World

സിറിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് മുന്നേറി തുര്‍ക്കി; പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

സിറിയന്‍ അതിര്‍ത്തിയിലെ പ്രധാന നഗരമായ റാസ് അല്‍ഐന്‍ പിടിച്ചെടുത്ത് തുര്‍ക്കിയുടെ സൈനിക മുന്നേറ്റം. ആയിരങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്യുന്നു. ബുധനാഴ്ച്ച മുതല്‍ ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടതായി യുഎന്‍ അറിയിച്ചു.

സിറിയന്‍ അതിര്‍ത്തിക്കുള്ളിലേക്ക് മുന്നേറി തുര്‍ക്കി; പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു
X

അക്കാകലെ: സിറിയന്‍ അതിര്‍ത്തിയിലെ പ്രധാന നഗരമായ റാസ് അല്‍ഐന്‍ പിടിച്ചെടുത്ത് തുര്‍ക്കിയുടെ സൈനിക മുന്നേറ്റം. ആയിരങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് പലായനം ചെയ്യുന്നു. ബുധനാഴ്ച്ച മുതല്‍ ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ടതായി യുഎന്‍ അറിയിച്ചു. തുര്‍ക്കിയുടെ കര, വ്യോമ ആക്രമണത്തിന് വിധേയമായി റാസ് അല്‍ഐന്‍, താല്‍ അബ്യദ് എന്നിവടങ്ങളില്‍ നിന്ന് പലായനം ചെയ്തവരാണ് അഭയാര്‍ഥികളില്‍ ഭൂരിഭാഗവും. 70,000ഓളം പേര്‍ ഹസകയിലേക്കും അതിന്റെ കിഴക്കന്‍ ജില്ലകളിലേക്കുമാണ് രക്ഷപ്പെട്ടത്.

തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് കുര്‍ദ് വിമത പോരാളികളെ നീക്കം ചെയ്യുന്നതിനാണ് തുര്‍ക്കിയുടെ സൈനിക നീക്കം. തുര്‍ക്കിയിലുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിന് സിറിയന്‍ അതിര്‍ത്തിക്കകത്ത് സുരക്ഷിത മേഖല സൃഷ്ടിക്കുന്നതും സൈനിക നീക്കത്തിന്റെ ലക്ഷ്യമാണെന്ന് തുര്‍ക്കി പറയുന്നു.



ഉത്തരകിഴക്കന്‍ മേഖലയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കുന്നതായി യുഎസ് പ്രഖ്യാപിച്ച ഉടനെയാണ് കുര്‍ദിഷ് പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ്‌സിന്റെ(വൈപിജി) നേതൃത്വത്തിലുള്ള സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസസിനെതിരേ(എസ്ഡിഎഫ്) തുര്‍ക്കി സൈനിക നീക്കം ആരംഭിച്ചത്. ഐഎസിനെതിരേ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ പ്രധാന പങ്കുവഹിച്ചിരുന്ന എസ്ഡിഎഫ് അമേരിക്കയുടെ പിന്മാറ്റത്തെ പിന്നില്‍ നിന്നുള്ള കുത്താണെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍, എന്ത് വിലകൊടുത്തും തങ്ങളുടെ ഭൂമി സംരക്ഷിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

നിരോധിക്കപ്പെട്ട കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ(പികെകെ) ഭാഗമായാണ് തുര്‍ക്കി വൈപിജിയെ കണക്കാക്കുന്നത്. യൂറോപ്യന്‍ യൂനിയനും അമേരിക്കയും പികെകെയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സൈനിക നീക്കത്തില്‍ നിന്ന് തുര്‍ക്കി പിന്മാറണമെന്ന് യുഎസും യൂറോപ്യന്‍ യൂനിയനും ആവശ്യപ്പെടുന്നു.

ഇപ്പോള്‍ തന്നെ 1,40,000ഓളം ആഭ്യന്തര അഭയാര്‍ഥികളുള്ള ഹസകയിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. റാസ് അല്‍ഐനില്‍ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ മഹാദുരന്തത്തിന്റെ വക്കിലാണെന്ന് ഹസകയിലെത്തിയ അഭയാര്‍ഥികള്‍ അല്‍ജസീറയോട് പറഞ്ഞു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്‌തെത്തിയവര്‍ ഉള്‍പ്പെടെ അഞ്ച് ദശലക്ഷത്തോളം പേരാണ് ഉത്തരകിഴക്ക് മേഖലയില്‍ ഉള്ളത്. അറബുകള്‍, കുദുകള്‍, തുര്‍ക്ക്‌മെനുകള്‍ എന്നിവര്‍ക്ക് പുറമേ സിറിയക് കിസ്ത്യാനികളും ഈ പ്രദേശത്തുണ്ട്.

Next Story

RELATED STORIES

Share it