Kerala

മാധ്യമ പ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി യു പ്രതിഭ എംഎൽഎ (വീഡിയോ)

തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമാണ് എംഎൽഎയുടെ പരിഹാസം.

മാധ്യമ പ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി യു പ്രതിഭ എംഎൽഎ (വീഡിയോ)
X

ആലപ്പുഴ: മാധ്യമപ്രവർത്തകർക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎൽഎ യു പ്രതിഭ രം​ഗത്ത്. തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമാണ് എംഎൽഎയുടെ പരിഹാസം. നിങ്ങൾക്ക് വേറെന്തെങ്കിലും പണിക്ക് പൊയ്ക്കുടെ. ഇതിലും ഭേദം മാധ്യമ പ്രവർത്തകർ ശരീരം വിറ്റ് ജീവിക്കുന്നതാണ്, അത് ആണായാലും പെണ്ണായാലും എന്നാണ് ഫേസ്ബുക്കിലിട്ട വീഡിയോയിൽ യു പ്രതിഭ എംഎൽഎ വിവാദ പരാമര്‍ശങ്ങൾ ഉന്നയിക്കുന്നത്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അപമാനിക്കുന്ന വിവാദ പരാമർശവുമായി പ്രതിഭ രംഗത്തെത്തിയത്.

അപലപനീയമായ നിലപാടാണ് പ്രതിഭ എംഎൽഎ നടത്തിയതെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കെ പി റെജി പറഞ്ഞു. പരാമർശം പിൻവലിച്ച് എംഎൽഎ മാപ്പ് പറയണം.

പൊതു പ്രവർത്തകർക്ക് കളങ്കമാകുന്ന പ്രതികരണമാണ് യു പ്രതിഭ എംഎൽഎയുടെ ഭാ​ഗത്ത് നിന്നും ഉണ്ടായതെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥ് എംഎൽഎ. പ്രതിഭക്കെതിരെ ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ചുരുക്കം ചില ഡിവൈഎഫ്ഐ പ്രവർത്തകരാണ്. എംഎൽഎയെ കുറിച്ച് അവർ പറഞ്ഞ കാര്യങ്ങളിൽ കഴമ്പില്ല എന്നതാണ് ഒരു സഹപ്രവർത്തകൻ എന്ന നിലയിൽ എന്റെ നിലപാട്. പക്ഷേ ഈ സഹപ്രവർത്തകരെ പറഞ്ഞു മനസ്സിലാക്കുന്നതിന്പകരം ഇന്നലെ ഫേസ്ബുക്ക് ലൈവിൽ വന്ന എംഎൽഎ ഈ വാർത്ത റിപ്പോർട്ട് ചെയ്ത പത്രപ്രവർത്തകരോട് "നിങ്ങൾ ശരീരം വിറ്റ് ജീവിക്കുന്നതാണ് ഭേദം, അത് ആണായാലും പെണ്ണായാലും" എന്ന് പറയുന്നത് ഒരു പൊതുപ്രവർത്തകയ്ക്ക് ചേർന്നതല്ല.

നമ്മൾ ജനപ്രതിനിധികളാണ്, കൂടുതൽ വിവേകവും ഔചിത്യവും ആത്മസംയമനവും പാലിക്കേണ്ടവരാണ്. ചിലപ്പോൾ എനിക്കും നിങ്ങൾക്കുമൊക്കെ അലോസരം സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായേക്കാം, വാർത്തകൾ വന്നേക്കാം- അവയെ സമചിത്തതയോടെ നേരിടണം. ഇത്തരത്തിലുള്ള മറുപടി ഒരു ജനപ്രതിനിധി നൽകുമ്പോൾ, ജനം മാർക്കിടുന്നത് നമുക്കാണെന്ന് പ്രിയ എംഎൽഎ ഓർക്കണമെന്നും ശബരീനാഥൻ പറഞ്ഞു.

Next Story

RELATED STORIES

Share it