ആരെങ്കിലും കാശ് നൽകി ഇത് തിരിച്ചെടുക്കണേ...; വീണ എസ് നായരുടെ പോസ്റ്ററുകളുമായി നട്ടംതിരിഞ്ഞ് ആക്രിക്കടയുടമ
പോസ്റ്റർ വിവാദം ചൂടു പിടിച്ചതോടെ മണികണ്‌ഠന്റെ കടയും വാർത്തകളിൽ ഇടം തേടി. പോസ്റ്ററുകൾ കാണാൻ പലരും ഇവിടെ എത്തുന്നുമുണ്ട്.
തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി തലസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ശ്രദ്ധാ കേന്ദ്രം നന്തൻകോട് വൈഎംആർ ജങ്ഷനിലുളള ആക്രിക്കടയാണ്. വില കൊടുത്ത പോസ്റ്ററുകളുടെ കൂമ്പാരം കടയുടെ സിംഹഭാഗവും അപഹരിച്ചപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അന്തം വിട്ടിരിക്കുകയാണ് കടയുടെ ഉടമ തമിഴ്നാട് തൂത്തുക്കുടി സ്വദേശി മണികണ്‌ഠൻ.
കോൺഗ്രസ് കുറവൻകോണം മുൻ മണ്ഡലം പ്രസിഡന്റ് വി ബാലുവിന്റെ കൈയിൽ നിന്നാണ് 500 രൂപ നൽകി മണികണ്‌ഠൻ പോസ്റ്ററുകൾ വാങ്ങിയത്. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ചടിച്ചതായിരുന്നു ഈ പോസ്റ്ററുകൾ. 51 കിലോ വരുന്ന പോസ്റ്ററുകൾ 500 രൂപയ്ക്ക് വാങ്ങിയ മണികണ്‌ഠന് പോസ്റ്ററുകൾ മറിച്ചു വിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്.
സംഭവം വിവാദമായതോടെ, പോസ്റ്ററുകളൊന്നു പോലും തത്ക്കാലം ആർക്കും വിൽക്കരുതെന്നാണ് മണികണ്‌ഠന് പോലിസ്‍ നൽകിയിരിക്കുന്ന നിർദേശം. പോസ്റ്റർ വിറ്റ പരാതിയിൽ അന്വേഷണം നടക്കുന്നതിനാലാണ് ഈ നിർദേശം നൽകിയതെന്നാണ് പോലിസ് വിശദീകരണം. പണം മടക്കി നൽകി പോസ്റ്ററുകൾ കോൺഗ്രസുകാർ തിരിച്ചെടുക്കുമോയെന്ന പ്രതീക്ഷയിലാണ് മണികണ്‌ഠൻ.
പോസ്റ്റർ വിവാദം ചൂടു പിടിച്ചതോടെ മണികണ്‌ഠന്റെ കടയും വാർത്തകളിൽ ഇടം തേടി. പോസ്റ്ററുകൾ കാണാൻ പലരും ഇവിടെ എത്തുന്നുമുണ്ട്. നാല് കെട്ടുകളുമായി വ്യാഴാഴ്ച രാവിലെ പത്തിനാണ് ബാലു കടയിലെത്തിയത്. പൊട്ടിക്കാത്ത നിലയിലായിരുന്നു കെട്ടുകളെല്ലാം. ആകെ 51 കിലോയുണ്ടായിരുന്നു. കിലോയ്ക്ക് 10 രൂപ വച്ച് 500 രൂപയും അപ്പോൾ തന്നെ ബാലുവിന് നൽകി. പണം മടക്കി നൽകിയാൽ മുഴുവൻ പോസ്റ്ററുകളും തിരിച്ചു നൽകാമെന്നാണ് ഇപ്പോൾ മണികണ്‌ഠൻ പറയുന്നത്.
ഒരെണ്ണത്തിന് 10 രൂപ ചെലവിൽ അച്ചടിച്ച മൾട്ടി കളർ പോസ്റ്ററാണ്, കിലോയ്ക്ക് 10 രൂപയ്ക്ക് നന്തൻകോട്ടെ ആക്രിക്കടയിൽ ബാലു വിറ്റത്. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പോസ്റ്ററുകളാണ് ആക്രിക്കടയിൽ വിറ്റതെന്ന് കണ്ടെത്തിയതായും കോൺഗ്രസ് നേതാക്കൾ പറയുന്നു. പേരൂർക്കടയിലെ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നിന്ന് 14 കെട്ട് പോസ്റ്ററുകളാണ് കുറവൻകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിലേക്ക് വീണ എസ് നായരുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അലങ്കരിക്കാനായി അനുവദിച്ചത്.
14 കെട്ടുകളുളളതിൽ, ആറ് കെട്ടുകൾ നന്തൻകോട് വാർഡ് കമ്മിറ്റിക്ക് തിങ്കളാഴ്ച രാത്രി 8 മണിയോടെ കൈമാറി. ഇതിൽ രണ്ട് കെട്ട് ദേവസ്വം ബോർഡ് ജങ്ഷൻ ഭാഗത്തേക്കും ബാക്കിയുളള നാല് കെട്ട് വി ബാലുവിനും നൽകി. പോളിങ് ബൂത്തിലേക്കുളള വഴിയിൽ, അന്നേ ദിവസം രാത്രിതന്നെ പോസ്റ്റർ അലങ്കരിക്കാനാണ് ബാലുവിന് ലഭിച്ച നിർദേശം. അലങ്കരിച്ച ശേഷം ബാക്കി വന്ന പോസ്റ്ററുകൾ കെട്ടുകളാക്കി കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി ഓഫിസിൽ സൂക്ഷിച്ചു. ഇതാണ് ഇയാൾ വീട്ടിലേക്ക് കൊണ്ടു പോയ ശേഷം ആക്രിക്കടയിൽ വിറ്റതെന്നാണ് സംഭവത്തെപ്പറ്റി അന്വേഷിച്ച ഡിസിസി നേതാക്കൾ പറയുന്നത്.
RELATED STORIES
കെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT