Thejas Special

മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുകയും കോര്‍പറേറ്റുകള്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്നു

രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥ ജനാധിപത്യം തന്നെയാണോ എന്ന കാതലായ സംശയം ഉയര്‍ത്തിയാണ് തേജസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന പ്രഫ.പി കോയ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചത്.

മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുകയും കോര്‍പറേറ്റുകള്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്നു
X

കോഴിക്കോട്: ഒരു ഭാഗത്ത് മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുമ്പോള്‍ മറ്റൊരു വശത്ത് കോര്‍പറേറ്റുകള്‍ കൈപ്പിടിയിലൊതുക്കുകയും ചെയ്യുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനമഹാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചര്‍ച്ച അഭിപ്രായപ്പെട്ടു. കോഴിക്കോട് ബീച്ചിലെ 'ഫ്രീഡം സ്‌ക്വയറി'ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രഫ. പി കോയ, എന്‍ പി ചെക്കുട്ടി, ഒ അബ്ദുല്ല, റെനി ഐലിന്‍, പി എ എം ഹാരിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. വലിയ ജനപങ്കാളിത്തമാണ് ചര്‍ച്ചയുടെ ആദ്യാവസാനമുണ്ടായത്.

കൊളോണിയല്‍ കാലത്തെ മാധ്യമങ്ങളുടെ ഇടപെടലുകളിലൂടെയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി ചര്‍ച്ച ആരംഭിച്ചത്. ജനാധിപത്യ ഇന്ത്യയില്‍ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് പറയുമ്പോള്‍, സര്‍ക്കാര്‍ അതിന്റെ നിയന്ത്രണം മാധ്യമങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്റെ ചരിത്ര പശ്ചാത്തലം പരിശോധിക്കേണ്ടതുണ്ട്. കോളോണിയല്‍ ഭരണാധികാരികള്‍ അവരുടെ അടിമസമൂഹത്തെ അടിച്ചമര്‍ത്താന്‍ ഉപയോഗിച്ച രാജ്യദ്രോഹ നിയമമടക്കം ഇന്നും നിലനില്‍ക്കുന്നു എന്ന് നമ്മള്‍ മനസ്സിലാക്കണം. ഇന്ത്യയില്‍ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ 1860 കളില്‍ തന്നെ ഇംഗ്ലണ്ടില്‍ രൂപംകൊണ്ട രാജ്യദ്രോഹ നിയമം ഇവിടെ ഉപയോഗിച്ചുതുടങ്ങിയിരുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നമ്മുടെ സിദ്ദീഖ് കാപ്പനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റമെന്ന് എന്‍ പി ചെക്കുട്ടി അഭിപ്രായപ്പെട്ടു.

അടിയന്തരാവസ്ഥാ കാലത്തും ഇപ്പോഴും മാധ്യമങ്ങള്‍ക്ക് ഒരേ നിലപാടാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഒ അബ്ദുല്ല പറഞ്ഞു. അടിയന്തരാവസ്ഥാ കാലത്ത് ജമാഅത്തെ ഇസ്‌ലാമിയെ നിരോധിച്ചപ്പോള്‍ അവരുടെ ഓഫിസുകളില്‍ നടന്ന റെയ്ഡില്‍ തലയോട്ടി കണ്ടെത്തിയെന്ന വാര്‍ത്ത നല്‍കിയിരുന്ന മാധ്യമങ്ങളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇന്നത്തെ അവസ്ഥ. ബില്‍ക്കിസ് ബാനുവിന്റെ മാതാപിതാക്കളേയും സഹോദരങ്ങളേയും കൊന്നൊടുക്കി അവരെ കൂട്ടബലാല്‍സംഗം ചെയ്ത ഹിന്ദുത്വരെ കോടതി ശിക്ഷായിളവ് നല്‍കി മോചിപ്പിച്ചപ്പോള്‍ ഇവിടെ ഒരു മാധ്യമങ്ങളും ചര്‍ച്ച സംഘടിപ്പിക്കാന്‍ തയ്യാറായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥ ജനാധിപത്യം തന്നെയാണോ എന്ന കാതലായ സംശയം ഉയര്‍ത്തിയാണ് തേജസ് പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന പ്രഫ.പി കോയ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിച്ചത്. ഇന്നിന്റെ ജനാധിപത്യം എന്ന് പറയുന്നത് തന്നെ ശരിയാണോ എന്ന സംശയം എനിക്കുണ്ട്. അന്താരാഷ്ട്ര എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഇന്ന് ഉപയോഗിക്കുന്ന വാക്ക് ഇലക്ടറല്‍ ഓട്ടോക്രസി എന്നാണ്. മാധ്യമമേഖലയില്‍ ഇന്ത്യയില്‍ 2014 ന് ശേഷം നടന്നിരിക്കുന്ന പരിവര്‍ത്തനമെന്ന് പറയുന്നത് ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാധ്യമങ്ങള്‍ നിലകൊള്ളുകയെന്നതാണ്. നിഷ്പക്ഷമെന്ന് നമ്മളെല്ലാവരും കണ്ടിരുന്ന ദി ഹിന്ദു പത്രത്തിലടക്കം ഈ മാറ്റമുണ്ടായിട്ടുണ്ട്. 2014 ന് ശേഷം മാധ്യമങ്ങളെപ്പറ്റി ഗോഡി മീഡിയ എന്ന വിശേഷണം നിലിനില്‍ക്കുന്നുണ്ട്, അതല്ല നല്ലത് മോദി മീഡിയ എന്നതാണ് കൂടുതല്‍ നല്ലത്. ഭരണകൂടം എന്ത് പറയുന്നുവോ അതിനനുസരിച്ചാണ് ഇന്ത്യയില്‍ വാര്‍ത്തകള്‍ വരുന്നത്. സ്വാതന്ത്ര്യത്തിന് കല്‍പ്പിക്കുന്ന വിലയെന്നത് നിതാന്തജാഗ്രതയാണ്, ഇത് ആവശ്യപ്പെടുന്ന കാലഘട്ടമാണിതെന്ന് പി കോയ ചൂണ്ടിക്കാട്ടി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ഭരണകൂട വേട്ടയാടല്‍ ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ റെനി ഐലിന്‍ സംസാരിച്ച് തുടങ്ങിയത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ നടക്കുന്ന ഭരണകൂട വേട്ടയാടല്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഛത്തീസ്ഗഢ്- ജാര്‍ഖണ്ഡ് മേഖലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരേ യുഎപിഎ ചുമത്തുന്നത് നിത്യസംഭവമാണ്. രൂപേഷ് കുമാര്‍ സിങ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇതിന് ഉദാഹരണമാണ്. ഇതേ അവസ്ഥ തന്നെയാണ് കശ്മീരിലും നടക്കുന്നത്. സര്‍ക്കാരിനെതിരായി വാര്‍ത്ത നല്‍കുന്ന പത്രങ്ങളുടെ എഡിറ്റര്‍മാരെ ശക്തമായ സമ്മര്‍ദ്ദം ചെലുത്തി എടുത്തുമാറ്റിയ ശേഷം അവര്‍ക്ക് അനുകൂലമായവരെ പ്രതിഷ്ഠിച്ചു. എന്തിനാണെന്നു വച്ചാല്‍ കശ്മീരില്‍ വരുന്ന വികസനപ്രവര്‍ത്തനങ്ങള്‍, കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയവ ആദ്യപേജുകളില്‍ ഇടംപിടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് റെനി ഐലിന്‍ പറഞ്ഞു.

തേജസ് ന്യൂസ് മുന്‍ എഡിറ്ററും ഗ്രന്ഥകാരനുമായ പി എ എം ഹാരിസാണ് ചര്‍ച്ച നിയന്ത്രിച്ചത്. ഒരു ഭാഗത്ത് മാധ്യമങ്ങളെ ഭരണകൂടം വേട്ടയാടുമ്പോള്‍ മറ്റൊരു വശത്ത് കോര്‍പറേറ്റുകള്‍ കൈപ്പിടിയിലൊതുക്കുകയാണെന്ന ശക്തവും യുക്തി ഭദ്രവുമായ നീരീക്ഷണം മുന്നോട്ടുവച്ചാണ് ചര്‍ച്ച ഉപസംഹരിച്ചത്.

Next Story

RELATED STORIES

Share it