Kerala

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിന് ഗുരുതരപരിക്ക്

ഇരുവരുടെയും കൈകള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. ഷീബയെ ഷോക്കേല്‍പ്പിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ട്.

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിന് ഗുരുതരപരിക്ക്
X

കോട്ടയം: താഴത്തങ്ങാടി വേളൂര്‍ പാറപ്പാടത്ത് വീട്ടമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ ഷീബ(60)യാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് സാലി(65)യെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നും ഭര്‍ത്താവിന് പരിക്കേറ്റതെന്നുമാണ് പോലിസിന്റെ നിഗമനം. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറും അക്രമി കവര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിയുന്നത്.

സാലിയുടെ വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടില്‍കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച് കൈകാലുകള്‍ കെട്ടിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോള്‍ മൃതദേഹം കിടന്ന മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരിക്കുകയായിരുന്നു. രണ്ടുപേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്.

ഇരുവരുടെയും കൈകള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. ഷീബയെ ഷോക്കേല്‍പ്പിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ട്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്താണ് അഗ്നിരക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്. വീടിനുള്ളില്‍ രക്തം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. അലമാര തുറക്കാനും ശ്രമിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയില്‍ ഫാനിന്റെ ലീഫിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

മകള്‍ വിദേശത്തായതിനാല്‍ ദമ്പതിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ തനിച്ചാണെന്ന് അറിയുന്നവരാണ് കൊലപാതകത്തിനും മോഷണത്തിനും പിന്നിലെന്നാണ് പോലിസിന്റെ നിഗമനം. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന സാലി നേരത്തെ നാഗമ്പടത്ത് വഴിയോരക്കച്ചവടം നടത്തിയിരുന്നു. പോലിസ് സയന്റിഫിക്ക് എക്സ്പേര്‍ട്ട് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പോലിസ് മേധാവി ജി ജയദേവ്, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി, വെസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം ജെ അരുണ്‍, എസ്‌ഐടി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Next Story

RELATED STORIES

Share it