Thejas Special

ഭൂസമരത്തിന് നേതൃത്വം കൊടുത്തു; ആദിവാസി പ്രവർത്തകയെ വാടക വീട്ടിൽ നിന്ന് ഇറക്കിവിടണമെന്ന് പോലിസ്

വനത്തിൽ കൈവശ രേഖാപ്രകാരം ഒരേക്കറോളം ഭൂമിയുണ്ടായിരുന്ന പത്തോളം കുടുംബങ്ങളെ വെറും 3 സെന്റ് ഭൂമിയും വീടും നൽകി മാറ്റി താമസിപ്പിക്കാൻ വനംവകുപ്പ് കുറേക്കാലമായി ശ്രമിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് കൃഷിഭൂമി വേണമെന്ന് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

ഭൂസമരത്തിന് നേതൃത്വം കൊടുത്തു; ആദിവാസി പ്രവർത്തകയെ വാടക വീട്ടിൽ നിന്ന് ഇറക്കിവിടണമെന്ന് പോലിസ്
X

കേരളത്തിൽ ഉയർന്നു വന്നിട്ടുള്ള ഭൂസമരങ്ങളോടെല്ലാം മാറി മാറി ഭരിച്ചവർ ഒരേ സമീപനമാണ് നടപ്പിലാക്കിയിട്ടുള്ളത്. ചെങ്ങറയിലും മുത്തങ്ങയിലും അരിപ്പയിലും തൊവരിമലയിലും ഒരേ രീതിയിലാണ് സർക്കാരും പോലിസും പെരുമാറിയിട്ടുള്ളതെന്നത് ചരിത്രമാണ്. ഇക്കഴിഞ്ഞ മാസമാണ് വയനാട് തിരുനെല്ലിയിലെ മല്ലികപ്പാറ ഊരിലെ പത്തോളം ആദിവാസി കുടുംബങ്ങൾ ഭൂസമര പ്രഖ്യാപനം നടത്തിയത്. ഭൂസമരത്തിന് നേതൃതത്വം കൊടുക്കുന്നതിന് ആദിവാസി അവകാശ പ്രവർത്തക ​ഗൗരി പോലിസ് വാടക വീട്ടിൽ നിന്ന് ഇറക്കിവിടാൻ വീട്ടുടമസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

വയനാട് തിരുനെല്ലി മല്ലികപ്പാറയിലെ 9 കുടുംബങ്ങളെ സർക്കാർ അവഗണിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷമായി. വന്യമൃഗങ്ങളുടെ നിരന്തരമായ ഉപദ്രവവും കോളനിയിലേക്കുള്ള വഴി നാഗമന എസ്റ്റേറ്റ് തടഞ്ഞതും കാരണമാണ് ഇവർക്ക് കാടിറങ്ങേണ്ടി വന്നത്. കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട 9 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഒരു നൂറ്റാണ്ടോളം കാലം കാട്ടുമൃഗങ്ങളോട് മല്ലിട്ടാണ് ഈ കുടുംബങ്ങൾ ഇവിടെ കൃഷി ചെയ്തും വനവിഭവ ശേഖരണവും നടത്തി ജീവിച്ചു പോന്നത്. എന്നാൽ നാഗമന എസ്റ്റേറ്റുകാർ വഴി തടഞ്ഞതോടെ കൈവശവകാശ രേഖകൾ ഉണ്ടായിരുന്ന ഞങ്ങളുടെ വീടും സ്ഥലവും ഉപേക്ഷിച്ചു പോന്നിട്ട് പത്തു വർഷത്തോളമായെന്ന് ഇവർ പറയുന്നു.


10 വർഷം മുമ്പ്, സ്വന്തമായി ഒരേക്കറോളം വരുന്ന കൃഷിഭൂമിയും വീടും ഉപേക്ഷിക്കേണ്ടി വന്ന ​ഗൗരി ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്. ഞങ്ങൾ വീടും സ്ഥലവും വിട്ടുപോന്ന അന്നു മുതൽ അധികാരികളോട് പരാതിപ്പെട്ടെങ്കിലും നാളിതുവരെ വീടും സ്ഥലവും തന്നു ഞങ്ങളുടെ പരാതിക്ക് പരിഹാരമുണ്ടാക്കിയട്ടില്ല. അധികൃതരെ സമീപിക്കുമ്പോൾ പഞ്ചായത്ത്, ട്രൈബൽ ഓഫിസ്, ഫോറസ്റ്റ് ഓഫിസ്, കലക്ടറേറ്റ് ഓഫിസ് തുടങ്ങിയവയുമായി ബന്ധപ്പെടാനാണ് പറയുന്നത്. അപ്രകാരം കയറിയിറങ്ങി പരാതിപ്പെട്ടെങ്കിലും പരിഹാരമായില്ല. തുടർന്നാണ് സമരവുമായി രം​ഗത്തിറങ്ങേണ്ടി വന്നതെന്ന് ആദിവാസി സമര സംഘം നേതാവ് കൂടിയായ ​ഗൗരി പറയുന്നു.

മല്ലികപ്പാറയിലുണ്ടായിരുന്ന 6 കുടുംബങ്ങൾക്ക് 2019ൽ വീടും സ്ഥലവും അനുവദിച്ചിട്ടുണ്ടെന്ന് പട്ടികവർ​ഗ വകുപ്പ് ഓഫിസിൽ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞു. പക്ഷേ കാട്ടിക്കുളം ട്രൈബൽ ഡവലപ്മെന്റ് ഓഫിസിൽ നിന്ന് യാതൊരു വിവരവും അറിയിച്ചില്ലെന്നും ആദിവാസി കുടുംബങ്ങൾ പറയുന്നു. വനത്തിൽ കൈവശ രേഖാപ്രകാരം ഒരേക്കറോളം ഭൂമിയുണ്ടായിരുന്ന പത്തോളം കുടുംബങ്ങളെ വെറും 3 സെന്റ് ഭൂമിയും വീടും നൽകി മാറ്റി താമസിപ്പിക്കാൻ വനംവകുപ്പ് കുറേക്കാലമായി ശ്രമിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് കൃഷിഭൂമി വേണമെന്ന് ആദിവാസി കുടുംബങ്ങൾ ആവശ്യപ്പെടുകയായിരുന്നു.


അതേസമയം ലൈഫ് പദ്ധതി പ്രകാരം മധ്യപ്പാടി ഊരിൽ വീട് നിർമ്മിക്കാൻ അനുമതി ലഭിച്ച സുനിത-രമേശൻ, ജാനു-ബാലൻ ദമ്പതികൾ വീട് നിർമാണം തുടങ്ങിയെങ്കിലും യാതൊരു മുന്നറിയിപ്പും ഇല്ലാതെ വനം വകുപ്പ് വീട് നിർമാണം തടഞ്ഞിരുന്നു. അതിനൊരു കാരണമായി അധികൃതർ പറഞ്ഞത്, മല്ലികപ്പാറ ഊരിലുള്ളവർക്ക് മധ്യപ്പാടി ഊരിൽ വീടു വെക്കാൻ കഴിയില്ല എന്നായിരുന്നു. മല്ലികപ്പാറയിൽ നിന്ന് ഇറങ്ങിയ മുഴുവൻ ആദിവാസികളും സ്ഥലം കിട്ടിയിട്ട് മാത്രം വീട് വെച്ചാൽ മതിയെന്നാണ് അധികൃതർ പറയുന്നത്. പഞ്ചായത്തും വനംവകുപ്പും ഒരുപോലെ വിവേചനം കാണിക്കുന്ന അവസ്ഥയാണ് ഉള്ളതെന്ന് ​ഗൗരി പറയുന്നു.

സമരത്തിന് മുന്നോട്ട് വന്നതിനെ തുടർന്ന് ഇപ്പോൾ താമസിക്കുന്ന വീട്ടിലും പരിസരത്തും നിരന്തരം സ്പെഷ്യൽ ബ്രാഞ്ച് പോലിസുകാർ വന്ന് ഭയപ്പെടുത്തുകയാണ്. നക്സലേറ്റുകളാണെന്നും മലയാള ഭാഷ സംസാരിക്കുന്നവർ എത്തുന്നുണ്ടെന്നും പോലിസ് വീട്ടുടമസ്ഥന്റെയടുത്ത് നുണ പറഞ്ഞ് പരത്തുകയാണ്. അവരേയും ഭയപ്പെടുത്തിയാണ് വാടക വീട്ടിൽ നിന്ന് ഇറക്കിവിടുന്നത്. ഭൂമി ലഭിക്കാത്ത വിവരം വാർത്തയായപ്പോൾ പഞ്ചായത്ത് അം​ഗമടക്കമുള്ള അധികൃതർ മാധ്യമങ്ങളുടെയടുത്ത് വീടും സ്ഥലവും പാസായെന്ന് പറഞ്ഞ് വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും ​ഗൗരി പറഞ്ഞു.

Next Story

RELATED STORIES

Share it