Kerala

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍

ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റു ചെയ്ത സ്വപ്‌നയയെും സന്ദീപിനെയും ഇന്നലെ കൊച്ചിയില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു.തുടര്‍ന്ന്് കൊവിഡ് പരിശോധനകള്‍ക്കായി ഇരുവരെയും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കിയിരുന്നു. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യക്തമായതോടെയാണ് ഇവരെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്്.കേസിന്റെ വിശദമായ അന്വേഷണത്തിനായി ഇരുവരെയും 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്

സ്വര്‍ണക്കടത്ത്: സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍
X

കൊച്ചി: ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു.ഈ മാസം 21 വരെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.ശനിയാഴ്ച രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും എന്‍ ഐ എ അറസ്റ്റു ചെയ്ത സ്വപ്‌നയയെും സന്ദീപിനെയും ഞായറാഴ്ച കൊച്ചിയില്‍ എത്തിച്ചശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു.തുടര്‍ന്ന്് കൊവിഡ് പരിശോധനകള്‍ക്കായി ഇരുവരെയും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലാക്കിയിരുന്നു. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവാണെന്ന് വ്യക്തമായതോടെയാണ് ഇവരെ ഇന്ന് കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയത്.

കേസിന്റെ വിശദമായ അന്വേഷണത്തിനായി ഇരുവരെയും 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു എന്‍ ഐ എ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. സ്വര്‍ണക്കടത്തില്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന വലിയ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്ന് എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമെ കേരളത്തിലേക്ക് എത്തുന്ന സ്വര്‍ണ എവിടേയക്കാണ് പോകുന്നതെന്നും ആരൊക്കെയാണ് പിന്നിലുള്ളതെന്നും എന്തിനെല്ലാമാണ് ഇത് ചിലവഴിക്കുന്നതെന്ന്് എന്നൊക്കെ വ്യക്തമാകുകയുള്ളുവെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി. കേസിലെ മൂന്നാം പ്രതിയായ ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു.ഇയാളെയും അറസ്റ്റു ചെയ്യേണ്ടതുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ വ്യക്തമാക്കി.

സ്വപ്‌ന സുരേഷും സന്ദീപ് നായരും അഭിഭാഷകരെ നിയോഗിക്കാതിരുന്നതിനാല്‍ കെല്‍സ ഏര്‍പ്പെടുത്തിയ അഭിഭാഷകയാണ് ഇരുവര്‍ക്കും വേണ്ടി കോടതിയില്‍ ഹാജരായത്. ചികില്‍സ സഹായം ലഭ്യമാക്കണമെന്ന് പ്രതികള്‍ കോടതിയോട് അഭ്യര്‍ഥിച്ചു.10 ദിവസത്തെ എന്‍ ഐ എയുടെ ആവശ്യം പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷക എതിര്‍ത്തു.തുടര്‍ന്ന് ഇരുവരെയും ഈ മാസം 21 ന് രാവിലെ 11 മണിവരെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു.ശാരീരികമായോ മാനസികമായോ പ്രതികളെ പീഡിപ്പിക്കാന്‍ പാടില്ല.തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ പ്രതികളെ ചോദ്യം ചെയ്യുകയാണെങ്കില്‍ ഒരു മണിക്കൂര്‍ പ്രതികള്‍ക്ക് വിശ്രമം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മെഡിക്കല്‍ സഹായം ആവശ്യപ്പെട്ടാല്‍ നല്‍കണം.കസ്റ്റഡിയില്‍ ഇരിക്കുന്ന സമയത്ത് പ്രതികള്‍ അഭിഭാഷകരെ കാണാന്‍ ആവശ്യപ്പെട്ടാല്‍ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും കൊച്ചിയിലെ എന്‍ ഐ എയുടെ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്.കേസിലെ ഒന്നാം പ്രതി സരിത്ത് നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ ഉണ്ട്്.ഇയാളെയും എന്‍ ഐ എ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. ഇതിനു ശേഷം മൂവരെയും വെവ്വേറെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

Next Story

RELATED STORIES

Share it