Kerala

മുന്നാക്ക സംവരണം: പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നിയമന സംവരണം അട്ടിമറിക്കപ്പെടുമെന്ന് കണക്കുകള്‍

ഇക്കൊല്ലത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള അലോട്ട്‌മെന്റിലും വന്‍തോതില്‍ സംവരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്.

മുന്നാക്ക സംവരണം: പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, നിയമന സംവരണം അട്ടിമറിക്കപ്പെടുമെന്ന് കണക്കുകള്‍
X

തിരുവനന്തപുരം: മുന്നാക്ക സംവരണം സംസ്ഥാനത്ത് പ്രാബല്യത്തില്‍ പിന്നാലെ പിന്നാക്ക വിഭാഗത്തിന്റെ സംവരണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്നാക്ക സംവരണം നടപ്പിലായതിന് ശേഷം സംസ്ഥാനത്ത് നടന്ന മെഡിക്കല്‍, എന്‍ജിനിയറിങ് അടക്കമുള്ള കോഴ്‌സ് പ്രവേശനങ്ങളിലാണ് ഇതുണ്ടായിട്ടുള്ളത്. ഇക്കൊല്ലത്തെ ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള അലോട്ട്‌മെന്റിലും വന്‍തോതില്‍ സംവരണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി അലോട്ട്‌മെന്റില്‍ ജനറല്‍ സീറ്റുകളില്‍ 10 ശതമാനത്തിനു പകരം 12.25 ശതമാനം മുന്നാക്ക ഇഡബ്ല്യുഎസ് സംവരണം അനുവദിച്ചതായാണ് വ്യക്തമാവുന്നത്. ഇത് മെറിറ്റ്, പിന്നാക്ക സംവരണ സീറ്റുകളില്‍ അട്ടിമറിക്കു കാരണമാവുകയായിരുന്നു. മറ്റൊരു ഉദാഹരണം, തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇക്കൊല്ലം പ്രവേശനം ലഭിച്ച അവസാനത്തെ ജനറല്‍ മെറിറ്റ് റാങ്ക് - 247. അവസാനത്തെ മുസ്ലിം റാങ്ക് - 399. അവസാനത്തെ ഈഴവ റാങ്ക് - 413. അവസാനത്തെ എല്‍ സി റാങ്ക് - 503. അതേസമയം, മുന്നാക്കസംവരണം റാങ്ക് - 632. കൊല്ലം ടികെഎമ്മില്‍ 574ആം റാങ്കുള്ള ഈഴവനു സീറ്റ് കിട്ടിയില്ല. 624ആം റാങ്കുള്ള മുസ്ലിമിനും സീറ്റ് കിട്ടിയില്ല. അതേസമയം,മുന്നാക്കസംവരണത്തില്‍ 1,222ആം റാങ്കുകാരനും സീറ്റുണ്ട്. ഇത് ഉദാഹരണങ്ങള്‍ മാത്രമാണ്. സംസ്ഥാനത്തെ മുഴുവന്‍ കോളജുകളും എടുത്താല്‍ ഇതിലും ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരിക. പക്ഷെ, ഇക്കാര്യത്തില്‍ വ്യക്തത വരുമ്പോഴേക്കും എല്ലാ കോളജുകളിലും പ്രവേശനം നടന്ന് കഴിഞ്ഞിരിക്കും. അര്‍ഹരായവര്‍ പലരും പുറത്ത് നില്‍ക്കേണ്ടിയും വരും.

മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കുന്നത് മെറിറ്റ് ക്വാട്ടയില്‍ നിന്നാണെന്നും നിലവിലെ സംവരണ വിഭാഗങ്ങളെ ബാധിക്കില്ലെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പട്ടിക വിഭാഗ, പിന്നാക്ക സമുദായങ്ങള്‍ക്ക് നിലവിലെ 50 ശതമാനത്തില്‍ ഒരു കുറവും വരുത്താതെ, 50 ശതമാനം പൊതു വിഭാഗത്തില്‍ നിന്നുള്ള പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഫലത്തില്‍ വരുമ്പോള്‍ 20 ശതമാനത്തോളം സീറ്റുകളുടെ നഷ്ടമാണ് പിന്നാക്കക്കാര്‍ക്ക് വരുത്തുക.സര്‍ക്കാറിന്റെ വിശദീകരണ പ്രകാരം 50 ശതമാനം ഓപ്പണ്‍ ക്വാട്ടയില്‍ നിന്നാണ് സാമ്പത്തിക സംവരണത്തിന് പത്ത് ശതമാനം നീക്കിവെക്കുന്നതെങ്കില്‍ ആകെ നൂറ് ഒഴിവുകളിലേക്ക് നിയമനം നടക്കുമ്പോള്‍ അതില്‍ 50 എണ്ണം സാമുദായിക സംവരണത്തിന് മാറ്റിവെച്ച് ശേഷിക്കുന്ന 50ല്‍ പത്ത് ശതമാനമായ അഞ്ച് ഒഴിവുകളിലാണ് സാമ്പത്തിക സംവരണം നടപ്പാക്കേണ്ടത്. എന്നാല്‍, സര്‍ക്കാറിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി നിയമനം നടക്കുന്ന നൂറ് ഒഴിവുകളില്‍ നിന്ന് പത്ത് ശതമാന (പത്ത് സീറ്റ്)മാണ് മുന്നാക്കക്കാര്‍ക്ക് മാറ്റുന്നത്. ഇതുവഴി 20 ശതമാനം സംവരണം മുന്നാക്കക്കാര്‍ക്ക് ലഭിക്കും.

എംബിബിഎസ് പ്രവേശനത്തില്‍ സംവരണം നടപ്പാക്കാനായി അര്‍ഹതപ്പെട്ടതിന്റെ ഇരട്ടിയിലേറെ സീറ്റുകളാണ് മുന്നാക്കക്കാര്‍ക്ക് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം പ്രവേശനം നടന്ന സംസ്ഥാനത്തെ പത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആകെയുള്ള 1,555 സീറ്റുകളില്‍ 423 എണ്ണം അഖിലേന്ത്യാ ക്വാട്ടയാണ്. പാലക്കാട്ടെ നൂറില്‍ 85 സീറ്റും പട്ടിക വിഭാഗങ്ങള്‍ക്കും 1,047 സീറ്റില്‍ 30 ശതമാനം പിന്നാക്ക വിഭാഗക്കാര്‍ക്കും പത്ത് ശതമാനം പട്ടിക വിഭാഗക്കാര്‍ക്കുമാണ് സംവരണം. അവശേഷിക്കുന്ന 628 സീറ്റ് പൊതുവിഭാഗത്തില്‍ നിന്നുള്ള പത്ത് ശതമാനം (63) സീറ്റുകളാണ് മുന്നാക്ക സംവരണത്തിന് നല്‍കേണ്ടതെന്നിരിക്കെ 30 സീറ്റുകളാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാറിന്റെ വാദം തള്ളി മൊത്തം സീറ്റിന്റെ പത്ത് ശതമാനം കണക്കാക്കിയപ്പോള്‍ 67 ശതമാനമാണ് മുന്നാക്കക്കാര്‍ക്ക് അധികം ലഭിച്ചത്.

അതിനിടെ, സര്‍ക്കാര്‍ ജോലിയിലെ നിയമനത്തിലും സംവരണ അട്ടിമറിയുണ്ട്. മുന്നാക്ക സംവരണം നടപ്പാക്കിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഓപണ്‍ മെറിറ്റ് ക്വാട്ടയില്‍ നഷ്ടമാണ് വരിക. ആകെ തസ്തികയുടെ 10 ശതമാനം മുന്നാക്ക വിഭാഗത്തിന് മാറ്റിവെച്ചതോടെ ഓപണ്‍ മെറിറ്റ് തസ്തിക 40 ശതമാനമായി കുറഞ്ഞു. ഒന്‍പതാം നിയമനം മുന്നാക്ക വിഭാഗത്തിന് നല്‍കുന്ന തരത്തിലാണ് സംവരണ വ്യവസ്ഥ നിശ്ചയിച്ചിരിക്കുന്നത്.മുന്നാക്ക സംവരണം നടപ്പാക്കാനായി സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറത്തു വന്നതോടെയാണ് ജനറല്‍ ക്വാട്ടയിലെ നഷ്ടം വ്യക്തമായത്. പുതിയ ഉത്തരവിലെ റൊട്ടേഷന്‍ വ്യവസ്ഥയനുസരിച്ച് 100 തസ്തികയില്‍ 10 തസ്തിക മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അതായത് ആകെ തസ്തികയുടെ 10 ശതമാനം സംവരണം.

ആകെ തസ്തികയുടെ 10 ശതമാനം മുന്നാക്ക സംവരണത്തിനായി മാറ്റിവെക്കുമ്പോള്‍ പൊതുവിഭാഗത്തിനായി മാറ്റിവെച്ച 50 ശതമാനം 40 ശതമാനമായി മാറും. 50 ശതമാനം സംവരണം 50 ശതമാനം മെറിറ്റ് എന്നത് 40 ശതമാനം മെറിറ്റും 60 ശതമാനം സംവരണവും ആയി. അതായത് ജനറല്‍ ക്വാട്ടയില്‍ പ്രവേശനം നേടാന്‍ കഴിവുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള അവസരവും കുറയും.പുതിയ റൊട്ടേഷന്‍ പ്രകാരം ഒമ്പതാമത്തെ നിയമനം മുന്നാക്ക സംവരണ വിഭാഗത്തിലുള്ളവര്‍ക്കാണ്. 9 പേരെ നിയമിച്ചാല്‍ തന്നെ മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് നിയമനം ലഭിക്കും. ഫലത്തില്‍ 10 ശതമാനത്തിന് മുകളിലേക്ക് സംവരണം ലഭിക്കുന്ന രീതിയിലേക്ക് മാറുന്നുവെന്നും നിരീക്ഷിക്കുന്നവരുണ്ട്. ഉദ്യോഗസ്ഥ തലത്തില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് സര്‍വീസ് ചട്ടത്തിലും ഭേദഗതി വരുത്തിയത്.

Next Story

RELATED STORIES

Share it