Kerala

25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന്; കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റിട്ടതും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതും ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.

25 ലക്ഷം കൈക്കൂലി വാങ്ങിയെന്ന്; കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം
X

തിരുവനന്തപുരം: അഴീക്കോട് എംഎല്‍എ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2017ല്‍ അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് നടപടി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭന്റെ പരാതിയിൽ വിജിലന്‍സ് നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

2012-13 കാലയളവില്‍ അന്നത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകള്‍ അനുവദിക്കുന്ന സമയത്ത് പൂതപ്പാറയിലെ പ്രാദേശിക മുസ്ലിംലീഗ് കമ്മിറ്റി മാനേജ്‌മെന്റിനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. അന്ന് ഈ തുക നല്‍കേണ്ടതില്ലെന്ന് കെ എം ഷാജി മാനേജ്‌മെന്റിനോട് പറഞ്ഞുവത്രേ. എന്നാല്‍ 2017ല്‍ സ്‌കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെ എം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.

ലീഗിന്റെ പ്രാദേശിക കമ്മിറ്റി തന്നെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെന്നും പദ്മനാഭന്റെ പരാതിയിലുണ്ട്. പൂതപ്പാറ മുസ്ലിംലീഗ് കമ്മിറ്റി നല്‍കിയ പരാതിയില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി കേസെടുത്തില്ലെന്നും മറിച്ച് പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും ആരോപണമുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് സർക്കാരിനോട് തുടരന്വേഷണത്തിന് അനുവാദം ചോദിച്ചിരുന്നു. സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.

കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റിട്ടതും മുഖ്യമന്ത്രി രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയതും ഏറെ ചർച്ചയായിരുന്നു. കെ എം ഷാജിയെ പിന്തുണച്ച് എം കെ മുനീറും കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വരുന്നത്.

Next Story

RELATED STORIES

Share it