Kerala

ദേശീയ ഹരിത ട്രൈബ്യൂണലിനു ഇനി സംസ്ഥാനതല മോണിറ്ററിങ് സമിതികള്‍

ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ള കേരളത്തിലെ മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍

ദേശീയ ഹരിത ട്രൈബ്യൂണലിനു ഇനി സംസ്ഥാനതല മോണിറ്ററിങ് സമിതികള്‍
X

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള റീജ്യനല്‍ മോണിറ്ററിങ് കമ്മിറ്റിക്കു പകരം കൂടുതല്‍ ഫലപ്രദമായ സംവിധാനത്തിനായി സംസ്ഥാനതല മോണിറ്ററിങ് സമിതികള്‍. ഫെബ്രുവരി 15 മുതല്‍ മോണിറ്ററിങ് സമിതികള്‍ നിലവില്‍ വരുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള ഖരമാലിന്യ സംസ്‌കരണത്തിനായുള്ള റീജ്യനല്‍ മോണിറ്ററിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി ജ്യോതിമണി പറഞ്ഞു. കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിനു ശേഷം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയായിരിക്കും കേരളത്തിലെ മോണിറ്ററിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍. എറണാകുളം ബ്രഹ്മപുരെത്ത മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ട്. 100 ശതമാനം മാലിന്യസംസ്‌കരണത്തിനായി കൂടുതല്‍ നടപടികള്‍ ആവശ്യമാണ്. ഉറവിടത്തില്‍ നിന്നു തന്നെ തരംതിരിച്ചു മാത്രമേ മാലിന്യം ശേഖരിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം. കൊച്ചി താരതമ്യേന വൃത്തിയുള്ള നഗരങ്ങളിലൊന്നാണ്. ബ്രഹ്മപുരം പ്ലാന്റ്് സന്ദര്‍ശനത്തില്‍ പ്രതീക്ഷിച്ചത്രയും ദുര്‍ഗന്ധമുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെയും അഡീഷനല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ മൂലം കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ക്ലീന്‍ ചിറ്റ് അല്ല. മാലിന്യ സംസ്‌കരണ രംഗത്ത് ക്രെഡായി നടപ്പാക്കുന്ന രീതികള്‍ മാതൃകാപരമാണ്. അവ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണ്. ക്രെഡായിയുടെ കൊച്ചി ക്ലീന്‍ സിറ്റീ, ഗ്രീന്‍ സിറ്റി പദ്ധതി നടപ്പാക്കുന്ന മറൈന്‍ ഡ്രൈവിലെ ത്രിത്വം അപാര്‍ട്ട്‌മെന്റ് കോംപ്ലക്‌സും കമ്മിറ്റി നേരത്തേ സന്ദര്‍ശിച്ചിരുന്നു. വീടുകള്‍ തോറുമുള്ള മാലിന്യശേഖരണത്തിനും മാലിന്യം തരംതിരിച്ചു ശേഖരിക്കുന്നത് ഉറപ്പു വരുത്താനുമായി ക്രെഡായി സ്വീകരിക്കുന്ന നടപടികളും തൃപ്തികരമാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

കൊച്ചിയില്‍ നടന്ന യോഗം ഫലപ്രദമാണ്. ബ്രഹ്മപുരം പ്ലാന്റ്ിനെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക മാറ്റാനായി നടപടികളെടുക്കണമെന്ന് സംസ്ഥാനത്തിന്റെ പ്രതിനിധികളോടാവശ്യപ്പെട്ടു. പ്ലാന്റിന്റെ പ്രവര്‍ത്തനം സമീപവാസികളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ബാധിക്കില്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികളെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെയും എന്‍ജിടിയുടെയും തുടര്‍ച്ചയായ നിരീക്ഷണവും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. റീജ്യനല്‍ മോണിറ്ററിങ് കമ്മിറ്റി മെംബര്‍ സെക്രട്ടറി ഹര്‍മന്ദര്‍ സിങ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍ ഗിരിജ, ജില്ലാ കലകടര്‍ കെ മുഹമ്മദ് വൈ സഫീറുല്ല, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറി ഡോ. ടി മിത്ര, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷന്മാര്‍, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍മാര്‍, സംസ്ഥാന ശുചിത്വമിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ ആര്‍ അജയകുമാര്‍ വര്‍മ യോഗത്തില്‍ പങ്കെടുത്തു. കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി എ എസ് അനൂജ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍, ക്രെഡായി പ്രൊജക്ട് മാനേജര്‍ ജോബി ജേക്കബ് തുടങ്ങിയവര്‍ ഖരമാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള പ്രസന്റേഷനുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു.


Next Story

RELATED STORIES

Share it