Kerala

ഏറ്റവുമധികം കുട്ടികൾക്ക് എ പ്ലസ്; തലയുയർത്തി മലപ്പുറം ജില്ല

മലപ്പുറം ജില്ലയിൽ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. അതിൽ 4204 പെൺകുട്ടികളും 1766 ആൺകുട്ടികളുമാണ്.

ഏറ്റവുമധികം കുട്ടികൾക്ക് എ പ്ലസ്; തലയുയർത്തി മലപ്പുറം ജില്ല
X

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിലെ റെക്കോർഡ് വിജയത്തിനിടയിൽ തിളങ്ങിയത് മലപ്പുറം ജില്ല. ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതിയ ജില്ലയെന്ന നേട്ടത്തിനു പുറമെ എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയ ഏറ്റവും കൂടുതൽ കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നാണ്. മലപ്പുറം ജില്ലയിൽ പരീക്ഷ എഴുതിയ 5970 പേരാണ് എല്ലാ വിഷയത്തിലും എ പ്ലസ് വാങ്ങിയത്. അതിൽ 4204 പെൺകുട്ടികളും 1766 ആൺകുട്ടികളുമാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 2482 പേരും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് 886 പേരും വണ്ടൂരിൽ നിന്ന് 1158 പേരും തിരൂരങ്ങാടിയിൽ നിന്ന് 1433 പേരും എ പ്ലസ് നേട്ടത്തിൽ പങ്കാളിയായി.

കാലങ്ങളായി എസ്എസ്എൽസി ഹയര്‍സെക്കന്‍ററി ഫലപ്രഖ്യാപനം വരുമ്പോൾ മികച്ച വിജയം നേടുന്ന ജില്ലകളിലൊന്നാണ് മലപ്പുറം. ഏറ്റവും അധികം കുട്ടികൾ പരീക്ഷ എഴുതിയ ജില്ലയും മലപ്പുറമാണ്. മലപ്പുറം റവന്യു ജില്ലയിൽ 80052 പേരും മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 27414 പേരുമാണ് പരീക്ഷയെഴുതിയത്. ഏറ്റവുമധികം പേരെ പരീക്ഷയ്ക്കിരുത്തിയ സ്കൂളും മലപ്പുറം ജില്ലയിലാണ്. എടരിക്കോട് പികെഎംഎംഎച്ച്എസിൽ പരീക്ഷ എഴുതിയത് 2409 കുട്ടികളാണ്

ഈ വര്‍ഷം സംസ്ഥാനത്ത് 4.39 ലക്ഷം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 98.11 ശതമാനം പേരും വിജയിച്ചു. ഏറ്റവും കൂടിയ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ് 99.33 ശതമാനം. കുറവ് വയനാട്ടില്‍ 93.22. 37,334 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 99.9 ശതമാനം വിജയം നേടിയ കുട്ടനാട് ആണ് വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ മുന്നില്‍. പിന്നില്‍ വയനാട് 93.22.

599 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി

1167 സര്‍ക്കാര്‍ സ്കൂളുകളില്‍ 599 സ്കൂളുകളും 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 517 ആയിരുന്നു. 1427 എയ്ഡഡ് സ്കൂളുകളില്‍ 713 എയ്ഡഡ് സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വര്‍ഷം ഇത് 659 ആയിരുന്നു. 458 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ 391 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി 389 ആയിരുന്നു കഴിഞ്ഞ വര്‍ഷം.

പ്രൈവറ്റായി എസ്എസ്എല്‍സി പരീക്ഷ എഴുതിയ 2200 പേരില്‍ 1551 പേരും ജയിച്ചു. 70.5 ആണ് വിജയശതമാനം. ഗള്‍ഫില്‍ 9 സെന്‍ററുകളിലായി പരീക്ഷ എഴുതിയ 495 പേരില്‍ 489 പേരും പാസ്സായി. 98.77ശതമാനം വിജയം. ലക്ഷദ്വീപിലെ ഒന്‍പത് സ്കൂളില്‍ 681 പേരില്‍ 599 പേരും പാസ്സായി. വിജയശതമാനം 87.96.

ടിഎച്ച്എസ്എസ്എല്‍സി: 99 ശതമാനം വിജയം

ടിഎച്ച്എസ്എസ്എല്‍സി പരീക്ഷയിൽ 99 ശതമാനമാണ് വിജയം. 3208 പേര്‍ റഗുലറായി എഴുതിയതില്‍ 3127 പേര്‍ ജയിച്ചു. 252 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ടിഎച്ച്എസ്എസ്എല്‍സി പരീക്ഷ പ്രൈവറ്റായി എഴുതിയ ഏഴ് പേരില്‍ ആറ് പേരും വിജയിച്ചു.

എസ്എസ്എല്‍സി(ഹിയറിങ് ഇംപേര്‍ഡ്) വിഭാഗത്തില്‍ 99.3 ശതമാനമാണ് വിജയം. 29 സ്കൂളുകളിലായി 286 കുട്ടികള്‍ പരീക്ഷയെഴുതിയതിൽ 284 പേര്‍ ജയിച്ചു. ടിഎച്ച്സ്എല്‍സി (ഹിയറിങ് ഇംപേര്‍ഡ്) വിഭാഗത്തില്‍ ഒരു സ്കൂളിലായി 14 പേര്‍ പരീക്ഷ എഴുതി. ഇവര്‍ എല്ലാവരും ഉന്നത പഠനത്തിന് യോഗ്യത. കലാമണ്ഡലത്തില്‍ എഎച്ച്എസ്എസ്എല്‍സി പരീക്ഷ എഴുതിയ 82 പേരില്‍ 78 പേരും പാസ്സായി 95.12 ശതമാനം വിജയം നേടി.

ആർക്കും മോഡറേഷൻ നൽകിയില്ല

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസമന്ത്രിക്ക് പകരം വിദ്യഭ്യാസവകുപ്പ് സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടമായി 14 ദിവസം കൊണ്ടാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ഒരാളുടെ ഫലവും തടഞ്ഞു വച്ചിട്ടില്ല. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറത്തെ പികെഎംഎച്ച്എസ്എസ് എടരിക്കോട് ആണ്. 2409 പേര്‍ ഇവിടെ പരീക്ഷ എഴുതി. പത്തനംതിട്ടയിലെ പെരിങ്ങര ഗവ.സ്കൂളില്‍ രണ്ട് പേര്‍ മാത്രമേ പരീക്ഷ എഴുതിയുള്ളൂ.

മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ

ഉത്തരകടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മെയ് 7 മുതല്‍ മെയ് 19 വരെ സമര്‍പ്പിക്കാം. ഉപരിപഠനത്തിന് അര്‍ഹത നേടാത്ത വിദ്യാര്‍ഥികള്‍ക്കായി മെയ് 20 മുതല്‍ 25 വരെ സേ പരീക്ഷ നടത്തും. ജൂണ്‍ ആദ്യവാരം സേ പരീക്ഷാ ഫലം പ്രഖ്യാപിക്കും. മൂന്ന് വിഷയങ്ങള്‍ക്ക് വരെ പരാജയപ്പെട്ടവര്‍ക്ക് സേ പരീക്ഷ എഴുതാം. 2019-ലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സേ പരീക്ഷാഫലം പുറത്തുവന്ന ശേഷം ലഭിക്കും.

Next Story

RELATED STORIES

Share it