കണ്ണവം സയ്യിദ് സ്വലാഹുദ്ദീന്‍: പോലിസ്- ഹിന്ദുത്വ ഗൂഢാലോചനയുടെ രക്തസാക്ഷി
സയ്യിദ് സ്വലാഹുദ്ദീനെതിരേ ആര്‍എസ്എസിന്റെ പരസ്യവധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്ളക്സിന്റെ ചിത്രവും പുറത്തുവന്നു. കൊല്ലപ്പെട്ട സലാഹുദ്ദീന് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ഭീഷണി മുഴക്കിക്കൊണ്ടുള്ള വലിയ ഫ്ളക്സ് കണ്ണവത്ത് പൊതുവഴിവക്കിലാണ് വച്ചിരുന്നത്.
ആര്‍എസ്എസ് ഭീകരര്‍ കൊലക്കത്തിക്കിരയാക്കിയത് ഉള്ളാള്‍ തങ്ങളുടെ ചെറുമകനെ
പി സി അബ്ദുല്ല
കണ്ണൂര്‍: സയ്യിദ് കുടുംബത്തിലെ ഇളമുറക്കാരനെ കൊലക്കത്തിക്കിരയാക്കിയ ആര്‍എസ്എസ് ഭീകരതയില്‍ കരള്‍ നുറുങ്ങി കണ്ണൂര്‍ കണ്ണവം. രണ്ടുവര്‍ഷത്തിലേറെയായി പ്രദേശത്ത് അരങ്ങേറിയ പോലിസ്- ആര്‍എസ്എസ് ഗൂഢാലോചനയുടെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട സയ്യിദ് മുഹമ്മദ് സ്വലാഹുദ്ദീന്‍ എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ഉള്ളാള്‍ തങ്ങളായിരുന്ന അന്തരിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന് അല്‍ബുഖാരിയുടെ ചെറുമകനെയാണ് ഇന്നലെ കണ്ണവത്ത് ആര്‍എസ്എസ് കാപാലികര്‍ തലയോട്ടി പിളര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ഉള്ളാള്‍ തങ്ങളുടെ മൂത്ത മകള്‍ ബീ കുഞ്ഞി ബീയുടെ മകള്‍ നുസൈബ ബീവിയാണ് കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ മാതാവ്. സയ്യിദ് ഹാമിദ് യാസീന്‍ തങ്ങളുടെ രണ്ടാമത്തെ മകനാണ് സ്വലാഹുദ്ദീന്‍.
പ്രമുഖ മതപണ്ഡിതനും ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നമസ്കാര സമയക്രമീകരണ വിദഗ്ധനുമായിരുന്ന യുകെ ആറ്റക്കോയ തങ്ങള്‍ ഇന്നലെ കൊല്ലപ്പെട്ട സയ്യിദ് സ്വലാഹുദ്ദീന്റെ പിതാമഹനാണ്. രണ്ടുകൊലക്കേസുകളില്‍ പ്രതിയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന എബിവിപി പ്രവര്ത്തകന് രണ്ടുവര്‍ഷം മുമ്പ് കൊല്ലപ്പെട്ടതു മുതല്‍ ആരംഭിച്ച പോലിസ്- ആര്‍എസ്എസ് ഉപജാപമാണ് ഇന്നലെ സയ്യിദ് സ്വലാഹുദ്ദീന്റെ നിഷ്ഠൂരമായ വധത്തില്‍ കലാശിച്ചതെന്ന വിവരങ്ങളാണ് കണ്ണവത്തുനിന്നും പുറത്തുവരുന്നത്.
2018 ജനുവരി 19ന് കാക്കയങ്ങാട് ഐടിഐ വിദ്യാര്‍ഥി ശ്യാമ പ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്നലെ കൊല്ലപ്പെട്ട സ്വലാഹുദ്ദീന്‍ പ്രതിയാക്കപ്പെട്ടതിനു പിന്നില്‍ പോലിസ്- ആര്‍എസ്എസ് ഗൂഢാലോചനയായിരുന്നുവെന്നാണ് സ്വലാഹുദ്ദീന്റെ പിതാവ് സയ്യിദ് ഹാമിദ് യാസീന്‍ കോയ തങ്ങളും ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് സ്വലാഹുദ്ദീനോടും മറ്റും പ്രദേശത്തുനിന്ന് മാറിനില്ക്കാന് അന്നത്തെ എസ്ഐ കെ പി ഗണേശന് നേരിട്ടെത്തി ആവശ്യപ്പെട്ടതായി യാസീന്‍ കോയ തങ്ങള്‍ പറഞ്ഞു.
സ്വലാഹുദ്ദീന്‍ ഡ്രൈവറായി ജോലിചെയ്യുന്ന സ്കൂള്‍ വാഹനത്തില്‍ താല്‍ക്കാലിക ഡ്രൈവറായി പോയ അയ്യൂബിന്റെ കാലുവെട്ടിയതിന് പ്രതികാരമായാണ് ശ്യാമപ്രസാദ് അക്രമിക്കപ്പെട്ടതെന്ന നിഗമനത്തില്‍ പ്രത്യാക്രമണമുണ്ടാവുമെന്നും സ്വലാഹുദ്ദീന്‍ അടക്കമുള്ളവര്‍ മാറിനില്ക്കണമെന്നുമായിരുന്നു എസ്ഐ ആവശ്യപ്പെട്ടത്. എസ്ഐയുടെ ആവശ്യപ്രകാരം സ്വലാഹുദ്ദീന്‍ അടക്കമുള്ളവര്‍ പ്രദേശത്തുനിന്ന് മാറിനിന്നു.
എന്നാല്‍, പോലിസ് അഭ്യര്‍ഥനപ്രകാരം സ്ഥലത്തുനിന്ന് മാറിയവരെ കൊലപാതകശേഷം ഒളിവില്‍ പോയവരായി ചിത്രീകരിച്ച് പോലിസ് തന്നെ രംഗത്തുവന്നു. പ്രതികളുടേതെന്ന പേരില്‍ പോലിസ് സ്വലാഹുദ്ദീന്റെയും മറ്റും ഫോട്ടോകള്‍ ഫ്ളക്സ് ബോര്‍ഡുകളില്‍ ലുക്ക് ഔട്ട് നോട്ടീസായി സ്ഥാപിക്കുകയും ചെയ്തു.
ഇതിനെതിരേ യാസീന്‍ തങ്ങള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലിസ് തന്നെ ഫ്ളക്സ് ബോര്‍ഡ് നീക്കംചെയ്തു. പിന്നീട് സ്വലാഹുദ്ദീനെ ശ്യാമപ്രസാദ് വധക്കേസില്‍ ഏഴാം പ്രതിയായി ഉള്‍പ്പെടുത്തുകയും ചെയ്തു. എബിവിപിക്കാരനെ അക്രമിച്ചവരെ ഉടനെതന്നെ വാഹനത്തില്‍നിന്ന് പിടികൂടിയതായി പോലിസ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ആഴ്ചകള്‍ കഴിഞ്ഞ് ആര്‍എസ്എസ് സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്വലാഹുദ്ദീനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് ആരോപണം.
എബിവിപിക്കാരന്റെ കൊലപാതകം സംബന്ധിച്ച് സിപിഎമ്മിനെതിരേ അടക്കം സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. കൊല നടന്ന പ്രദേശമുള്‍ക്കൊള്ളുന്ന കൊളയാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പലതും പങ്കുവയ്ക്കുകയും ചെയ്തു. ശ്യാമപ്രസാദിനെതിരേ നേരത്തെ പല കേസുകളുമുണ്ടായിരുന്നതായി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ശ്യാമപ്രസാദ് ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്ത്തകന് ഒനിയന്‍ പ്രേമന് വധക്കേസില്‍ രണ്ടാം പ്രതിയാണ്. ആ കേസില്‍ എബിവിപിക്കാരനെ യുഎപിഎ ചുമത്തി അറസ്റ്റുചെയ്തെങ്കിലും രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായപ്പോള്‍ യുഎപിഎ ഒഴിവാക്കി.
2016 ഏപ്രില്‍ 18 നു ഇറക്കിയ ഉത്തരവിലാണ് ആര്‍എസ്എസ്സിന്റെ ആവശ്യപ്രകാരം പ്രേമന് വധക്കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ യുഎപിഎ ഒഴിവാക്കിയത്. അതേസമയം, ഇ കെ സമസ്തയുടെ അഫിലിയേഷനില്‍, കാല് നൂറ്റാണ്ടുകളായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കണ്ണവം ലത്വീഫിയ്യ ഇസ്ലാമിക് കോംപ്ലക്സിനോട് കാലങ്ങളായി ആര്‍എസ്എസ് കൊണ്ടുനടക്കുന്ന അസഹിഷ്ണുതയും സയ്യിദ് സ്വലാഹുദ്ദീന്‍ വധത്തിന് പ്രേരണയായിട്ടുണ്ടെന്നാണ് സൂചനകള്‍.
സയ്യിദ് സ്വലാഹുദ്ദീനെതിരേ ആര്‍എസ്എസിന്റെ പരസ്യവധഭീഷണിയുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന ഫ്ളക്സിന്റെ ചിത്രവും പുറത്തുവന്നു. കൊല്ലപ്പെട്ട സലാഹുദ്ദീന് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരേ ഭീഷണി മുഴക്കിക്കൊണ്ടുള്ള വലിയ ഫ്ളക്സ് കണ്ണവത്ത് പൊതുവഴിവക്കിലാണ് വച്ചിരുന്നത്. 'എസ്ഡിപിഐ വേട്ടപ്പട്ടികള്‍, ഇവര്‍ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങള്' എന്ന വലിയ എഴുത്തിനൊപ്പം നിസാമുദ്ദീന്‍, സ്വലാഹുദ്ദീന്‍, അജ്മല്‍, അഷ്ഫര്‍, സഫീര്‍ സി, നൗഷാദ്, അഷ്കര്‍ എന്നിവരുടെ പേരും ചിത്രവും മേല്‍വിലാസവുമുണ്ട്. ശിവജി വോയ്സ് എന്ന പേരിലായിയുന്നു പരസ്യമായ കൊലവിളി. എന്നാല്‍, ഇതിനെതിരേ പോലിസ് നടപടിയൊന്നുമെടുത്തില്ല.
RELATED STORIES
എസ്എന്‍സി ലാവ്ലിന് കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ്...
5 May 2024 1:23 PM GMTമുസ്ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
5 May 2024 1:16 PM GMTജമ്മു കശ്മീരിൽ അതീവ ജാഗ്രത; പൂഞ്ചില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു
5 May 2024 12:49 PM GMTരാജസ്ഥാനിൽ കാറപകടം; കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം, രണ്ട്...
5 May 2024 12:43 PM GMTമധ്യപ്രദേശില്‍ മണല്‍ മാഫിയ പോലിസുകാരനെ ട്രാക്ടര്‍ കയറ്റിക്കൊന്നു
5 May 2024 12:41 PM GMTകൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMT