Kerala

ഡിവൈഎഫ്‌ഐ നേതാവ് എം ജെ ശ്രീചിത്രന്‍ ഗജ ഫ്രോഡെന്ന് അധ്യാപകന്‍; രചനാ മോഷണം സ്ഥിരം തൊഴില്‍

പി പി രാമചന്ദ്രന്റെ കവിത മോഷ്ടിച്ചതു മുതല്‍ കോളജ് ആര്‍ട്‌സ് ഫെസ്റ്റിവലിലെ പ്രസംഗത്തില്‍ പട്ടിക തിരുത്തി ഒന്നാം സ്ഥാനത്തെത്തിയതു വരെയുള്ള ശ്രീചിത്രന്റെ ലീലാവിലാസങ്ങളെക്കുറിച്ച് വിജു നായരങ്ങാടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നു.

ഡിവൈഎഫ്‌ഐ നേതാവ് എം ജെ ശ്രീചിത്രന്‍ ഗജ ഫ്രോഡെന്ന് അധ്യാപകന്‍; രചനാ മോഷണം സ്ഥിരം തൊഴില്‍
X

യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ച് ദീപാ നിശാന്തിന് കൈമാറിയ ഡിവൈഎഫ്‌ഐ നേതാവും സംസ്‌കാരിക പ്രഭാഷകനുമായ എം ജെ ശ്രീചിത്രന്‍ ഗജ ഫ്രോഡെന്ന് തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് അധ്യാപകനായ വിജു നായരങ്ങാടി. പി പി രാമചന്ദ്രന്റെ കവിത മോഷ്ടിച്ചതു മുതല്‍ കോളജ് ആര്‍ട്‌സ് ഫെസ്റ്റിവലിലെ പ്രസംഗത്തില്‍ പട്ടിക തിരുത്തി ഒന്നാം സ്ഥാനത്തെത്തിയതു വരെയുള്ള ശ്രീചിത്രന്റെ ലീലാവിലാസങ്ങളെക്കുറിച്ച് വിജു നായരങ്ങാടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നു.

ദീപാ നിശാന്ത് ചതിക്കു പാത്രമായതാണെന്നും അതു കൊണ്ട് അവരോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

അതേ സമയം, ശ്രീചിത്രന്‍ ഫ്രോഡാണെങ്കില്‍ പോലും മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധഘീകരിച്ച ദീപാ നിശാന്തിനെ ന്യായീകരിക്കുന്ന പോസ്റ്റിനെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഈ ശ്രീചിത്രന്‍ എം ജെ എന്ന ആള്‍ 20022005 ബാച്ചില്‍ പാലക്കാട് ഗവ.വിക്ടോറിയ കോളജില്‍ മലയാളം ബി ഏക്ക് പഠിച്ചിരുന്ന ആള്‍ തന്നെയല്ലേ?

അക്കാലത്തൊരിക്കല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍ ആണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി.പി.രാമചന്ദ്രന്റെ 'മഞ്ഞിലുമേറെത്തണുത്തത് ' എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്ന് സ്വന്തം രചന എന്ന് നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ ' നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക് ' എന്ന് ഞാന്‍ പറഞ്ഞപ്പൊ എന്റെ മുന്നില്‍ നിന്ന് പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ?

കോളേജ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ പ്രസംഗ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ യൂണിയന്‍ മാഗസിന്‍ എഡിറ്റര്‍ എന്ന നിലയില്‍ കയ്യില്‍ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ?

രണ്ടാം വര്‍ഷ ബി ഏക്കു പഠിക്കുമ്പോള്‍ വിക്ടോറിയയുടെ മാഗസിനില്‍ ടി.പി.രാജീവന്റെ രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ ഒരു കവിത വള്ളി പുള്ളി വിസര്‍ഗ്ഗം വിടാതെ ഈച്ചക്കോപ്പിയടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ആളു തന്നെയല്ലേ?

ബാലചന്ദ്രന്റെ തീപ്പാതി സ്വന്തം അനുഭവമാണെന്ന് പറഞ്ഞ് വിക്ടോറിയ കോളേജിലെ അക്കാലത്തെ സുവോളജി അധ്യാപകനെ കബളിപ്പിച്ച് അദ്ദേഹത്തെക്കൊണ്ട് ഈ കഥയെഴുതു എന്ന് പറഞ്ഞ് കഥ എഴുതിപ്പിച്ച ആളു തന്നെയല്ലേ?

(ആ സാധു മനുഷ്യന്‍ അതെഴുതി ആദ്യം വായിക്കാന്‍ തന്നതെനിക്ക്. ഞാനത് അവിടെ വെച്ചു കൊന്നു. ഇല്ലായിരുന്നെങ്കില്‍ അക്കാലത്തെ പാലക്കാടന്‍ പ്രതിമാസ സാഹിത്യ സദസ്സില്‍ രാധാകൃഷ്ണന്‍ നായരുടെയുടെയും അജയന്‍ സാറിന്റെയുമൊക്കെ മുന്നില്‍ അത് വായിച്ച് .. ദൈവമേ എന്താകുമായിരുന്നുവെന്ന് എനിക്കു തന്നെ അറിഞ്ഞുകൂടാ.)

ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവെച്ച് റെക്കോഡ് മാര്‍ക്കില്‍ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ?

ഈ അടുത്ത കാലത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എസ്.എഫ്.ഐ സംസ്ഥാനകമ്മറ്റി അംഗം യൂണിയന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ആളാണെന്ന കമന്റ് വന്നപ്പൊ നിശ്ശബ്ദമായി അത് അംഗീകരിച്ചു നിന്ന ആളു തന്നെയല്ലേ?

ഇക്കഴിഞ്ഞ നവം.18 ന് തൊണ്ണൂറുകളുടെ മധ്യത്തില്‍ ചെന്നെയില്‍ (ഡിഗ്രിക്ക് പഠിച്ച പ്രായം വെച്ചു നോക്കുമ്പൊ അന്ന് 15 വയസ്സ് ) തെണ്ടിത്തിരിഞ്ഞ് ടി.എം.കൃഷ്ണയെ കേട്ട ആളു തന്നെയല്ലേ?

കെ.രാധാകൃഷ്ണന്‍ ശമനതാളം എന്നൊരു നോവലെഴുതിയതു കൊണ്ട് വിരി ബോണിവര്‍ണ്ണം സാരമതി രാഗം എന്നൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന ആളു തന്നെയല്ലേ?

കലേഷിന്റെ വിവാദ കവിത മറ്റൊരു പെണ്‍കുട്ടിക്ക് ഇത് നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്‌സാപ്പില്‍ അയച്ചുകൊടുത്ത ആളു തന്നെയല്ലേ?

ഇതു രണ്ടും ഒരാളാണെങ്കില്‍ അയാളോളം വലിയ ഗജ ഫ്രോഡിനെ ഞാനീ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാള്‍ ആരെയും വിഴുങ്ങും, അയാള്‍ക്ക് പ്രയോജനപ്പെടാന്‍ പാകത്തില്‍.

സുനില്‍ പി ഇളയിടത്തിനോടും ദീപാ നിശാന്തിനോടും ഞാനിത് പറയാന്‍ പലവട്ടം ആഞ്ഞതാണ്. എന്റെ ഒന്നു രണ്ടാത്മസുഹൃത്തുക്കള്‍ തടഞ്ഞതു കൊണ്ടാണ് അന്നത് പറയാതിരുന്നത്.

അയാളെഴുതിയത് എന്ന് ഉറച്ചു വിശ്വസിച്ചതു കൊണ്ടും പരന്ന കവിതാ വായനാ പരിചയമില്ലാത്തതുകൊണ്ടുമാണ് ദീപയ്ക്ക് ഈ ചതി പറ്റിയത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഹെയര്‍പിന്‍ ബെന്റിന് കൈരളീ അറ്റ്‌ലസ് പുരസ്‌കാരം കലേഷിന് നല്‍കാന്‍ ശിപാര്‍ശ ചെയ്ത മൂന്നംഗ ജൂറിയില്‍ ഒരാളായിരുന്നു ഞാന്‍. കലേഷിന്റെ കവിത ആധുനികാനന്തരതക്കു ശേഷം വരുന്ന തീഷ്ണ കവിതയാണ്. കലേഷിന്റെ കവിത പകര്‍ത്തി പലര്‍ക്കും കൊടുക്കുമ്പോള്‍ പകര്‍ത്തുന്ന അയാള്‍ക്കറിയാം എങ്ങനെ ചുമലൊഴിയണമെന്ന് .

ഞാന്‍ മനസ്സിലാക്കുന്നത് അയാളിലുള്ള സൗഹൃദത്തിന്റെ പുറത്ത് കാണിച്ച അമിതാത്മവിശ്വാസമാണ് ദീപയെ ഒരടി മുന്നോട്ടു പോകാനാവാത്ത വിധത്തില്‍ ഇരുട്ടിലാക്കിയത്. അവര്‍ വിചാരണ ചെയ്യപ്പെടുന്നതിനേക്കാള്‍ അയാള്‍ വിചാരണ ചെയ്യപ്പെടണം.കാരണം ദീപാ നിശാന്ത് എന്റെ കാഴ്ചയില്‍ വായനയില്‍ അനുഭവത്തില്‍ മനുഷ്യവിരുദ്ധമായി ഒന്നും ഇന്നുവരെ പറഞ്ഞു കണ്ടിട്ടില്ല. അതു കൊണ്ടു തന്നെ ആരെന്തു പറഞ്ഞാലും അനുതാപത്തോടു കൂടിത്തന്നെ ദീപയെ ഞാനീ വിഷയത്തില്‍ കാണുന്നു.

എന്റെ ഭാര്യയുടെ കാലിലെ ഒരു വ്രണം മറാന്‍ ഞാനെഴുതിയ മുഴുവന്‍ സാഹിത്യവും അവളുടെ കാലിലെ വ്രണത്തിലിടണമെന്നു വന്നാല്‍ രണ്ടാമതൊന്നാലോചിക്കാന്‍ ഞാന്‍ നില്ക്കില്ല എന്നു പറഞ്ഞത് ഉറൂബാണ്. അതിന് മനുഷ്യപ്പറ്റ് എന്നു പറയും. ഇടപെടുമ്പോള്‍ ഒരു നിലക്കും തിരിച്ചറിയാന്‍ പറ്റാത്ത ഒരു ഗജഫ്രോഡിന്റെ ചതിക്ക് പാത്രമായ ഒരാളോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കാനായില്ലെങ്കില്‍ ഞാന്‍ ഉറൂബിനെ വായിച്ചു എന്നോ ഞാനും പൊന്നാനിക്കാരനാണ് എന്നോ പറയുന്നതിലെന്തര്‍ത്ഥം.


Next Story

RELATED STORIES

Share it