Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് 17, എല്‍ഡിഎഫ് 10

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം; യുഡിഎഫ് 17, എല്‍ഡിഎഫ് 10
X

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍നേട്ടം. യുഡിഎഫ് 17 സീറ്റുകളിലും എല്‍ഡിഎഫ് 10 സീറ്റുകളിലും ബിജെപി നാല് സീറ്റിലും വിജയിച്ചു. ഒരിടത്ത് എസ്ഡിപിഐയും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും ജയിച്ചു.


14 ജില്ലകളിലായി ഒരു ജില്ലാപ്പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, 24 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫിന്റെ 11 ഉം യുഡിഎഫിന്റെ 10 ഉം ബിജെപിയുടെ എട്ടും എസ്ഡിപിഐയുടെ രണ്ടും സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെയുള്ളതിലാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടെണ്ണം സ്വതന്ത്രരുടെ സിറ്റിങ് സീറ്റുകളായിരുന്നു.


തിരഞ്ഞെടുപ്പ് ഫലം ജില്ലകള്‍ തിരിച്ച്

തിരുവനന്തപുരം

അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അര്‍ച്ചന 173 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

കൊല്ലം

-തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാര്‍ഡ് കടത്തൂര്‍ കിഴക്ക് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം.മുകേഷ് ആണ് വിജയിച്ചത്.

- പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ് മയ്യത്തും കര എസ്ഡിപിഐയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി ഷീബയാണ് വിജയിച്ചത്.

- ഉമ്മന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വിലങ്ങറ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഐ സ്ഥാനാര്‍ഥി ഹരിത അനില്‍ ബിജെപിയുടെ രോഹിണിയെ 69 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

- കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് വായനശാല സിപിഎം നിലനിര്‍ത്തി. സിപിഎം സ്ഥാനാര്‍ഥി ശ്യാം എസ്സ് ആണ് വിജയിച്ചത്.

പത്തനംതിട്ട

- മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയില്‍ സിറ്റിങ് സീറ്റില്‍ സിപിഎം ഒരു വോട്ടിന് ജയിച്ചു.

സിപിഎമ്മിലെ അശ്വതി പി.നായര്‍ക്ക് 201 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടുപിന്നിലുള്ള എതിര്‍സ്ഥാനാര്‍ഥിക്ക് 200 വോട്ടുകളാണ് ലഭിച്ചത്.

- റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാര്‍ഡ് ബിജെപിയില്‍ നിന്ന് സിപിഎം പിടിച്ചെടുത്തു.

ആലപ്പുഴ

- കായംകുളം നഗരസഭയിലെ ഫാക്ടറി വാര്‍ഡില്‍ ബിജെപിക്ക് ജയം . ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. ബിജെപിയിലെ സന്തോഷ് കണിയാംപറമ്പില്‍ സിപിഎമ്മിലെ അബ്ദുള്‍നാസറിനെ 182 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

- ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് തിരുവന്‍ വണ്ടൂര്‍ ബിജെപി നിലനിര്‍ത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.

കോട്ടയം

- ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാര്‍ഡ് എസ്ഡിപിഐ നിലനിര്‍ത്തി. എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ ലത്തീഫാണ് ജയിച്ചത്.

- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കല്ല് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കൂട്ടിക്കല്‍ കൂട്ടിക്കള്‍ വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.

- വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 10-ാം വാര്‍ഡ് അരീക്കര എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു മാത്യുവാണ് ജയിച്ചത്.

- തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. 30 വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥി ഷാജി കുന്നിലാണ് വിജയിച്ചത്.

ഇടുക്കി

- ഉടുമ്പന്‍ചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്.

- കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാര്‍ഡ് നെടിയ കാട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന കുര്യന്‍ ആണ് വിജയിച്ചത്.

എറണാകുളം

- വടവുകോട് പുത്തന്‍കുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.

- രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാര്‍ഡ് കോരങ്കടവില്‍ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോസ് പി.സ്‌കറിയ ജയിച്ചു. 100 വോട്ടുകള്‍ക്കാണ് ജയം.

തൃശൂര്‍

- മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാര്‍ഡില്‍ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു ഇവിടെ വിജയിച്ചത്. യുഡിഎഫിലെ നിതയാണ് ഇത്തവണ വിജയിച്ചത്.

പാലക്കാട്

- പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷന്‍ വാണിയംകുളം സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ അബ്ദുള്‍ ഖാദറാണ് ജയിച്ചത്.

- ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാര്‍ഡില്‍ ബിജെപി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.

- മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 കണ്ണോട് ഡിവിഷന്‍ സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രത്യുഷ്‌കുമാറാണ് വിജയിച്ചത്.

- പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സിപി മുഹമ്മദ് 142 വോട്ടുകള്‍ക്കാണ് ജയിച്ചത്.

- തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ എം.കെ.റഷീദ് തങ്ങള്‍ 93 വോട്ടുകള്‍ക്ക് ജയിച്ചു.

- വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂര്‍ത്തി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 325 വോട്ടുകള്‍ക്ക് യുഡിഎഫിലെ സതീഷ്‌കുമാറാണ് വിജയിച്ചത്.

മലപ്പുറം

- ഒഴൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒഴൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫ് ജയിച്ചു. ബിജെപിയുടെ സിറ്റീങ് സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇവിടെ ബിജെപി ഇത്തവണ മൂന്നാമതായി.സിപിഎമ്മിലെ കെ.രാധ കോണ്‍ഗ്രസിലെ കച്ചേരിതറ സുരയെ 51 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

കോഴിക്കോട്

- വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാര്‍ഡില്‍ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി അനസ് നങ്ങാണ്ടി 444 വോട്ടുകള്‍ക്ക് ജയിച്ചു.

- വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയല്‍ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ പ്രകാശന്‍ മാസ്റ്ററാണ് ജയിച്ചത്.

- മടവൂര്‍ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂര്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ സിറാജ് 234 വോട്ടുകള്‍ക്ക് ജയിച്ചു.

- മാവൂര്‍ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മല്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി വളപ്പില്‍ റസാഖ് 271 വോട്ടുകള്‍ക്ക് ജയിച്ചു.

വയനാട്

- മുട്ടില്‍ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിലെ ആലി 83 വോട്ടുകള്‍ക്ക് ജയിച്ചു.

കണ്ണൂര്‍

- പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാര്‍ഡ് ചൊക്ലി സിപിഎം നിലനിര്‍ത്തി. സിപിഎമ്മിലെ തീര്‍ത്ഥ അനൂപാണ് വിജയിച്ചത്.

കാസര്‍ഗോഡ്

- പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. മുസ്ലിം ലീഗിലെ അബ്ദുള്ള സിംഗപ്പൂര്‍ 117 വോട്ടുകള്‍ക്ക് ജയിച്ചു.





Next Story

RELATED STORIES

Share it