Kerala

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ്; വൃക്ക മാറ്റിവയ്ക്കണം, ഇടക്കാലജാമ്യം തേടി 12ാം പ്രതി, മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം

ടി പി ചന്ദ്രശേഖരന്‍ കൊലക്കേസ്; വൃക്ക മാറ്റിവയ്ക്കണം, ഇടക്കാലജാമ്യം തേടി 12ാം പ്രതി, മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ സുപ്രിം കോടതി നിര്‍ദ്ദേശം
X

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ ജ്യോതി ബാബുവിനെ പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് കൈമാറണമെന്ന് സുപ്രിം കോടതി മെഡിക്കല്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ജ്യോതി ബാബുവിന്റെ ആവശ്യം പത്തുദിവസത്തിന് ശേഷം പരിഗണിക്കാനായി മാറ്റി.

ജ്യോതി ബാബുവിന്റെ രണ്ട് വൃക്കകളും തകരാറിലായതായി അദ്ദേഹത്തിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ എസ്. നാഗമുത്തുവും അഭിഭാഷകന്‍ ജി പ്രകാശും കോടതിയില്‍ ചൂണ്ടിക്കാട്ടി. വൃക്ക മാറ്റി വെക്കണം. അതിനായി മൂന്ന് മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ വൃക്ക നല്‍കാനുള്ള ദാതാക്കള്‍ ആയോ എന്ന് കോടതി ആരാഞ്ഞു. വൃക്ക മാറ്റി വയ്ക്കല്‍ അത്ര പെട്ടെന്ന് നടക്കുന്ന കാര്യം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജ്യോതി ബാബുവിന്റെ ആരോഗ്യ സ്ഥിതി മോശമാകുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ മെറിറ്റില്‍ എതിര്‍ക്കുന്നതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വി. ദിനേശ് കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ആരോഗ്യസ്ഥിതി സംബന്ധിച്ച് ജ്യോതി ബാബു പറയുന്നത് ശരിയാണെന്ന് കോടതിയില്‍ അദ്ദേഹം വ്യക്തമാക്കി. മൂന്നുമാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ക്കുന്നില്ലെന്നും സീനിയര്‍ അഭിഭാഷകന്‍ പി വി ദിനേശും, സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയില്‍ വ്യക്തമാക്കി. ഹൈക്കോടതി ശിക്ഷയ്ക്ക് എതിരെ ജ്യോതി ബാബു നല്‍കിയ അപ്പീലില്‍ വാദം കേട്ട് കോടതിക്ക് പെട്ടെന്ന് തീര്‍പ്പ് കല്‍പ്പിക്കാവുന്നതേ ഉള്ളുവെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

ജീവന്‍ ഉണ്ടെങ്കില്‍ മാത്രമേ ശിക്ഷ അനുഭവിക്കാന്‍ കഴിയുകയുള്ളുവെന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ജ്യോതി ബാബുവിന് എല്ലാ ചികിത്സയും ജയിലില്‍ നല്‍കുന്നുണ്ട് എന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ അറിയിച്ചപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. കെ കെ രമയ്ക്ക് വേണ്ടി ഇന്ന് സുപ്രിം കോടതിയില്‍ ഹാജര്‍ ആയത് സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ എ. കാര്‍ത്തിക് എന്നിവരാണ്.





Next Story

RELATED STORIES

Share it