മാലിന്യത്തില്‍നിന്നും ഊര്‍ജം; സംസ്ഥാനത്തെ ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം
നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് കോഴിക്കോട് കോര്പറേഷന് പാട്ടത്തിന് നല്കിയ ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിര്‍മിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെഎസ്ഐഡിസി അറിയിച്ചു.
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഖരമാലിന്യം സംസ്കരിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായുളള ആദ്യ പ്ലാന്റ് കോഴിക്കോടിന് സ്വന്തം. നോഡല്‍ ഏജന്‍സിയായ കെഎസ്ഐഡിസിക്ക് കോഴിക്കോട് കോര്പറേഷന് പാട്ടത്തിന് നല്കിയ ഞെളിയന്‍പറമ്പിലെ 12.67 ഏക്കര്‍ സ്ഥലത്താണ് അത്യാധുനിക സൗകര്യമുള്ള ആദ്യ പ്ലാന്റ് നിര്‍മിക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള സ്വകാര്യ പങ്കാളിയെ കണ്ടെത്തുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി കെഎസ്ഐഡിസി അറിയിച്ചു.
ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോന്‍ട ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പ് ചുമതലയും നല്‍കുന്നത്. ആവശ്യമായ അനുമതികളും ക്ലിയറന്‍സുകളും ലഭ്യമായിക്കഴിഞ്ഞാല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കും. ഞെളിയന്‍പറമ്പില്‍ സ്ഥാപിക്കുന്ന പ്ലാന്റ് പ്രതിദിനം 300 ടണ്‍ ഖരമാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഒരു ടണ്‍ മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് 3,500 രൂപ ടിപ്പിങ് ഫീസായി കമ്പനിക്ക് നല്‍കണം.
കോഴിക്കോട് കോര്പറേഷന് പരിധിയിലെയും കൊയിലാണ്ടി, ഫറോക്ക്, രാമനാട്ടുകര എന്നീ മുനിസിപ്പാലിറ്റികളിലെയും ഒളവണ്ണ, കുന്നമംഗലം, കടലുണ്ടി എന്നീ ഗ്രാമപ്പഞ്ചായത്തുകളുടെയും പരിധിയിലുള്ള ഖരമാലിന്യങ്ങളാണ് പ്ലാന്റില്‍ സംസ്കരിക്കുന്നത്. 2016 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഖരമാലിന്യസംസ്കരണ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റ് തികച്ചും പരിസ്ഥിതി സൗഹൃദമായിരിക്കും. വീടുകളില്‍നിന്ന് ഖരമാലിന്യങ്ങള്‍ ശേഖരിച്ച് വിവിധയിടങ്ങളില്‍ കമ്പനി സ്ഥാപിച്ചിട്ടുള്ള ബിന്നില്‍ മാലിന്യമെത്തിക്കേണ്ട ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായിരിക്കും.
ബിന്നുകളില്‍ ശേഖരിക്കപ്പെടുന്ന മാലിന്യം വേര്‍തിരിച്ച് കൃത്യമായ ഇടവേളകളില്‍ ആവരണംചെയ്ത വാഹനങ്ങളില്‍ ഞെളിയന്‍പറമ്പിലെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കേണ്ട ചുമതല കമ്പനിക്കാണ്. ഖരമാലിന്യസംസ്കരണത്തിന് ഏറ്റവും അനുയോജ്യമായ മാതൃകയിലുള്ള സാങ്കേതികവിദ്യയാണ് ഞെളിയന്‍പറമ്പില്‍ ഉപയോഗപ്പെടുത്തുന്നതെന്ന് പദ്ധതി നടത്തിപ്പിനായി തിരഞ്ഞെടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനി അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ സാങ്കേതികവിദ്യയായ കണ്ട്രോള്ഡ് കംബ്രഷന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ ഖരമാലിന്യം ഉയര്‍ന്ന താപനിലയിലാണ് കത്തിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന ആവി ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിക്കുകയും വൈദ്യുതി ഉല്പാദിപ്പിക്കുകയും ചെയ്യുന്നതാണ് പ്രവര്‍ത്തനരീതി.
വൈദ്യുതി റെഗുലേറ്ററി കമ്മീഷന് നിശ്ചയിക്കുന്ന നിരക്കില്‍ ഈ വൈദ്യുതി കെഎസ്ഇബിക്ക് നല്‍കുകയും അതുവഴി പൊതുജനത്തിന് ലഭ്യമാവുകയും ചെയ്യും. വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുന്നതിനാല്‍ സംസ്കരിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പുകയിലെ ദോഷകരമായ കണങ്ങളുടെ അളവ് മലിനീകരണ നിയന്ത്രണബോര്‍ഡ് നിഷ്കര്‍ഷിച്ചിട്ടുള്ള അളവിലും താഴെ മാത്രമായിരിക്കും. ഇന്ധനങ്ങള്‍ കത്തിക്കുമ്പോഴുണ്ടാവുന്ന ദോഷകരമായ വാതകങ്ങള്‍ ഒന്നുംതന്നെ ഈ പ്ലാന്റിന്റെ പ്രവര്‍ത്തനഫലമായി ഉണ്ടാവുന്നതല്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പൂര്‍ണമായും ശുദ്ധമായ ഊര്‍ജമാണ് പ്ലാന്റില്‍നിന്ന് ഉല്പാദിപ്പിക്കപ്പെടുന്നത്.
പദ്ധതിയുടെ ഭാഗമായി കെഎസ്ഐഡിസി കമ്പനിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ്് നല്‍കിക്കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. കത്ത് ലഭിച്ച് 30 ദിവസത്തിനകം പദ്ധതി നടത്തിപ്പിനായി സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷം കമ്പനിയുമായി കോര്‍പറേഷനും പദ്ധതിയുടെ ഭാഗമാവുന്ന മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കെഎസ്ഐഡിസിയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് ധാരണാപത്രം ഒപ്പുവയ്ക്കും.
ഉദ്ദേശം 250 കോടി രൂപ നിര്‍മാണച്ചെലവ് വരുന്ന ലോകോത്തര നിലവാരത്തിലുള്ള വെയ്സ് ടു എനര്‍ജി പദ്ധതിയാണ് കോഴിക്കോട് നടപ്പാക്കുന്നതെന്ന് സോന്‍ട ഇന്‍ഫ്രടെക് കമ്പനി ടെക്നിക്കല്‍ ഡയറക്ടര്‍ പുഷ്പനാതന്‍ ധര്മലിങ്കം അഭിപ്രായപ്പെട്ടു. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന്റെ ഭാഗമായി നിര്‍മിക്കുന്ന ഏഴ് പ്ലാന്റില്‍ ആദ്യത്തേതാണ് ഞെളിയന്‍പറമ്പിലേത്. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മറ്റു പ്ലാന്റുകള്‍ സ്ഥാപിക്കുക.
RELATED STORIES
പ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT