിവരങ്ങൾ ലഭ്യമാക്കാത്തതിന് ചൈനക്കെതിരെ വിമർശനം ഉയരുകയും ചെയ്തിരുന്നു.

കൊവിഡ് പാൻഡെമിക്കിന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട് സാധ്യമായ നാല് സാഹചര്യങ്ങളാണ് ആദ്യഘട്ട അന്വേഷണ റിപോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് മൃഗങ്ങളിൽ നിന്നുള്ള വ്യാപനം വഴി വൈറസ് മനുഷ്യരിലേക്ക് പടർന്നതായാണ് ലോകാരോഗ്യ സംഘടനയുടെ റിപോർട്ടിലെ നിഗമനം. ഒരു ഇടനിലയിലുള്ള വൈറസ് വാഹകർ വഴിയോ തണുത്ത ഭക്ഷണ ശൃംഖല ഉൽപന്നങ്ങളിലൂടെയോ വൈറസ് മനുഷ്യരിലെത്തിയതാകാമെന്നും റിപോർട്ടിൽ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Next Story

RELATED STORIES

Share it