World

ജന്‍മനാ ക്രിസ്ത്യാനികളല്ലെന്ന്; കര്‍ണാടകയിലെ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധന വിലക്കി പോലിസ്

ബന്നിമര്‍ദാട്ടി ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ ജനിക്കുമ്പോള്‍തന്നെ ക്രിസ്ത്യാനികളല്ലെന്നും നിര്‍ബന്ധിതമായോ അല്ലെങ്കില്‍ തട്ടിപ്പിലൂടെയോ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുമാണെന്നായിരുന്നു പോലിസിന്റെ ആരോപണം. ഈമാസം നാലിനാണ് ഗ്രാമത്തിലെ 15 ഓളം വരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടും മറ്റ് പോലിസ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. യോഗത്തില്‍ തങ്ങള്‍ക്ക് ക്രിസ്ത്യാനികളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ ഉദ്യോഗസ്ഥര്‍ അവരോട് ആവശ്യപ്പെട്ടു.

ജന്‍മനാ ക്രിസ്ത്യാനികളല്ലെന്ന്; കര്‍ണാടകയിലെ ഗ്രാമത്തില്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആരാധന വിലക്കി പോലിസ്
X

വാഷിങ്ടണ്‍: ക്രിസ്ത്യന്‍ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി ബിജെപി നേതൃത്വം നല്‍കുന്ന കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഹസ്സന്‍ ജില്ലയിലെ ബന്നിമര്‍ദാട്ടി ഗ്രാമത്തിലാണ് ക്രിസ്ത്യാനികള്‍ ആരാധന നടത്തുന്നതിനായി ഒത്തുകൂടുന്നതിന് നിരോധനമേര്‍പ്പെടുത്തി പോലിസ് ഉത്തരവിട്ടത്. ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐസിസി) ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ബന്നിമര്‍ദാട്ടി ഗ്രാമത്തിലെ ക്രിസ്ത്യാനികള്‍ ജനിക്കുമ്പോള്‍തന്നെ ക്രിസ്ത്യാനികളല്ലെന്നും നിര്‍ബന്ധിതമായോ അല്ലെങ്കില്‍ തട്ടിപ്പിലൂടെയോ ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുമാണെന്നായിരുന്നു പോലിസിന്റെ ആരോപണം.

അതുകൊണ്ടാണ് ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പോലിസ് ന്യായീകരിക്കുന്നു. ഈമാസം നാലിനാണ് ഗ്രാമത്തിലെ 15 ഓളം വരുന്ന ക്രിസ്ത്യന്‍ കുടുംബങ്ങളെ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടും മറ്റ് പോലിസ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. യോഗത്തില്‍ തങ്ങള്‍ക്ക് ക്രിസ്ത്യാനികളാണെന്ന് തെളിയിക്കുന്നതിനുള്ള രേഖ ഉദ്യോഗസ്ഥര്‍ അവരോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനായി നിങ്ങളില്‍ പലരും ക്രിസ്ത്യന്‍, ഹിന്ദു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ഇത്തരത്തില്‍ ഏകദേശം 50 ഓളം ക്രിസ്ത്യാനികള്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിന് വിധേയരായവരാണെന്നായിരുന്നു പോലിസിന്റെ വാദം.

യോഗത്തിന് പിന്നാലെയാണ് ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി പോലിസ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദു തീവ്രവാദികള്‍ സംസ്ഥാന പോലിസിനെ ഉപയോഗിച്ച് ക്രിസ്ത്യന്‍ മതപ്രവര്‍ത്തനങ്ങളെ തടയുന്നതിനുള്ള അവസാന ശ്രമമാണിതെന്ന് വിവേചനത്തിന് ഇരയായ പ്രാദേശിക ക്രിസ്ത്യാനി ഐസിസിയോട് പറഞ്ഞു. സാമൂഹിക ബഹിഷ്‌കരണവും ശാരീരിക പീഡനവും ഉള്‍പ്പെടെ അവര്‍ പരീക്ഷിച്ചു. നിരന്തരമായ ഉപദ്രവിച്ചെങ്കിലും ക്രിസ്ത്യാനികള്‍ വിശ്വാസികളായി തുടരുകയാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഇന്ത്യയിലെ പൗരന്റെ മതസ്വാതന്ത്ര്യ അവകാശങ്ങളുടെ ലംഘനമാണ് ഡിഎസ്പിയുടെ ഉത്തരവ്.

ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും പ്രാദേശിക പാസ്റ്റര്‍ പ്രതികരിച്ചു. ഗ്രാമത്തില്‍ ആരാധനയ്ക്കായി ഒത്തുകൂടാനും നമ്മുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമില്ല,. സമുദായങ്ങള്‍ തമ്മിലുള്ള ഭിന്നത വളരുകയാണ്. കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമം മതന്യൂനപക്ഷങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ ഹിന്ദുക്കളുടെ ആരോപണത്തിന്റെ ചുവടുപിടിച്ചാണ് കര്‍ണാടകയില്‍ പോലിസിന്റെ വേട്ടയാടല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.

കര്‍ണാടകയില്‍ പോലിസ് സ്വീകരിച്ച നടപടികളില്‍ അന്താരാഷ്ട്രതലത്തില്‍ ക്രിസ്ത്യന്‍ സമൂഹം ആശങ്കയിലാണെന്ന് ഐസിസിയുടെ റീജ്യനല്‍ മാനേജര്‍ വില്യം സ്റ്റാര്‍ക്ക് പറഞ്ഞു. ഇന്ത്യന്‍ പോലിസ് രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാവണം. മതപരമായ സ്വത്വത്തിന്റെ പേരില്‍ പൗരന്‍മാരുടെ അവകാശങ്ങള്‍ ഏകപക്ഷീയമായി ഇല്ലാതാക്കരുത്. ഇന്ത്യയുടെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വളരെ വ്യക്തമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും അവര്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ട്. ബന്നിമര്‍ദാട്ടിയിലെ ക്രിസ്ത്യാനികളോട് കര്‍ണാടകയിലെ പോലിസ് ചെയ്തത് ഭരണഘടനാ വിരുദ്ധമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it