Kerala

അച്ഛന്‍ പകര്‍ത്തിയ മകന്റെ ചിത്രത്തിന് സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം

അച്ഛന്‍ പകര്‍ത്തിയ മകന്റെ ചിത്രത്തിന് സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം
X

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭയദേവ് കളികഴിഞ്ഞ് വീട്ടില്‍ വന്ന് മുഖത്തെ മാസ്‌ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന ചിത്രം അച്ഛനായ പ്രസാദ് കാമറയില്‍ പകര്‍ത്തി. മാസ്‌കും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പം വരച്ചുകാട്ടിയ ഈ ചിത്രത്തിനാണ് 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഫോട്ടോഗ്രാഫി പുരസ്‌കാരം ലഭിച്ചത്. 'കൊവിഡ് മാറ്റിയെഴുതിയ ജീവിതം' എന്ന വിഷയത്തില്‍ നടത്തിയ മല്‍സരത്തില്‍ 709 പേരില്‍ നിന്നായി ലഭിച്ച 1725 ചിത്രങ്ങളില്‍നിന്നാണ് പ്രസാദിന്റെ ഫോട്ടോ ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പ്രശസ്ത ഛായാഗ്രാഹകന്‍ മധു അമ്പാട്ട് അധ്യക്ഷനായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.


ആര്യനാട് പള്ളിവേട്ട സ്വദേശിയായ വിനോദ് കല്ലിയൂര്‍ വള്ളംകോട്ടെ വാടക വീട്ടിലാണ് താമസം. ബാലരാമപുരത്ത് അവിട്ടം ഡിജിറ്റല്‍ ഫോട്ടോഗ്രാഫി എന്ന പേരില്‍ സ്റ്റുഡിയോ നടത്തിവരികയാണ് പ്രസാദ്. ഭാര്യയും രണ്ട് മക്കളുമടങ്ങിയതാണ് പ്രസാദിന്റെ കുടുംബം. കൊവിഡ് കാലം പ്രസാദിന്റെ തൊഴിലിനെയും സാരമായി ബാധിച്ചു. വാടകവീട്ടിലെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മാതൃക കൂടിയാണ് ഈ യുവാവ്.

മകനും ഒത്തുള്ള ഒരു യാത്രയ്ക്കിടെ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ഭക്ഷണം കഴിക്കവെ കൈനീട്ടിയ യാചകന് തന്റെ ഇലയില്‍ ഒപ്പം ഉണ്ണാന്‍ ഇടം നല്‍കിയ പ്രസാദ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായിരുന്നു. യാത്രക്കാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയ ചിത്രം നടി സുബി സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുകയായിരുന്നു. എന്നാല്‍, പ്രസാദിന്റെ ജീവിതസാഹചര്യങ്ങളെക്കുറിച്ച് അധികമാരുമറിഞ്ഞിരുന്നില്ല. നിനച്ചിരിക്കാതെയാണ് സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം പ്രസാദിനെ തേടിയെത്തിയത്. സ്വന്തമായി ഒരു വീട് എന്നതാണ് ഈ യുവാവിന്റെ സ്വപ്‌നം. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രസാദ്.

Next Story

RELATED STORIES

Share it