World

'ബാബ് അല്‍-മന്ദബ് കടലിടുക്കും അടയ്ക്കും, പിന്നെ ജിന്ന് വന്നാലും തുറക്കാനാകില്ല'; ട്രംപിന് മുന്നറിയിപ്പുമായി യമനിലെ ഹൂത്തികള്‍

ബാബ് അല്‍-മന്ദബ് കടലിടുക്കും അടയ്ക്കും, പിന്നെ ജിന്ന് വന്നാലും തുറക്കാനാകില്ല; ട്രംപിന് മുന്നറിയിപ്പുമായി യമനിലെ ഹൂത്തികള്‍
X

സനാ: ഹോര്‍മുസ് കടലിടുക്കിലെ അനിശ്ചിതാവസ്ഥയ്ക്കിടയില്‍ ആഗോള കപ്പല്‍ ഗതഗതത്തിന് അടുത്ത പ്രതിസന്ധി. ബാബ് അല്‍-മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂത്തികള്‍. സനായിലെ ഹൂതി സര്‍ക്കാര്‍ക്കാരിന്റെ വിദേശകാര്യ സഹമന്ത്രി ഹുസ്സൈന്‍ അല്‍ -ഇസ്സിയാണ് എക്സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

സമാധാനം തകര്‍ക്കുന്ന ശ്രമങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടര്‍ന്നാല്‍ ബാബ് അല്‍ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഭീഷണി. 'ബാബ് അല്‍-മന്ദബ് അടയ്ക്കാന്‍ സനാ തീരുമാനിച്ചാല്‍, പിന്നെ അത് തുറക്കാന്‍ മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ സാധിക്കില്ല. അതിനാല്‍ സമാധാനത്തിന് തടസ്സമാകുന്ന എല്ലാ നയങ്ങളും ട്രംപും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങളും ഉടന്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ജനതയുടെ അവകാശങ്ങളെ മാനിക്കാന്‍ അവര്‍ തയ്യാറാകണം'. എന്നാണ് എക്സിലൂടെ ഹുസ്സൈന്‍ അല്‍ -ഇസ്സി അറിയിച്ചത്.

ചെങ്കടലിനെ ഏഡന്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അല്‍-മന്ദബ് കടലിടുക്ക് സൂയസ് കനാല്‍ വഴിയുള്ള ആഗോള കപ്പല്‍ ഗതാഗതത്തിന്റെ പ്രധാന കവാടമാണ്. ഇതിന്റെ ഒരു വശത്ത് യെമന്‍ ആണ്. ഏഷ്യയെയും (യെമന്‍) ആഫ്രിക്കയെയും (ജിബൂട്ടി, എറിത്രിയ) തമ്മില്‍ വേര്‍തിരിക്കുന്നതും ഈ ജലപാതയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയും ഇന്ധനവും യൂറോപ്പിലേക്കും അമേരിക്കയിലേക്കും എത്തുന്നത് ഈ പാതയിലൂടെയാണ്. അതുപോലെ റഷ്യന്‍ എണ്ണ ഉള്‍പ്പെടെ ഏഷ്യയിലേക്കുള്ള ചരക്കുനീക്കത്തിനും ഈ കടലിടുക്ക് തുറന്നിരിക്കേണ്ടത് അത്യാവശ്യമാണ്.

വെറും 29 കിലോമീറ്റര്‍ മാത്രമാണ് ഈ കടലിടുക്കിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗം. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ രണ്ട് ചെറിയ ചാനലുകള്‍ മാത്രമേ ഇവിടെയുള്ളൂ. ഹോര്‍മുസ് കടലിടുക്കിന് പിന്നാലെ ബാബ് അല്‍-മന്ദബ് കൂടി അടയ്ക്കപ്പെട്ടാല്‍ ആഗോള വിപണിയിലും എണ്ണവിലയിലും വന്‍ പ്രതിസന്ധിയുണ്ടാകുമെന്ന് ഉറപ്പാണ്.

അറബിയില്‍ 'ബാബ് അല്‍-മന്ദബ്' എന്നാല്‍ 'കണ്ണീരിന്റെ കവാടം' എന്നാണ് അര്‍ഥം. പണ്ട് ഈ ഭാഗത്തുണ്ടായ അപകടകരമായ നാവിക യാത്രകളും ഭൂകമ്പങ്ങളും കാരണമാകാം ഈ പേര് ലഭിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍, ഇന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പ്പാതകളില്‍ ഒന്നാണിത്. സൂയസ് കനാല്‍ വഴി യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്ന എണ്ണക്കപ്പലുകളും ചരക്ക് കപ്പലുകളും ഈ കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.






Next Story

RELATED STORIES

Share it